തിരുവനന്തപുരം ജില്ലയിലെ 4 വില്ലേജ് ഓഫീസുകള്‍ കൂടി ഇന്ന് സ്മാർട്ട് ആവുന്നു

തിരുവനന്തപുരം ജില്ലയിലെ 4 വില്ലേജ് ഓഫീസുകള്‍ കൂടി ഇന്ന് സ്മാർട്ട് ആവുന്നു

തിരുവനന്തപുരം ജില്ലയിലെ 4 വില്ലേജ് ഓഫീസുകള്‍ കൂടി ഇന്ന് സ്മാര്‍ട്ടാവുകയാണ്.
പുളിമാത്ത്, കിളിമാനൂര്‍, കരവാരം, വെള്ളല്ലൂര്‍ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ടായി മാറുന്നത്. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മന്ത്രി കെ രാജൻ നിര്‍വ്വഹിക്കും.

എസ്‌ഐയെ കുടുക്കാന്‍ സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടു; അന്വേഷണത്തിന് എസ്പിയുടെ ഉത്തരവ്

എസ്‌ഐയെ കുടുക്കാന്‍ സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടു; അന്വേഷണത്തിന് എസ്പിയുടെ ഉത്തരവ്

തിരുവനന്തപുരം: എസ്‌ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി. മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിങിന്റെ പരാതിയില്‍ റൂറല്‍ എസ്പി ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെതിരെയാണ് അന്വേഷണം. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് സിഐ കുരുക്കിയതാണെന്നും എസ്‌ഐ അമൃത് സിങ് പരാതിയില്‍ പറയുന്നു.

പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്‌ഐ പരാതി നല്‍കിയിരുന്നത്. മോഷണക്കേസില്‍ പിടികൂടിയ പ്രതിയാണ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. ജനുവരിയിലായിരുന്നു വിവാദ സംഭവം.
പ്രതി ചാടിപ്പോയതിന്റെ പേരില്‍ എസ്‌ഐ അമൃത് സിങ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്നു പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. അടുത്ത ദിവസം എസ്എച്ച്ഒ സജീഷ് പ്രതിയെ പിടികൂടുകയും ചെയ്തു.

വിവാദ സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ റൂറൽഎസ്പി നിർദ്ദേശിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തിൻെറ പേരിൽ ജില്ലയിൽ നിന്നും മാറ്റിയ മറ്റൊരു ഡിവൈഎസ്പിയാണ് എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആദ്യം ശുപാർശ നൽകിയത്. ക്രിമിനലുകളുമായുള്ള ബന്ധത്തിൻെറ പേരിൽ മം​ഗലപുരം എസ്എച്ച്ഒ ആയിരുന്ന സജീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അടുത്തിടെയാണ് സജീഷിനെ സർവീസിൽ തിരിച്ചെടുത്ത് മലക്കപ്പാറ സ്റ്റേഷനിൽ നിയമിച്ചത്.

കുതിപ്പ് തുടർന്ന് ആദിത്യ എൽ വൺ; നാലാം ഭ്രമണപഥ ഉയർത്തലും വിജയകരം

കുതിപ്പ് തുടർന്ന് ആദിത്യ എൽ വൺ; നാലാം ഭ്രമണപഥ ഉയർത്തലും വിജയകരം

ബംഗലൂരു: സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു. നാലാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് നാലാം ഭ്രമണപഥം ഉയർത്തൽ നടന്നത്. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്.

ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 1,21,973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ദീർഘവൃത്താകൃതിയിലുള്ളതാണ് പുതിയ ഭ്രമണപഥം. അടുത്ത ഘട്ടം ട്രാന്‍സ്- ലെഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ സെപ്റ്റംബര്‍ 19 ന് നടക്കും.

ഇതോടെയാകും ആദിത്യ എല്‍വണ്‍ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്നും പുറത്തു കടക്കുക. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്.

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ആക്ടീവ് കേസുകള്‍ നാലായി

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ആക്ടീവ് കേസുകള്‍ നാലായി

കോഴിക്കോട്: ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി.

അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

‘നിപ്പക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തി’: ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പൊതുജനങ്ങള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന തൊണ്ടവേദന തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടണം. കോഴിക്കോട് റൂട്ട് മാപ്പ് ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ഉള്ളവര്‍ ആ സമയത്ത് ഉള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എല്ലാവരും മാസ്‌ക്, ശാരീരീകാകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം
പനി, തലവേദന. ജലദോഷം, തൊണ്ടവേദന ഉള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടണം.
നിലത്തുവീണുകിടക്കുന്നതും പക്ഷിമൃഗാദികള്‍ കഴിച്ച അടക്കയോ, ഫലങ്ങളോ ഉപയോഗിക്കരുത്. വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് തെങ്ങ്,പന എന്നിവയില്‍ നിന്ന് എടുക്കുന്ന കള്ള് ഉപയോഗിക്കരുത്.

കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം മൂത്രം മറ്റ് ശരീരസ്രവങ്ങള്‍ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം. പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുന്‍പ് നന്നായി കഴുകണം. ആശങ്കവേണ്ടതില്ലെന്നും ഇതിനെ ജാഗ്രതയോടെ നമുക്ക് നേരിടാനാവുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.