വയലിനിൽ നാദ വിസ്മയം തീർത്ത മഹാ പ്രതിഭയ്ക്ക് വിട

വയലിനിൽ നാദ വിസ്മയം തീർത്ത മഹാ പ്രതിഭയ്ക്ക് വിട

പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതി ‘വർണ’ത്തിൽ വച്ചായിരുന്ന അന്ത്യം. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അനന്തരവനും ശിഷ്യനുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

ഹൃദയാഘാതമാണ് മരണകാരണം. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്‌ഞൻമാരിലെ നാദസ്വരം വിദ്വാൻ എം കെ ഭാസ്കര പണിക്കരുടെയും സരോജിനിയമ്മയുടെയും മകനായി 1949 ലാണ് ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ സംഗീതത്തിൽ അസാമാന്യമായ കഴിവ് തെളിയിച്ചിരുന്നു.കർണാടക സംഗീതജ്ഞൻ കൂടിയായിരുന്നു ശശികുമാർ.

സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാന പ്രവീണയും പാസായതിന് ശേഷം സംഗീത അധ്യാപകനായി.പിന്നീട് 1971 ൽ തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നു.സ്വന്തം വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്. ബാലഭാസ്കർ ഉൾപ്പടെ നിരവധി ശിഷ്യ സമ്പത്തിനുടമയാണ് ബി.ശശികുമാർ.

ആകാശവാണി ആർടിസ്റ്റ് കൂടിയായിരുന്നു. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.

കണ്ണീര്‍ക്കടലായി കുസാറ്റ്; വിദ്യാർത്ഥികളുടെ പൊതുദർശനം ആരംഭിച്ചു, വിതുമ്പലോടെ സഹപാഠികള്‍

കണ്ണീര്‍ക്കടലായി കുസാറ്റ്; വിദ്യാർത്ഥികളുടെ പൊതുദർശനം ആരംഭിച്ചു, വിതുമ്പലോടെ സഹപാഠികള്‍

കുസാറ്റ് ദുരന്തത്തിൽ മരിച്ച നാലു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാമ്പസിൽ പൊതുദർശനത്തിന് വച്ചു. അപ്രതീക്ഷിത ദുരന്തത്തില്‍ വിടപറഞ്ഞ വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് കാമ്പസിൽ എത്തിച്ചത്. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് ആദ്യം കൊണ്ടുവന്നത്. ഇതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി കാമ്പസിലേക്ക് കൊണ്ടുവന്നു. അതേസമയം അപകടത്തിൽ മരിച്ച നാലാമത്തെയാളായ ആൽവിൻ ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്കാരം. കോളേജ് ക്യാമ്പസിലെ പൊതു ദര്‍ശനത്തിന് ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആന്‍ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കുക. സാറയുടെ സംസ്കാരം നാളെ രാവിലെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കുസാറ്റിലെ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുസാറ്റ് ദുരന്തത്തിന് കാരണമായത് രണ്ടു കാരണങ്ങള്‍; വിശദീകരണവുമായി സര്‍വകലാശാല

കുസാറ്റ് ദുരന്തത്തിന് കാരണമായത് രണ്ടു കാരണങ്ങള്‍; വിശദീകരണവുമായി സര്‍വകലാശാല

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവത്തില്‍ കാരണമായത് പ്രധാനമായി രണ്ടു കാര്യങ്ങള്‍ എന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൂട്ടത്തോടെ കയറിയതാണ് ഒരു കാരണം. കുത്തനെയുള്ള പടികളും അപകടത്തിന് കാരണമായെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നതായി വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്നാണ് ഡിസിപി കെ സുദര്‍ശനന്‍ പറഞ്ഞത്. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലറിന്റെ പ്രതികരണം. സംഭവത്തില്‍ വീഴ്ചയുണ്ടായി. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ വീഴ്ച സംഭവിച്ചു. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

സ്റ്റൈപ്പുകളില്‍ കുട്ടികള്‍ വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മഴ പെയ്തതോടെ കുട്ടികള്‍ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 6.30ന് സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. അതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം സമീപവാസികളും സമീപപ്രദേശത്തെ വിദ്യാാര്‍ഥികളുമെല്ലാം പുറത്തുനിന്നിരുന്നു. പരിപാടി തുടങ്ങുന്ന സമയം ആയപ്പോള്‍ എല്ലാവരും അകത്തു തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ തിക്കിലും തിരക്കിലും ആണ് അപകടം ഉണ്ടായതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

അതിനിടെ, സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് മാര്‍ഗരേഖ കൊണ്ടുവരിക. കാമ്പസിലെ പരിപാടികളില്‍ പൊതുമാര്‍ഗനിര്‍ദേശം വരും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബസില്‍ പീഡനശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

ബസില്‍ പീഡനശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

കോട്ടയം: ബസില്‍ യാത്ര ചെയ്ത സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്. ബസില്‍ യാത്ര ചെയ്യവെ പൊലീസുകാരന്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി.

പകര്‍ച്ച വ്യാധി വ്യാപനം: മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

പകര്‍ച്ച വ്യാധി വ്യാപനം: മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് നിര്‍ദേശം.

പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് നിര്‍ദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ട്. ഇടവിട്ട് മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാന്‍ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കുസാറ്റ് ദുരന്തത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം ശ്വാസതടസം

കുസാറ്റ് ദുരന്തത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരണകാരണം ശ്വാസതടസം

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ചത് ശ്വാസതടസം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാന്‍ സാധിക്കാതെ വന്നു. കൂടാതെ വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

“മരിച്ച നാലുപേര്‍ ഉള്‍പ്പടെ 60 പേരെയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിക്കേറ്റ 56 പേരില്‍ നിലവില്‍ 32 പേര്‍ വാര്‍ഡിലും മൂന്നുപേര്‍ ഐസിയുവിലുമുണ്ട്. ആസ്റ്ററില്‍ രണ്ടുപേര്‍ ഐസിയുവിലുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. കിന്റര്‍ ആശുപത്രിയില്‍ 18 പേരാണു ചികിത്സ തേടിയത്. ഇതില്‍ 16 പേര്‍ ഡിസ്ചാര്‍ജായി. സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ ഇന്നലെ തന്നെ ഡിസ്ചാര്‍ജായി.”- വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെയാണു നാടിനെ നടുക്കിയ ദാരുണ സംഭവം. വിദ്യാര്‍ഥികളായ അതുല്‍ തമ്പി (21), ആന്‍ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.