ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തത്തിന് വിലക്കുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടി പരക്കെ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴിയും തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. വടക്കൻ മധ്യപ്രദേശിന്‌ മുകളിലും മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സൂചനാപണിമുടക്ക് നടക്കും. രാവിലെ എട്ടു മുതല്‍ നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. ഒപി ഡ്യൂട്ടിയും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. സ്റ്റൈപ്പൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.

എല്ലാ വര്‍ഷവും നാല് ശതമാനം സ്റ്റൈപ്പന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. കോവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരില്‍ നൽകാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ ആരോപിക്കുന്നു.

കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാതയില്‍ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍നെച്ചി വീട്ടില്‍ സൈനുദ്ദീന്‍ (47) ആണ് മരിച്ചത്.

ഇന്നലെ രാവിലെ കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ജോലിക്കായി കോട്ടോപ്പാടത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൈനുദ്ദീന്‍. ഈ സമയം റോഡിനു കുറുകെ പാഞ്ഞ കാട്ടുപന്നി ഇയാള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് വാഹനം മറിയുകയായിരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4458 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.

വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

കൊല്ലം: വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി അശോകനാണ് ജീവനൊടുക്കിയത്. വീടിന് തീയിട്ടശേഷം തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൃത്യത്തിന് കാരണമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും തട്ടിപ്പ്, നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം വാങ്ങി; അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി

മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും തട്ടിപ്പ്, നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം വാങ്ങി; അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉയര്‍ന്ന ജോലി തട്ടിപ്പ് പരാതിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞ അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പായ നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ടയിലെ സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി കൂടിയായിരുന്ന അഖില്‍ സജീവ് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് ആരോപിച്ചു. പരാതി നല്‍കിയതോടെ സിപിഎം ഇടപെട്ട് പണം തിരികെ നല്‍കിയെന്നും തന്റെ പരാതിയെ തുടര്‍ന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോര്‍ക്ക റൂട്ട്‌സില്‍ ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഖില്‍ പണം വാങ്ങിയതെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘2020ലാണ് കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്ത് എന്നെ കോണ്‍ടാക്ട് ചെയ്യുന്നത്. ഓഫീസില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞു നോര്‍ക്ക റൂട്ട്‌സില്‍ ഒഴിവുണ്ട് എന്ന്. ക്ലര്‍ക്ക് ആയിട്ടാണ് ഒഴിവ്. പത്തുലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ ആയിക്കോട്ടെ എന്ന് പറഞ്ഞു. ഞാന്‍ എന്റെ ഭാര്യയ്ക്ക് ഒരു ജോലി നോക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പത്തുലക്ഷം രൂപ നല്‍കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു. അഞ്ചുലക്ഷം രൂപ ഉടന്‍ കൈമാറണമെന്ന് പറഞ്ഞു. 2020 ഡിസംബറോടെ, മൂന്ന് മാസത്തിനകം നിയമനം ആകുമെന്നും പറഞ്ഞു. അപ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്.
2020 സെപ്റ്റംബറിലാണ് അഞ്ചുലക്ഷം രൂപ കൊടുക്കുന്നത്. ഒരു ലക്ഷം രൂപ ജിക്കു ജേക്കബ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കും. ബാക്കി അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. അഖില്‍ സജീവാണ് രണ്ടാമത്തെ തവണ കോണ്‍ടാക്ട് ചെയ്തത്.സിഐടിയുവിന്റെ ജില്ലാ ഓഫീസ് സെക്രട്ടറി ആണ് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എന്നെ വിശ്വസിച്ച് തന്നാല്‍ മതിയെന്നും അഖില്‍ സജീവ് പറഞ്ഞ് ഈ വിഷയത്തില്‍ ഇടപെട്ടത്.’- ശ്രീകാന്ത് ആരോപിച്ചു.

