തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു; അതീവ ജാഗ്രതാ നിര്‍ദേശം; രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി

തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു; അതീവ ജാഗ്രതാ നിര്‍ദേശം; രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി

മസ്‌കറ്റ്: അറബിക്കടലില്‍ രൂപംകൊണ്ട് അതിശക്തമായി മാറിയ തേജ് ചുഴലിക്കാറ്റ് നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂര്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.

തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റും വീശുന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സലാല തുറമുഖം അടച്ചു. മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ഒമാനില്‍ 35 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദോഫാറില്‍ 32 ഉം അല്‍ വുസ്തയില്‍ മൂന്നും ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നത്.

തിയേറ്ററിൽ സിനിമ സ്റ്റൈൽ മോഷണം

തിയേറ്ററിൽ സിനിമ സ്റ്റൈൽ മോഷണം

ആദ്യം തിയേറ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റർവ്വൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് വസ്ത്രം മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തി. സിനിമയിൽ മുഴുകി ഇരിക്കുന്നവർ ഇത് ശ്രദ്ധിക്കില്ല. ഈ രീതിയിൽ ഇയാൾ മോഷണം പതിവായി നടത്തുന്നുണ്ടാകും എന്നാണ് സംശയം.

എൽ ശിവാനന്ദജി (50) അന്തരിച്ചു

എൽ ശിവാനന്ദജി (50) അന്തരിച്ചു

ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം ശിവാനന്ദ മന്ദിരത്തിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ മകൻ എൽ ശിവാനന്ദജി (50) അന്തരിച്ചു.

ഭാര്യ: എൽ സജിത
മക്കൾ: എസ്.എസ് ശിവാനി, എസ്.എസ് ശിവന്യ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്

സബ്ജില്ലാ ശാസ്ത്രോത്സവം; ഗവ. യു. പി. എസ് പാലവിള സ്കൂളിന്  തിളക്കമാർന്ന  വിജയം

സബ്ജില്ലാ ശാസ്ത്രോത്സവം; ഗവ. യു. പി. എസ് പാലവിള സ്കൂളിന് തിളക്കമാർന്ന വിജയം

ആറ്റിങ്ങൽ സബ്ജില്ലാ ശാസ്ത്രോത്സവം ഗവ. യു. പി. എസ് പാലവിള സ്കൂളിന് തിളക്കമാർന്ന വിജയം. ഗണിത ശാസ്ത്രമേള എൽ. പി വിഭാഗം ഓവറാൾ ഫസ്റ്റ്, യു പി വിഭാഗം ഓവറാൾഫസ്റ്റ്, ഐ ടി മേള ഓവറാൾ സെക്കന്റ്‌, പ്രവൃത്തി പരിചയമേള യു പി വിഭാഗം ഓവറാൾ മൂന്നാം സ്ഥാനവും, ശാസ്ത്ര സാമൂഹിക ശാസ്ത്ര വിഭാഗത്തിലും മികച്ച വിജയം കരസ്ഥമാക്കി.

ചെങ്ങന്നൂർ സ്റ്റോപ്പ്: വന്ദേ ഭാരത് സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം

ചെങ്ങന്നൂർ സ്റ്റോപ്പ്: വന്ദേ ഭാരത് സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം

തിരുവനന്തപുരം: കോട്ടയം വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ സമയത്തിൽ മാറ്റം. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതോടെയാണ് വന്ദേഭാരത് സമയക്രമത്തിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലെ സമയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ സമയക്രമം ഒക്ടോബർ 23 തിങ്കളാഴ്ച മുതൽ നിലവിൽ വരും.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് ഇനിമുതൽ 5.15ന് പുറപ്പെടും. കൊല്ലത്ത് 6.03ന് എത്തി 6.05ന് പുറപ്പെടും. ചെങ്ങന്നൂരിൽ 6.53ന് എത്തി 6.55ന് പുറപ്പെടും.

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മൂന്നു മരണം

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മൂന്നു മരണം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.

രോഗം പകരുന്നതിങ്ങനെ

നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. അതിനാല്‍, മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പു ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം.

കട്ടികൂടിയ റബ്ബര്‍ കാലുറകളും കൈയുറകളും ധരിച്ചുമാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ ഇവ ഉണങ്ങുംവരെ ഇത്തരം ജോലികള്‍ ഒഴിവാക്കുക. മുറിവ് മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാന്‍ഡേജ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.