കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് നേരെ ലൈം​ഗികാതിക്രമം; 33കാരൻ പിടിയിൽ

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് നേരെ ലൈം​ഗികാതിക്രമം; 33കാരൻ പിടിയിൽ

കൊല്ലം: കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസിറ്റിൽ. ഓയൂര്‍ സ്വദേശി റഷീദ് എന്നയാളാണ് അറസ്റ്റിലായത്. കൊട്ടിയം പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം. കൈകളും കാലുകളും ഭാഗികമായി ഇല്ലാത്ത വയോധിക വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷ യാചിച്ച് ജീവിക്കുകയാണ്. പ്രതി വയോധികയ്ക്കു സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. അടിയേറ്റ് ബോധം പോയ ഇവരെ മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.

മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. മുട്ടയ്ക്കാവിൽ സ്വദേശി പള്ളിവടക്കേതിൽ ആമിനയാണ് മരിച്ചത്. 45 വയസ്സായിരുന്നു.

പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. വീട്ടുമുറ്റത്ത് വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് വെള്ളം ഓവുചാലിലേക്ക് തുറന്നു വിടാനുള്ള ശ്രമത്തിനിടെയാണ്, ചുറ്റുമതിൽ ആമിനയുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അമിനയെ പുറത്തെടുക്കാനായത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ഇടുക്കി: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. ഇതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.

മെഡിക്കൽ കോളേജിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ കോളേജിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്. ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.

പിരപ്പമൺകാട് പാടത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കൊയ്ത്തുൽസവം നടന്നു

പിരപ്പമൺകാട് പാടത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കൊയ്ത്തുൽസവം നടന്നു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് പിരപ്പമൺകാട് പാടശേഖര സമിതിയുമായി സഹകരിച്ചാണ് ഇത്തവണ കുട്ടിപ്പോലീസ് കൃഷിയിറക്കിയത്. ഏതാണ്ട് ഇരുപത് വർഷത്തോളമായി തരിശുകിടന്ന പാടത്തിൽ പാടശേഖര സമിതിയും സൗഹൃദ സംഘവും നാട്ടുകാരും കൈകോർത്തുകൊണ്ട് 50 ഏക്കറോളം ഏറ്റെടുത്ത് നടത്തിയതിൽ 2 ഏക്കറിലാണ് അവനവഞ്ചേരി സ്കൂളിലെ കേഡറ്റുകൾ കൃഷി ചെയ്ത് നൂറുമേനി കൊയ്തത്.

ഉമ ഇനത്തിലെ നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. കൊയ്ത്തുൽസവം ചലച്ചിത്ര താരം റെജു ശിവദാസ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.പി. നന്ദുരാജ്, പഞ്ചായത്തംഗം വിഷ്ണു രവീന്ദ്രൻ, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ജി. ആർ. ജിബി, പി.റ്റി.എ. വൈസ് പ്രസിഡന്റ് സുധീർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പാടശേഖര സമിതി അംഗങ്ങളായ രാജേന്ദ്രൻ നായർ, കുമാർ, മുൻ പഞ്ചായത്തംഗം അനിൽകുമാർ, സുഹൃദ്സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ, അധ്യാപനായ എൻ. സാബു എന്നിവർ സംബന്ധിച്ചു.

ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെമുതല്‍ വെള്ളിയാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നലെ തെക്ക്, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി. ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു.