കാട്ടുപന്നിക്കു വച്ച കെണിയില്‍ പെട്ട് യുവാക്കള്‍ മരിച്ചു; മൃതദേഹങ്ങള്‍ കണ്ട പരിഭ്രാന്തിയില്‍ കുഴിച്ചിട്ടു

കാട്ടുപന്നിക്കു വച്ച കെണിയില്‍ പെട്ട് യുവാക്കള്‍ മരിച്ചു; മൃതദേഹങ്ങള്‍ കണ്ട പരിഭ്രാന്തിയില്‍ കുഴിച്ചിട്ടു

പാലക്കാട്: പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമ കുറ്റം സമ്മതിച്ചു. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നെന്നും സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടില്‍ അനന്തന്‍ (52) പൊലീസിന് മൊഴി നല്‍കി.

ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. യുവാക്കളുടെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും.

യുവാക്കള്‍ പാടത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.50 നാണ് യുവാക്കള്‍ പാടത്തേക്ക് ഓടുന്നത്. പിന്നീട് ഇവരെ കണ്ടിട്ടില്ല. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

20 ഓവറില്‍ 314!; ഒന്‍പത് പന്തില്‍ ഫിഫ്റ്റി; 34ല്‍ നൂറ്; ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് നേപ്പാള്‍

20 ഓവറില്‍ 314!; ഒന്‍പത് പന്തില്‍ ഫിഫ്റ്റി; 34ല്‍ നൂറ്; ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് നേപ്പാള്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് നേപ്പാള്‍. കുട്ടിക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തന്നെ നേപ്പാള്‍ സ്വന്തം പേരിലെഴുതി. മംഗോളിയക്കെതിരെയാണ് നേപ്പാളിന്റെ വീരഗാഥ. ടി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേട്ടമാണ് റെക്കോര്‍ഡ് പ്രകടനത്തില്‍ ഒന്നാമത്തെത്. മംഗോളിയക്കെതിരായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടി. ഇതാദ്യമായാണ് ടി ട്വന്റിയില്‍ ഒരു ടീം മുന്നൂറ് കടക്കുന്നത്.

മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയും നേപ്പാള്‍ താരം ദീപേന്ദ്രസിങ്ങ് തന്റെ പേരിലാക്കി. വെറും ഒന്‍പത് പന്തില്‍ നിന്നാണ് ദീപേന്ദ്രസിങ് അര്‍ധ സെഞ്ച്വറി നേടിയത്. ഇതോടെ 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങ് 12 ബോളില്‍ നിന്ന് അടിച്ചെടുത്ത അര്‍ധ സെഞ്ച്വറി പഴംകഥയായി. മത്സരത്തില്‍ വെറു പത്ത് പന്തുകള്‍ മാത്രം നേരിട്ട ദീപേന്ദ്ര 52 റണ്‍സ് തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇതിനിടെ എട്ടുതവണയാണ് അദ്ദേഹം സിക്‌സറുകള്‍ പറത്തിയത്.

അതിവേഗ സെഞ്ച്വറിയും ഈ മത്സരത്തോടെ നേപ്പാള്‍ താരം കുശാല്‍ മല്ല തന്റെ പേരിലാക്കി. 34 പന്തില്‍ നിന്നാണ് കുശാല്‍ മൂന്നക്കം കടന്നത്. 50 പന്തുകള്‍ നേരിട്ട അദ്ദേഹം പുറത്താകാതെ 137 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ 12 സിക്‌സും 8 ഫോറുകളും ഉള്‍പ്പെടുന്നു. ടി ട്വന്റി ചരിത്രത്തില്‍ അതിവേഗ സെഞ്ച്വറിയുടെ ഉടമകള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറുമായിരുന്നു. 35 പന്തില്‍ നിന്നായിരുന്നു ഇരുവരുടെയും സെഞ്ച്വറി നേട്ടം. രോഹിത് ശര്‍മ ശ്രീലങ്കയ്ക്ക് എതിരെയും മില്ലര്‍ ബംഗ്ലാദേശിനെതിരെയുമാണ് അതിവേഗ സെഞ്ച്വറി അടിച്ചത്. ടി ട്വന്റിയില്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാന്‍ നേടിയ 278 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മത്സരത്തില്‍ മംഗോളിയയെ 273 റണ്‍സിന് നേപ്പാള്‍ പരാജയപ്പെടുത്തി. 13. 1 ഓവറില്‍ 41 റണ്‍സിന് നേപ്പാള്‍ ഓള്‍ഔട്ടാക്കി.

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോൺ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകൾ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്.മഞ്ഞ അലർട്ടുകൾ ഇങ്ങനെ…

28.09.2023: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
29.09.2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
30.09.2023: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പാളം മുറിച്ച്‌ കടക്കവേ ട്രെയിൻ തട്ടി പോത്തൻകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു

പാളം മുറിച്ച്‌ കടക്കവേ ട്രെയിൻ തട്ടി പോത്തൻകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച്‌ കടക്കവേ ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് പൗഡിക്കോണം ശ്രീകൃഷ്ണപുരം അയണിയര്‍ത്തല രാജ് ഭവനില്‍ രാജേന്ദ്രൻ്റെയും സുധാകുമാരിയുടെയും മകൻ ആര്‍.സൂരജ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

കൊല്ലത്ത് സ്വകാര്യ ഫൈനാൻസില്‍ ജോലി ചെയ്യുന്ന സൂരജ് വീട്ടിലേക്ക് വരാനായി പാളത്തിലൂടെ പ്ലാറ്റ്ഫോമിലേയ്ക്കു വരുമ്ബോഴാണ് ട്രെയിൻ തട്ടിയത്. ഗുരുതരമായി പരുക്കേറ്റ സൂരജിനെ റെയില്‍വേ പൊലീസ് കൊല്ലം ജില്ല ആശുപത്രിയിലേയ്ക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സഹോദരൻ: രാഹുല്‍.

കാര്‍ മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കാര്‍ മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. കുഞ്ഞിപ്പര മുക്കില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകനാണ്.