വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

ഞായറാഴ്ച വൈകിട്ടോടെ ദുർ​ഗന്ധം വരാൻ തുടങ്ങിയതോടെ പ്രദേശവാസികൾ എത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

നാലു വർഷമായി ഇവർ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇരുവർക്കും പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.

നിയമനത്തട്ടിപ്പ്: റയീസിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പൊലീസിന്

നിയമനത്തട്ടിപ്പ്: റയീസിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പൊലീസിന്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമനത്തട്ടിപ്പു കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവായി റയീസിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ലെനിന്‍ രാജ്, അഖില്‍ സജീവന്‍, ഹരിദാസ്, ബാസിത്, സ്വരൂപ് എന്നിവരുമായിട്ടുള്ള ചാറ്റിങ്ങിന്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്.

നിയമനത്തട്ടിപ്പ് ഗൂഢാലോചന മെയ് മാസത്തില്‍ ആരംഭിച്ചതായാണ് സൂചന. നിയമനത്തട്ടിപ്പു കേസില്‍ മൂന്നാം പ്രതിയായ റയീസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റയീസിന്റെ പക്കലുണ്ടായിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചതോടെയാണ് വാട്‌സ് ആപ്പ് ചാറ്റുകള്‍ പൊലീസിന് ലഭിച്ചത്.

അഖില്‍ സജീവുമായി മെയ് 23 മുതലുള്ള ചാറ്റുകളാണ് കണ്ടെടുത്തിട്ടുള്ളത്. മെയ് മാസത്തില്‍ തന്നെ ലെനിന്‍ രാജും ബാസിതും റയീസും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ വാര്‍ത്ത വന്നതിനു ശേഷം ഇവര്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ആരോപണം ഉന്നയിച്ച ഹരിദാസനുമായും റയീസ് ബന്ധപ്പെട്ടതിന്റെ ചാറ്റുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഹരിദാസിനെ തട്ടിപ്പില്‍ ഇരയാക്കിയതാണോ എന്നതില്‍ ചാറ്റുകളില്‍ നിന്നും വ്യക്തമല്ലെന്നാണ് വിവരം. അഖിലിനെ എടുക്കണമെന്ന സന്ദേശം ലെനിന്‍ രാജ് റയീസിന് അയച്ചിരുന്നതായും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും യെല്ലോ അലർട്ടുണ്ട്.

ഈ മാസം 12-ാം തീയതി വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിൽ ചക്രവാതച്ചുഴികളുണ്ട്. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്.

രണ്ടുദിവസത്തിനകം കാലവർഷം പിൻവാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കാലവർഷത്തിൽ 34 ശതമാനം മഴ കുറഞ്ഞെങ്കിലും ഒക്ടോബറിൽ ഇതുവരെ 16 ശതമാനം അധികമഴ കേരളത്തിന് ലഭിച്ചു.

വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി ഇന്ന് രാവിലെ സഞ്ചാരികൾക്കായി തുറന്നു

വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി ഇന്ന് രാവിലെ സഞ്ചാരികൾക്കായി തുറന്നു

വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി ഇന്ന് രാവിലെ സഞ്ചാരികൾക്കായി തുറന്നു.
കനത്തമഴയും, മണ്ണിടിച്ചിലും മുൻനിറുത്തി ജില്ലയിൽ കലക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പൊന്മുടി അടച്ചത്.
പൊന്മുടിക്കൊപ്പം കല്ലാർ,മീൻമുട്ടി വെള്ളച്ചാട്ടവും തുറക്കുമെന്ന് ഡി.എഫ്.ഒ കെ.ഐ.പ്രദീപ്കുമാർ അറിയിച്ചു. മഴ ശക്തിപ്പെട്ടാൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും.

കോഴിക്കോട് നഗരസഭയിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

കോഴിക്കോട് നഗരസഭയിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക്‌ മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഒരുമണിക്കൂറിലധികം നേരമായി തീ പടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ വന്‍തോതില്‍ ബുദ്ധിമുട്ടുന്നതായും നാട്ടുകാര്‍ പറഞ്ഞു. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണകേന്ദ്രത്തിന്റെ പുറകിലായി ഒരു ട്രാന്‍സ്‌ഫോമറും ഉണ്ട്. അതിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ മലയോര മേഖലയിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ സംസ്ഥാനത്ത് എത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കുമെന്ന് വിദേശ ഏജന്‍സികള്‍ ഉള്‍പ്പടെ പറയുന്നു.

തെക്കന്‍ ജില്ലകളിലാകും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക. പത്തിന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഉടനീളം വരണ്ട കാലാവസ്ഥ തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മീന്‍ പിടിത്തത്തിന് തടസമില്ല.