കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്‍ 50 ലേറെ പ്രതികളാണുള്ളത്.

പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 12,000 ലേറെ പേജുകളാണ് കുറ്റപത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. സതീഷ് കുമാര്‍, പിപി കിരണ്‍, സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സ് എന്നീ നാലുപേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.

കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും, കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

സ്വര്‍ണ വില താഴേക്ക്; മൂന്നു  ദിവസത്തിനിടെ പവന് 800 രൂപ കുറഞ്ഞു

സ്വര്‍ണ വില താഴേക്ക്; മൂന്നു ദിവസത്തിനിടെ പവന് 800 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ.

പവന്‍ ഇന്നലെ 400 രൂപയും തിങ്കളാഴ്ച 160 രൂപയും താഴ്ന്നിരുന്നു. മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 800 രൂപ. റെക്കോര്‍ഡ് നിലയിലേക്കു കയറിയ ശേഷമായിരുന്നു സ്വര്‍ണത്തിന്റെ തിരിച്ചിറക്കം

വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി.

ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1,833 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ സിലിണ്ടര്‍ വില 1785.50 രൂപയായും ചെന്നൈയില്‍ 1999.50 രൂപയായും കൂടി. ഹോട്ടലുകളില്‍ അടക്കം ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വില വര്‍ധന ബാധകമാകുക. പാചകവാതക വിലവര്‍ധന ഹോട്ടല്‍ വിലയും ഉയരാന്‍ ഇടയാക്കിയേക്കും.

അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധന പരിഗണിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം; വൈദ്യുതി നിരക്ക് വര്‍ധന തീരുമാനം ഇന്ന് ഉണ്ടാകില്ല

റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം; വൈദ്യുതി നിരക്ക് വര്‍ധന തീരുമാനം ഇന്ന് ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം മാറ്റിവെച്ചു.

വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ യോഗം നടക്കുന്നതിനിടെയാണ്, ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. ഇന്ന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പമ്പ ബലിത്തറയിലെ പുരോഹിത നിയമനം: ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി

പമ്പ ബലിത്തറയിലെ പുരോഹിത നിയമനം: ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി

പമ്പ ബലിത്തറയിലെ പുരോഹിത നിയമനത്തിൽ ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി. ലേല നടപടികളിലും നിയമനത്തിലും ഒത്തുകളി നടന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നടപടി. പട്ടികയിലുള്ളവർ പ്രത്യേക ദൂതൻ വഴി നോട്ടീസ് അയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ശബരിമല മണ്ഡലംമകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പയിൽ പിതൃതർപ്പണം നടത്താൻ പുരോഹിതന്മാരെ നിയമിച്ചുകൊണ്ടുള്ള പട്ടികയാണ് ഹൈക്കോടയി സ്‌റ്റേ ചെയ്തത്. ഈ പട്ടികയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ് തടഞ്ഞത്. പട്ടികയിലുളളവരും പങ്കെടുത്തവരും ഒരേ തുക തന്നെയാണ് ക്വാട്ട് ചയ്തിട്ടുള്ളതെന്നും ഹൈക്കോടതി വിലയിരുത്തി. ലേലത്തിൽ പങ്കെടുത്തവർ തമ്മിൽ ഒത്തുകളി നടന്നതായി പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നുവെന്നും നിരീക്ഷിച്ചു.

ലേല തുക മന:പൂർവം കുറയ്ക്കാൻ നീക്കം നടന്നു. കേസിനിടയിൽ ദേവസ്വം ബോർഡ മുൻ നിലപാട് തിരുത്തി. ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു ബോർഡിന്റെ ആദ്യനിലപാട്. എന്നാൽ ലേലത്തിൽ ഒരു കൂട്ടം ആളുകൾ ഒന്നിച്ചുചേർന്ന് കാർട്ടലായി പ്രവർത്തിച്ചുവെന്ന് സംശയിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പട്ടികയിലുള്ള 19 പേരും ഒരേ തുകയാണ് ക്വാട്ട് ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടികയിലുള്ളവർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കും.ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് നൽകിയ എസ്.എച്ച്.ഒമാർ വഴിയും ഇവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

