കാമുകിക്കൊപ്പം പോയെന്ന് സംശയം; ദിവസങ്ങള്‍ക്ക് ശേഷം യുവാവിന്റെ മൃതദേഹം കിണറ്റില്‍

കാമുകിക്കൊപ്പം പോയെന്ന് സംശയം; ദിവസങ്ങള്‍ക്ക് ശേഷം യുവാവിന്റെ മൃതദേഹം കിണറ്റില്‍

കൊല്ലം: അഞ്ചലില്‍ യുവാവ് കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. കാമുകിക്കൊപ്പം പോയെന്ന് സംശയിക്കുന്ന അഞ്ചല്‍ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടില്‍ സജിന്‍ ഷാ(21)യെയാണ് ദിവസങ്ങള്‍ക്ക് ശേഷം നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 20-ാം തീയതിയാണ് സജിന്‍ ഷായെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ സജിന്‍ഷായുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയേയും കാണാനില്ലെന്ന വിവരം ലഭിച്ചു. ഇതേച്ചൊല്ലി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സജിന്‍ ഷായുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനേയും ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനേയും ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം ഉന്നതരിലേക്ക്. കേസിൽ അറസ്റ്റിലായ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷനെയും ബാങ്ക് മുൻ ജീവനക്കാരൻ ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. ഇഡി നൽകിയ അപേക്ഷ, കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും

പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ പങ്ക് ആരൊക്കെ പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. ഓണറേറിയം മാത്രം വരുമാനമായിട്ടുള്ള അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

മുൻമന്ത്രി എസി മൊയ്തീന്റെ ഏറ്റവും അടുത്ത ആളാണ് അരവിന്ദാക്ഷൻ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി കേസിലെ ഒന്നാം പ്രതി സതീഷ്കുമാറിനെ എസി മൊയ്തീനുമായി അടുപ്പിച്ചത് അരവിന്ദാക്ഷനാണ്. വടക്കാഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരിക്കെയാണ് അരവിന്ദാക്ഷൻ പൊതുപ്രവർത്തന രം​ഗത്തെത്തുന്നത്. 2005 ൽ പാർട്ടിയിലെ സീനിയോറിറ്റി മറികടന്ന് അരവിന്ദാക്ഷൻ പർളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2015 ലും 2020 ലും വടക്കാഞ്ചേരി നഗരസഭയിലേക്ക് വിജയിച്ചു.

അതേസമയം അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ വിമർശിച്ച് സിപിഎം രം​ഗത്തെത്തി. സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ്‌ പാര്‍ടിയും, സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താന്‍ നിലകൊള്ളുന്ന ഇടതുപക്ഷത്തേയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തിയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.

ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തിയതികളിൽ നടത്തും. 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവച്ച ഒഎംആർ പരീക്ഷ ഒക്ടോബർ 29ന് നടക്കും.

രണ്ടാം വന്ദേഭാരത്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഇന്നുമുതൽ

രണ്ടാം വന്ദേഭാരത്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഇന്നുമുതൽ

കാസർകോട്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് (20631) ഇന്ന് ആദ്യ സർവീസ് നടത്തും. രാവിലെ ഏഴ് മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

ട്രെയിനിൽ ചെയർകാറിലും എക്സിക്യുട്ടീവ് ചെയറിലും ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തിയതിനാൽ തത്കാൽ മാത്രമാണ് ആശ്രയം. ചെയർകാറിൽ 96 സീറ്റും എക്സിക്യൂട്ടീവ് ക്ലാസിൽ 11 സീറ്റുമാണ് തത്കാലിലുള്ളത്. നിലവിൽ, ചൊവ്വാഴ്ച ഒഴികെ ആറുദിവസമാണ്‌ ആഴ്ചയിൽ സർവീസ്. അതേസമയം, മൂന്നാമതൊരു വന്ദേഭാരത് ട്രെയിൻ കൂടി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിച്ചു. ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്ന് നീലയും വെള്ളയും കലർന്ന എട്ട് കോച്ചുകളുള്ള റേക്കാണ് തിരുവനന്തപുരത്തെത്തിയത്. രണ്ടാം വന്ദേഭാരതിന്റെ പെയറിങ് ട്രെയിനാണ് ഇതെന്നാണ് വിവരം. കാസർകോട്ടുനിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തുന്ന ട്രെയിൽ വൈകിട്ട് 4:05നാണ് മടക്കയാത്ര ആരംഭിക്കേണ്ടത്. ഒരുമണിക്കൂർ കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകില്ലാത്തതിനാലാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.

ഞായറാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് ട്രെയിനുകളിൽ കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. രാജ്യത്ത് ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമാണ് ഓറഞ്ച് നിറം.

ഇനി 2,500 രൂപയിൽ താഴെ വിദേശ ബ്രാൻഡ് കിട്ടില്ല; വിദേശ നിർമിത വിദേശമദ്യത്തിന്റെ വില ഉയരും

ഇനി 2,500 രൂപയിൽ താഴെ വിദേശ ബ്രാൻഡ് കിട്ടില്ല; വിദേശ നിർമിത വിദേശമദ്യത്തിന്റെ വില ഉയരും

തിരുവനന്തപുരം: വിദേശ നിർമിത വിദേശമദ്യത്തിന്റെ (എഫ്എംഎഫ്എൽ) വില 12 ശതമാനം വരെ ഉയരും. ബവ്‌കോ ലാഭവിഹിതം ഉയർത്തിയതാണ് വിലവർദ്ധനയ്ക്ക് കാരണം. കുപ്പിക്ക് 11-12 ശതമാനം വിലവർധനയാണുണ്ടാകുക. ഒക്ടോബർ മൂന്നിന് പുതിയ വില പ്രാബല്യത്തിലാകും. നിലവിൽ 1,800 രൂപ മുതലാണ് കേരളത്തിൽ വിദേശ നിർമ്മിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2,500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

‌മദ്യകമ്പനികൾ നൽകേണ്ട വെയർഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്നും 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയർത്താനാണ് ബവ്‌കോയുടെ ശുപാർശ പ്രകാരം സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ വെയർഹൗസ് മാർജിൻ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാർജിൻ ആറ് ശതമാനം മതിയെന്നാണ് ബവ്‌കോ ഭരണസമിതി യോഗം തീരുമാനിച്ചത്. ഇന്ത്യൻ നിർമിത വിദേശമദ്യം വിൽക്കുമ്പോൾ വെയർഹൗസ് മാർജിനായി ഒൻപത് ശതമാനവും ഷോപ്പ് മാർജിനായി 20 ശതമാനവും ബവ്‌കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശനിർമ്മിത വിദേശ മദ്യത്തിന്റെ മാർജിൻ ഉയർത്താൻ തീരുമാനിച്ചത്.

തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ ഏഴിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്. ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹര്‍ജി. കഴിഞ്ഞ തവണ കേസില്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു.

33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരാനായ മന്ത്രി ആന്റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ പൂര്‍ണ്ണമായി നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനയാണ് ആന്റണി രാജുവിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

50 ഓളം തൊണ്ടിമുതലുകളില്‍ ഒന്നില്‍ മാത്രമാണ് ആരോപണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. കോടതിയുടെ കസ്റ്റഡയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈകോടതി എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു.