by Midhun HP News | Oct 11, 2023 | Latest News, കേരളം
കേരള ലോട്ടറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 68 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com / എന്നിവയിലൂടെ ഫലം ലഭ്യമാകും.
ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.
by Midhun HP News | Oct 11, 2023 | Latest News, കേരളം
ആറ്റിങ്ങൽ: വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിലെ ഫിലിം ക്ലബ്ബുകളുടെ രൂപീകരണം പൂർത്തിയായി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും സ്കൂൾ പഠനകാലത്ത് തന്നെ കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.
ആറ്റിങ്ങൽ ബി ആർ സി യിൽ വെച്ച് നടക്കുന്ന ബ്ലോക്ക് തല ചലച്ചിത്രോത്സവത്തിൻ്റെ ഉത്ഘാടനം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ. എസ്. അംബിക നിർവഹിക്കും. പ്രശസ്ത സിനിമാ സംവിധായകനും, സ്വതന്ത്ര സിനിമ പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് ബാബു,ഫിലിം എഡിറ്റർ, ക്യുറേറ്റർ എന്നീ നിലയിൽ പ്രശസ്തനായ ശ്രീ ഹരി ഗീത സദാശിവൻ എന്നിവർ നയിക്കുന്ന ഓപ്പൺ ഫോറം ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കും
ഭാഷാ പഠനത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലായി ചലച്ചിത്ര പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് വ്യക്തികളെ എളുപ്പത്തിന് നയിക്കാൻ സഹായിക്കുന്ന മാധ്യമം എന്ന നിലയിലാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ സിനിമാ പഠനം വിഷയമാക്കിയിട്ടുള്ളത്. വിമർശനാത്മകമായി സിനിമയെ സമീപിക്കാനും സിനിമ സംവാദം,തിരക്കഥാ രചന, സംവിധാനം വിവിധ സാങ്കേതിക വശങ്ങൾ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു. ആറ്റിങ്ങൽ ബിആർസിയുടെ പരിധിയിൽ വരുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത എഴുപതോളം കുട്ടികൾ ചലച്ചിത്രമേളയിൽ പങ്കെടുക്കും.
by Midhun HP News | Oct 11, 2023 | Latest News, കേരളം
പാലക്കാട്: ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി. പാലക്കാട് പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. പനിയായി മുറിയിൽ കിടക്കുകയായിരുന്നു ഷാജു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
അൽപസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. തുടർന്നു മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടിവി തുടങ്ങിയവയെല്ലാം കത്തി നശിച്ചു.
by Midhun HP News | Oct 11, 2023 | Latest News, കേരളം
പത്തനംതിട്ട: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നരബലി പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷം. പത്തനംതിട്ട ഇലന്തൂരിൽ വച്ചായിരുന്നു ക്രൂരകൊലപാതകം. മുഹമ്മദ് ഷാഫി എന്ന കൊടും കുറ്റവാളിയുടെ മോഹനവാഗ്ദാനത്തിൽ വീണ് ഭഗവത് സിങ്ങും ഭാര്യ ലൈലയും രണ്ട് സ്ത്രീകളെയാണ് കൊലനടത്തിയത്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും 2022 ഒക്ടോബർ 11നായിരുന്നു.
സാമ്പത്തിക അഭിവൃദ്ധിനേടാൻ നരബലി നടത്തിയാൽ മതിയെന്ന് ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട ഭഗവൽസിങ്ങിനെയും ലൈലയും വിശ്വസിപ്പിച്ചത് മുഹമ്മദ് ഷാഫിയാണ്. ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്ത് പണം സമ്പാദിക്കാനുമുള്ള ഷാഫിയുടെ താൽപ്പര്യമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലി(49), തമിഴ്നാട് സ്വദേശി പത്മം(52) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ട നരബലിയിൽ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. കഷ്ണങ്ങളാക്കി പറമ്പിൽ കുഴിച്ചുമൂടുകയും ചെയ്തു. കൂടാതെ ഇവരുടെ മാംസവും പ്രതികൾ ഭക്ഷിച്ചു.
പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറംലോകം അറിയാനിടയാക്കിയത്. കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തിൽ പത്മം കയറിയ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഭഗവൽസിങ്ങിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഈ വാഹനം പതിഞ്ഞിരുന്നു.
നിലവിൽ മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ലൈല കാക്കനാട്ടെ ജയിലിലും. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. കൊലപാതകം ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മോഷണം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നരബലി നടന്ന ഇലന്തൂരിലെ വീട് കാണാൻ നിരവധി പേരാണ് എത്തുന്നത്.
by Midhun HP News | Oct 11, 2023 | Latest News, കേരളം
ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. 2017-ലെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസായതാണ് കാർത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്.
ചേപ്പാട് മുട്ടം സ്വദേശിയായ കാർത്ത്യായനിയമ്മ 96-ാം വയസ്സിൽ അക്ഷരം പഠിച്ചുതുടങ്ങുന്നത്. ആദ്യ പരീക്ഷയിൽത്തന്നെ നാല്പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടർ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്ടോപ് സമ്മാനിച്ചിരുന്നു.
കാർത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്കാരവും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാർത്ത്യയനിയമ്മ താരമായി. സാക്ഷരതാമിഷന്റെ ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാൻ പഠിക്കുമ്പോഴാണ് പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായത്. ഏഴാം ക്ലാസിനുശേഷം പത്താംതരം തുല്യത എഴുതി ജയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് കാർത്ത്യായനിയമ്മ വിടപറഞ്ഞത്.

by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: നഗരത്തില്‍ രാത്രിയില്‍ എക്സൈസ് എന്‍ഫോസ്മെന്റ് ആന്റ് ആന്റി
നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ വന്‍ ലഹരിവേട്ട. തിങ്കളാഴ്ച രാത്രി 7 മുതല്‍ പുലർച്ചെ 2 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ അറസ്റ്റിലായി. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത് (31), വേറ്റിക്കോണം അമ്പാടിഹൗസില് രാഹുല്‍ (29), പ്രാവച്ചമ്പലം ഔഷധി ഭവനില്‍ വിഷ്ണു (29), പെരിങ്ങമല നെല്ലിവിള പുന്നവിള വീട്ടില്‍ മുഹമ്മദ് ആദിൽ (28)
എന്നിവർ പിടിയിലായത്.
ശാസ്തമംഗലത്തെ ഐസ്ക്രീം പാര്‍ലറിൽ നിന്നാണ് ശ്രീജിത്തും രാഹുലും പിടിയിലാകുന്നത്. വന്‍ തോതില്‍ എംഎഡിഎംഎ കൈവശം വെച്ചു വില്‍പ്പന നടത്തിയതിനു ശ്രീജിത്തിന്റെ സഹോദരന് കഴിഞ്ഞമാസം എക്സൈസിന്റെ പിടിയിലായിരുന്നു. പ്രാവച്ചമ്പലം ഭാഗത്തുനിന്നാണ് വിഷ്ണുവിനെ 15.43 ഗ്രാം മയക്കുമരുന്നുമായി പിടിയിലാകുന്നത്. കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളുരുവിൽ നിന്നും വന്‍തോതില്‍ വാങ്ങികൊണ്ടുവരുന്ന എംഎഡിഎംഎ വ്യവസായിക അടിസ്ഥാനത്തില്‍ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണിപ്പോള്‍ പിടിയിലായതെന്ന് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബു പറഞ്ഞു.

നഗരത്തിലെ മയക്കുമരുന്ന് ശൃംഗലയിലെ പ്രധാനികളാണ് ഇവര്‍. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തതമാക്കുവാന് തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാര്‍, ആരോമല്‍രാജന്‍, കൃഷ്ണപ്രസാദ്, വര് അനില്‍കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Recent Comments