കടുവാപ്പള്ളിയിൽ നബിദിനാചരണത്തിന് തുടക്കമായി

കടുവാപ്പള്ളിയിൽ നബിദിനാചരണത്തിന് തുടക്കമായി

കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ 12 ദിവസം നീണ്ട് നിൽക്കുന്ന അതിവിപുലമായ നബിദിനാഘോഷ പരിപാടിയുടെ തുടക്കം കുറിച്ച് കൊണ്ട് കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്‍റ് ഇ.ഫസിലുദ്ദീൻ കടുവാപ്പള്ളി അങ്കണത്തിൽ പതാക ഉയർത്തി. നബിദിനാചരണ കമ്മിറ്റി ചെയർമാൻ എ.താഹ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കടുവയിൽ ജുമാ മസ്‌ജിദ്‌ ചീഫ് ഇമാം അബു റബീഅ് സ്വദഖത്തുല്ല മൗലവി, ജാമിഅ സ്വലാഹിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ഓണമ്പിളളി അബ്ദുൽ സത്താർ ബാഖവി, ഖുവ്വത്തുൽ ഇസ്ലാം മദ്റസ സദർ മുഅല്ലിം ഇബ്രാഹീം കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എ.എം.എ റഹീം, ട്രെഷറർ മുഹമ്മദ് ഷഫീഖ്.എൻ, മറ്റ് ഭാരവാഹികളായ ഐ.മൻസൂറുദ്ദീൻ,
എ .നഹാസ്, എം.എസ് ഷെഫീർ, എസ്.നൗഷാദ്, യു.അബ്ദുൽ കലാം, നവാസ് മയിലാടുംപാറ, അഡ്വ:മുഹമ്മദ് റിയാസ്, അബ്ദുൽ റഷീദ്, ഫസിലുദ്ദീൻ, മുഹമ്മദ് റാഫി, സൈനുലാബ്ദ്ധീൻ, മുനീർ മൗലവി, നവാസ് തുടങ്ങിയവർ പങ്കെടുത്തു.

‘ഹാപ്പി 73’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ; ആഘോഷമാക്കാൻ ബിജെപി

‘ഹാപ്പി 73’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ; ആഘോഷമാക്കാൻ ബിജെപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് മോദിക്ക്. പ്രിയ നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്.‌‌‌ ഏറെ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോൾ പ്രധാനമന്ത്രി പദത്തിൽ മൂന്നാം ഊഴം ഉറപ്പിക്കാൻ കരുക്കൾ നീക്കുകയാണ് മോദി.‌

ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം ഇന്ന് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ഇതോടൊപ്പം ദ്വാരക സെക്ടർ 25ലെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനവും നിർവഹിക്കും. പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിശ്വകർമ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും. മോദിയുടെ ജന്മദിനത്തിന് പുറമേ ഇന്ന് വിശ്വകർമ ജയന്തി ദിനം കൂടി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.

പ്രാദേശിക ഘടകങ്ങളായി തിരിഞ്ഞാണ് ബിജെപി പരിപാടികൾ സംഘടിപ്പിക്കുന്നത്. ത്രിപുരയിലെ ബിജെപി ഘടകം ‘നമോ വികാസ് ഉത്സവ്’ എന്ന് പേരിട്ടാണ് ആഘോഷങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാ​ഗമായി മഹാ യോഗാഭ്യാസവും നടത്തുന്നുണ്ട്. ഡൽഹിയിലേയും തൃപുരയിലേയും മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്ക് മുഖ്യമന്ത്രി മാണിക് സാഹ നേതൃത്വം നൽകും. നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിൽ ഇന്ന് തുടങ്ങി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മയക്കുമരുന്ന് മാഫിയാ ബന്ധം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് മാഫിയാ ബന്ധം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. അമ്പലമുക്ക് സംഘത്തിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന അയൂബിനൊപ്പവും, മാസങ്ങള്‍ക്ക് മുമ്പ് എംഡിഎംഎയുമായി പിടിയിലായ താമരശ്ശേരി സ്വദേശി അതുല്‍ എന്നയാള്‍ക്കൊപ്പവും നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റജിലേഷിനെതിരെ നടപടിയെടുത്തത്. റജിലേഷ് നേരത്തെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കോടഞ്ചേരിയിലേക്ക് മാറിയത്.

ഇന്നലെ പരിശോധിച്ചവരെല്ലാം നെ​ഗറ്റീവ്, പുതിയ നിപ കേസുകളില്ല; സമ്പർക്കപട്ടികയിൽ 1,192 പേർ‍

ഇന്നലെ പരിശോധിച്ചവരെല്ലാം നെ​ഗറ്റീവ്, പുതിയ നിപ കേസുകളില്ല; സമ്പർക്കപട്ടികയിൽ 1,192 പേർ‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നി​​ഗമനത്തിൽ ആരോഗ്യവകുപ്പ്. രണ്ടു നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ സാമ്പിളുകളിൽ പുതിയ പോസിറ്റിവ് കേസുകളില്ല. ഇതോടെയാണ് രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. 51 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ നിപ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി ഇന്നലെ ഐസൊലേഷനിലാക്കി. പുതിയതായി 97 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ 1192 ആയി. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പിന്റെ വിദ​ഗ്ധ സംഘവും നാളെ സംസ്ഥാനത്തെത്തും.

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വെൻറിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസ്സുകാരൻറെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, 11 ലക്ഷം തട്ടിയെടുത്തു: നടൻ ഷിയാസ് കരീമിനെതിരെ കേസ്

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, 11 ലക്ഷം തട്ടിയെടുത്തു: നടൻ ഷിയാസ് കരീമിനെതിരെ കേസ്

കാസർകോട്: നടനും മോഡലും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി. കാഞ്ഞങ്ങാട് സ്വദേശിനിയാണ് താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയാണ് പരാതിക്കാരി. ജിമ്മിൽ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുനായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

കൂടാതെ യുവതിയിൽ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയിലുണ്ട്. എറണാകുളത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ചന്തേര പൊലീസ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഡലായ ഷിയാസ് കരീം ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ശ്രദ്ധേയനാകുന്നത്.

മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ

മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ

മലപ്പുറം: ഡ്യൂട്ടിക്കിടെ കൈക്കൂലി പണവുമായി മോട്ടോർ വാഹന ഉദ്യോഗസ്ഥൻ വിജിലൻസിന്‍റെ പിടിയിലായി. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുൽഫീക്കറാണ് പിടിയിലായത്. ഇയാളിൽ നിന്നും 39,500 രൂപ വിജിലൻസ് കണ്ടെടുത്തു.
ഡ്രൈവിംഗ് ടെസ്റ്റ് പാസാകാനും, ലൈസൻസ് ലഭിക്കാനും ഇയാൾ വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് അറിയിച്ചു. തിരൂരങ്ങാടി ജോയിന്റ് ആർടിഒ ചുമതലയും ഇയാൾക്കാണ്.