by Midhun HP News | Oct 31, 2023 | Latest News, കേരളം
കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം.
വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തതായാണ് പെൺകുട്ടി ആദ്യം നൽകിയ പരാതി. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഈ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
by Midhun HP News | Oct 31, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതീയതയുടേയും ജന്മിത്വത്തിന്റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകള്‍ നവംബര്‍ രണ്ട് മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും ഈ സെമിനാറുകളില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍), ക്രിസ് ജാക്‌സണ്‍ (ലോകബാങ്കിലെ മുതിര്‍ന്ന കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കേരളത്തിലെ ലിംഗനീതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കേരളത്തിലെ ഭൂപരിഷ്‌കരണം, മത്സ്യമേഖല, തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളും സെമിനാറുകളിലുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിന്‍ ജെഫ്രി, യു.എസിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി, ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്‌ളിക് അഫയേഴ്‌സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലര്‍ എന്നിവര്‍ സംസാരിക്കും.
പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക്കാഴ്ചകളാല്‍ കനകക്കുന്നില്‍ വിവിധ സെല്‍ഫി പോയിന്റുകളും ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കോര്‍ത്തിണക്കിയ ഇന്‍സ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെല്‍ഫി പോയിന്റാണ് ഇതിലൊന്ന്. ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാനടത്തത്തിന് വഴിയൊരുക്കും. മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും. നിര്‍മാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.
ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.
ആറുവേദികളിലായി പുഷ്‌പോത്സവം സംഘടിപ്പിക്കും. പുത്തരിക്കണ്ടണ്‍ം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്‍ണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലാണ് പുഷ്‌പോത്സവം. നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇന്‍സ്റ്റലേഷനുകളും ഉണ്‍ണ്ടാകും.
ഭൂപ്രകൃതി, കാലാവസ്ഥ, മഴയുടെ ലഭ്യത തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങളില്‍ ധാരാളം സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. ഭൂവിനിയോഗത്തിലുണ്‍ണ്ടായ മാറ്റമുള്‍പ്പെടെ മനുഷ്യ ഇടപെടലുകള്‍ നിമിത്തം ജലലഭ്യതയില്‍ വന്‍തോതില്‍ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തില്‍ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വസ്തുത മുന്‍നിര്‍ത്തിയാണ് കേരളീയം 2023 ല്‍ ജലസംരക്ഷണവും ജലസുരക്ഷയും ഒരു പ്രധാന വിഷയമാക്കിയത്. ജലമേഖലയില്‍ നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും വിശകലനവും എന്നതിനു പുറമെ ഭാവി പരിപാടികളുടെ ആസൂത്രണത്തിനുതകുന്ന പഠന പ്രക്രിയയ്ക്കു കൂടി കേരളീയം 2023 വേദിയാവുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ 4 സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250 ലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 400 ലധികം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
പ്രധാനവേദികളില്‍ ആരോഗ്യവകുപ്പിന്റെയും, ഫയര്‍ ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയും, ആംബുലന്‍സിന്റെയും സേവനം വിവിധ ഭാഗങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോടീമിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള റോഡുകള്‍/ഇടറോഡുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി.
കനകക്കുന്നിലും, പുത്തരിക്കണ്‍ണ്ടത്തും 2 സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. പത്ത് എയ്ഡ് പോസ്റ്റ്/സബ് കണ്‍ട്രോള്‍ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ്‌സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച്‌സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍സോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ടവരെയുളള റെഡ് സോണില്‍ വൈകുന്നേരം 06 മണി മുതല്‍ 11.00 മണി വരെ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍ക്കിംഗ് അനുവദിക്കില്ല.
പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ്. റെഡ് സോണുകളില്‍ മറ്റു വാഹനങ്ങള്‍ നിരോധിക്കുന്നതിനും പകരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്‍ണ്ട്. നിശ്ചിത പാര്‍ക്കിംങ് ഏരിയകളില്‍ നിന്നും നിലവിലെ സര്‍വ്വീസുകള്‍ക്കു പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ആവശ്യാനുസരണം 10 രൂപാ നിരക്കില്‍ നടത്തുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
by Midhun HP News | Oct 31, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ച്ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍/ വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായിട്ടാണ് മഴ തുടരുന്നത്.
നവംബര്‍ 03 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Oct 31, 2023 | Latest News, കേരളം
കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ
(രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സ്‌ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. കേരളത്തിലെ ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Oct 31, 2023 | Latest News, കേരളം
വൊക്കേഷണൽ ഹയർ സെക്കന്ററി എഡ്യൂക്കേഷൻ തദ്ദേശ സ്വയം ഭരണ വകുപ്പ് അമൃത് മിഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജലസംരക്ഷണ ബോധവത്കരണ പരിപാടി ഞെക്കാട് സ്കൂളിലെ വി എച് എസ് ഇ എൻ എസ് എസ് യൂണിറ്റ് വോളന്റിയർമാർ വർക്കല ഗവ: മോഡൽ സ്കൂളിൽ സംഘടിപ്പിച്ചു.
വർക്കല മുനിസിപൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് ബി എസ് ജോസ്, ഹെഡ് മിസ്ട്രെസ് ബിനു തങ്കച്ചി ബി പി , ഞെക്കാട് സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഷാജികുമാർ, പ്രിൻസിപ്പൽ താജുദീൻ, എൻ എസ് എസ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഡോ. വി എസ് സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റീത്ത ജി സ്വാഗതവും ഞെക്കാട് സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ കെ എസ് വികാസ് നന്ദിയും പറഞ്ഞു.
by Midhun HP News | Oct 31, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍. പേരാമ്പ്ര കാവും തറ സ്വദേശി ഷംസുദ്ദീനെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്.
രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പേരാമ്പ്ര പൊലീസില്‍ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ടവര്‍ ലൊക്കേഷന്‍ കാണിച്ചത്.
തുടര്‍ന്ന് ബന്ധുക്കളും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ ഷംസുദ്ദീനെ കണ്ടെത്തുന്നത്. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Recent Comments