പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട; അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്

പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട; അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്

എറണാകുളം പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം.

കുഴൽപ്പണം കടത്തിയ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമൽ മോഹൻ, അഖിൽ സജീവ് എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് പണം എത്തിയത് കോയമ്പത്തൂരിൽ നിന്നു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടുകോടി രൂപയുടെ കുഴൽപ്പണം എം സി റോഡ് വഴി കോട്ടയത്തേക്ക് കടത്താനായിരുന്നു ശ്രമം. കോയമ്പത്തൂരിൽ നിന്ന് പണം പ്രതികൾക്ക് കൈമാറിയ സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം.

പ്രതികൾ ഇതിനു മുൻപും കുഴൽപ്പണം കടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എം സി റോഡിൽ വച്ച് വെള്ള സ്വിഫ്റ്റ് കാറിൽ നിന്ന് രണ്ടുകോടി രൂപ പിടികൂടിയത്. കേസിലെ വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൂടി പോലീസ് കൈമാറിയേക്കും.

ഡോ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

ഡോ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി.ചാൻസിലർ മല്ലികാ സാരാഭായ് ആണ് സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് അനന്ത കൃഷ്ണനെ നിയമിച്ചത്.ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാല തീയറ്റർ വിഭാഗം മേധാവിയായിരുന്നു അനന്തകൃഷ്ണൻ. ഡോ. ജെ പ്രസാദ്, ഡോ. കെ ജി പൗലോസ്, ഭരണസമിതി അംഗം ടികെ വാസു തുടങ്ങിയവർ അടങ്ങിയ സെർച്ച് കമ്മിറ്റിയെ രണ്ടുമാസം മുൻപാണ് ചാൻസിലർ മല്ലികാ സാരാഭായ് നിയമിച്ചത്. ഇവരുടെ ശുപാർശപ്രകാരമാണ് അനന്തകൃഷ്ണനെ നിയമിച്ചത്

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, സംസ്ഥാനത്ത്  തുലാവർഷവും എത്തി

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, സംസ്ഥാനത്ത് തുലാവർഷവും എത്തി

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘തേജ്’ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് കൂടുതൽ തീവ്രമായി ഒമാൻ തീരത്തേക്ക് നീങ്ങും. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിലെ നിലവിലെ ന്യൂനമർദം തീവ്രമാകാനും സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം ഇന്ന് എത്തിച്ചേർന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും. 23, 24 തീയതികളിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5660 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,280 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4698 രൂപയുമായി. ഈ വർഷം ഏപ്രിൽ 5ന് സ്വർണവില ഗ്രാമിന് 95 രൂപ വർധിച്ച് 5625 രൂപയും പവന് 760 രൂപ വർധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വർണവില സർവ്വകാല റെക്കാർഡ് ആയ 5720 രൂപ (ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തിയത്.

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ് : മോട്ടോർ വാഹന വകുപ്പ്

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ് : മോട്ടോർ വാഹന വകുപ്പ്

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിന്റെ ആക്‌സിൽ ജോയിന്റ് പൊട്ടിയത് അപകടത്തിലെന്നും എംവിഐയുടെ റിപ്പോർട്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ, എ ആർ ക്യാമ്പിലെ പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. അപകടം ഡ്രൈവറുടെ പിഴവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. എ ആർ ക്യാമ്പിലെ എ എസ് ഐ സന്തോഷാണ് വാഹനമോടിച്ചിരുന്നത്. മെസ്സ് ഓഫീസറാണ് ഒപ്പമുണ്ടായിരുന്നത്.

അശ്രദ്ധമൂലം വാഹനം ഡിവൈഡറിൽ ഇടിച്ചു. ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലേറ്റർ അമർത്തിയതോടെ ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. പോലീസ് വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ആക്‌സിൽ ജോയിൻറ് പൊട്ടിയത് അപകടത്തിലെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. തുരുമ്പെടുത്ത് നശിക്കാറായ വാഹനത്തിന്റെ സാങ്കേതിക തകരാറുകളാണ് അപകടമുണ്ടാക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വാദം നിരാകരിക്കുകയാണ് എംവിഐയുടെ റിപ്പോർട്ട്

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി: ഗൃഹനാഥൻ ജീവനൊടുക്കി

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി: ഗൃഹനാഥൻ ജീവനൊടുക്കി

വയനാട്: സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.