‘ജനുവരിയായിട്ടും നിയമനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തിരക്കി. അപ്പോള്‍ 25000 രൂപ നല്‍കാന്‍ വൈകിയെന്നും അതിനാല്‍ മൂന്നാമത്തെ ലിസ്റ്റിലായിപ്പോയെന്നും പറഞ്ഞു. അപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. അന്ന് പിന്‍വാതില്‍ നിയമനം കാര്യമായി നടക്കുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ജോലി വാഗ്ദാനം ചെയ്തപ്പോള്‍ വിശ്വസിച്ചത്. പത്തനംതിട്ടയിലെ ജിക്കു ജേക്കബ് വഴിയാണ് അഖില്‍ സജീവിനെ ആദ്യമായി ബന്ധപ്പെടുന്നത്. 2022 നവംബറില്‍ അഖിലിനെ വിളിച്ച് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പത്തനംതിട്ടയില്‍ വരുന്നുണ്ട് എന്നും പറഞ്ഞു. ആയിക്കോട്ടെ. പത്തനംതിട്ടയില്‍ വന്നാല്‍ എല്ലാ സൗകര്യവും ഏര്‍പ്പാടാക്കി തരാമെന്ന് അഖില്‍ സജീവ് ഉറപ്പുനല്‍കി. എനിക്കും എന്റെ കൂട്ടുകാരനും ഹോട്ടല്‍ മുറി ബുക്ക് ചെയ്തു തന്നതെല്ലാം അഖില്‍ ആണ്. അന്ന് ഹോട്ടലില്‍ വച്ച് ഒരു പ്രാദേശിക നേതാവിനെയും കണ്ടു. ഈ നേതാവിനാണ് പണം മുഴുവന്‍ കൈമാറിയത് എന്നാണ് അഖില്‍ പറഞ്ഞിരുന്നത്. നോര്‍ക്ക റൂട്ട്‌സിലും മന്ത്രിമാരുമായും പ്രാദേശിക നേതാവിന് നല്ല ബന്ധമാണ് എന്നാണ് പറഞ്ഞത്. ഒന്നു രണ്ടു തവണ പൈസയുടെ കാര്യം ചോദിച്ചപ്പോള്‍ പ്രാദേശിക നേതാവ് ഒഴിഞ്ഞുമാറി. ഹോട്ടലില്‍ വച്ച് ഞാന്‍ തന്നെയാണ് പണം കൈപ്പറ്റിയതെന്ന് പ്രാദേശിക നേതാവ് പറഞ്ഞു. എന്റെ ഭാര്യയ്ക്ക് വന്ന ജോലി ഓഫറാണ്. പ്രായം കഴിഞ്ഞതിനാല്‍ ജോലി പുറത്ത് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രാദേശിക നേതാവ് പറഞ്ഞു. അതിനാണ് പത്തുലക്ഷം രൂപ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം നിരവധിപ്പേര്‍ക്ക് പൈസ കൊടുക്കാനുണ്ട്. ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് പണം നല്‍കിയത്. ഇവരുമായി ഫോണ്‍ ചെയ്തതിന്റെ കോള്‍ റെക്കോര്‍ഡുകളും വാട്‌സ്ആപ്പ് ചാറ്റുകളും തെളിവായി കൈയില്‍ ഉണ്ട്.’- ശ്രീകാന്ത് പറഞ്ഞു.

‘കബളിപ്പിക്കല്ലാണ് എന്ന് മനസിലായപ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. പാര്‍ട്ടി ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. അഖിലിനെ ഫോണില്‍ വിളിച്ച് പണം നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. തന്റെ പരാതിയിലാണെന്ന് തോന്നുന്നു പത്തനംതിട്ട സിഐടിയു ജില്ലാ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അഖിലിനെ മാറ്റിയത്. 2022 ഡിസംബറോടെയാണ് പണം മുഴുവന്‍ അഖില്‍ തിരികെ നല്‍കിയത്. ഇനി പരാതിയുമായി മുന്നോട്ടുപോകരുതെന്നും അഖില്‍ പറഞ്ഞു. എനിക്ക് ഭാര്യയും കുട്ടിയും മാത്രമാണ് ഉള്ളത് എന്നാണ് അഖില്‍ പറഞ്ഞത്. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞതോടെ ഞാന്‍ തത്കാലം നിര്‍ത്തുകയായിരുന്നു. ഒരു ചെറുപ്പക്കാരന്റെ സ്ഥിതിയല്ലേ എന്ന കാര്യവും ചിന്തിച്ച് വെറുതെ വിടുകയായിരുന്നു.’- ശ്രീകാന്ത് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം നിയമനവുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ പുറത്തുവന്നപ്പോഴാണ് ആരും ഇനി തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.