മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി. വത്സല അന്തരിച്ചു

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി. വത്സല അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. 2021ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു

എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു

കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല ദർശനത്തിന് എത്തിയ കർണാടക സ്വദേശികളുടെ ഫോണാണ് ഈശ്വരനും പാണ്ഡ്യനും മോഷ്ടിച്ചത്. എരുമേലിയിൽ വാവർ പള്ളിയിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയത്തായിരുന്നു മോഷണം. അയ്യപ്പ ഭക്തരുടെ തോൾ സഞ്ചിയിൽ നിന്നും മൊബൈൽ ഫോണുകള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു ഇരുവരും.

നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേര്‍ന്നു

നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേര്‍ന്നു

രാവിലെ ഒമ്ബതിന് കൊടുവള്ളി പേള്‍വ്യൂ റെസിഡൻസിയിലാണ് യോഗം തുടങ്ങിയത്. തലശ്ശേരിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന മന്ത്രിസഭ യോഗം നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ തലസ്ഥാനത്തു പുറത്ത് മന്ത്രിസഭ യോഗം നടക്കാറുണ്ടെങ്കിലും മുഴുവൻ അംഗങ്ങളും പങ്കെടുത്ത് നടക്കുന്ന യോഗം അപൂര്‍വമാണ്.

ജില്ലയിലെ മൂന്നാം ദിനമായ ഇന്ന് തലശ്ശേരിയിലെ മന്ത്രിസഭ യോഗത്തിനുശേഷം 11.00ന് കൂത്തുപറമ്ബ് മണ്ഡലത്തിലെ നവകേരള സദസ്സ് പാനൂര്‍ നൂച്ചിക്കാട് മൈതാനത്ത് നടക്കും. 2.00ന് മട്ടന്നൂരിലും 3.30ന് പേരാവൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് ഇരിട്ടിയിലും നടക്കും. ഇതോടെ, മൂന്നുദിവസത്തെ കണ്ണൂര്‍ പര്യടനം പൂര്‍ത്തിയാക്കി നവകേരള ബസ് വയനാട്ടിലേക്ക് തിരിക്കും.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ സജീവമായത്.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ അറിയിപ്പ്.

നവംബര്‍ 24 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും നവംബര്‍ 23 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഡോ. സക്കീന എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഡോ. സക്കീന എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

കൊച്ചി: എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ. കെ സക്കീന ചുമതലയേറ്റു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍, മലപ്പുറം, വയനാട് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ മെയ് 31 മുതല്‍ ഡിഎംഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍, ആരോഗ്യപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കേണ്ട ഡിഎംഒ പോസ്റ്റില്‍ ആളില്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്തു

സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്തു

കോട്ടയം കോടിമാതയിൽ നാലുവരി പാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും ലിവർ എടുത്ത ശേഷം ബസ് തകർത്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം. അക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്ട്രേഷൻ കാറാണ് അക്രമം നടത്തിയത്.