‘തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’; ചര്‍ച്ചയായി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍

‘തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’; ചര്‍ച്ചയായി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍

കൊച്ചി: സിനിമ -സീരിയല്‍ താരം രഞ്ജുഷ മേനോന്റെ വിയോഗത്തിലെ ഞെട്ടലിലാണ് കലാകേരളം. പിറന്നാള്‍ ദിനമായിരുന്ന ഇന്നലെയാണ് രഞ്ജുഷയെ ശ്രീകാര്യത്തെ ഫ്‌ലാറ്റിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിന് പിന്നാലെ അവസാന നാളുകളില്‍ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകളും ചര്‍ച്ചയാകുകയാണ്.

ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു താരം. രഞ്ജുഷയുടെ പോസ്റ്റുകളില്‍ അധികവും നിറഞ്ഞു നിന്നത് വിഷാദവും ഒറ്റപ്പെടലുമായിരുന്നു. ഫെയ്‌സ്ബുക് പോസ്റ്റുകളില്‍ വിഷാദമായിരുന്നെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സന്തോഷം പ്രകടമാക്കുന്ന പോസ്റ്റുകളായിരുന്നു. ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ദിനത്തില്‍ നടി ആത്മഹത്യ ചെയ്തതിന്റെ കാരണം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നതാണ് മനോജ് വ്യക്തമാക്കുന്നത്. എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്.

ആത്മഹത്യ ചെയ്യാനിടയായ കാരണം തേടുമ്പോഴും രഞ്ജുഷ അവസാനമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ”തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര് ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മള്‍ രാവിലെ തൊടും, അത് വാടും. ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേല്‍ തൊട്ടോ? തെങ്ങിന്റെ ഓലമ്മേല്‍ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്. ആളുകള്‍ നിങ്ങളെ ഇന്‍സല്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വേദനിക്കുന്നതുകൊണ്ടാണ് അവര്‍ വീണ്ടും അത് ചെയ്യുന്നത്. നിങ്ങള്‍ അതിനെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് അവര്‍ക്കു തോന്നിയാല്‍ അവരാ പണി നിര്‍ത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഹ്യൂമന്‍ നേച്ചര്‍ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്.”ഇതായിരുന്നു നടിയുടെ പോസ്റ്റ്.

‘ചിലരുടെ വാക്കുകളില്‍ സ്‌നേഹം ഉണ്ടെന്നു കരുതി ഹൃദയത്തില്‍ സ്‌നേഹം ഉണ്ടാകണം എന്നില്ല. ആരെയും ആശ്രയിക്കാതെ ജീവിക്കണം. കാരണം ഒരുനാള്‍ ചില കണക്കുപറച്ചിലുകള്‍ നമ്മള്‍ കേള്‍ക്കേണ്ടിവരും.’ ഇങ്ങനെയും ചില പോസ്റ്റുകള്‍ രഞ്ജുഷ മേനോന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുണ്ട്.

“ഉറക്കം മാത്രമാണ് എനിക്ക് സമാധാനം തരുന്നത്. കാരണം ഉറങ്ങുമ്പോള്‍ എനിക്ക് ദുഃഖമില്ല, കോപമില്ല, ഒറ്റപ്പെടലില്ല, ഒന്നുമില്ല. വിശ്വാസം നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ അത് ഇല്ലാതെയാകാന്‍ സെക്കന്‍ഡുകള്‍ മതി, പിന്നെ ഒരിക്കലും തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല.” ഇങ്ങനെ പോകുന്നു നടി രഞ്ജുഷ മേനോന്‍ അവസാനമായി പങ്കുവച്ച പോസ്റ്റുകള്‍. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നടി ശ്രീദേവി അനില്‍ പങ്കുവച്ച റീല്‍സുകളാണ് ഒടുവില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ശ്രീദേവി അനിലും രഞ്ജുഷയും ഒരുമിച്ചു ചെയ്ത രസകരമായ റീല്‍സുകളായിരുന്നു അവ.