by Midhun HP News | Sep 12, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് നിപ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അടിയന്തരയോഗം ചേരും. ഡിഎംഒയാണ് അടിയന്തര യോഗം വിളിച്ചത്. രാവിലെ 10.30 നാണ് യോഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും യോഗത്തില്‍ സംബന്ധിക്കും. ആരോഗ്യ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
by Midhun HP News | Sep 12, 2023 | Latest News, കേരളം
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കുനേരെ വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും 10,000 രൂപ പിഴയും ശിക്ഷ നൽകുന്ന വ്യവസ്ഥ ഒഴിവാക്കി ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. ദുരുപയോഗ സാധ്യത ഏറെയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ വകുപ്പ് ഒഴിവാക്കിയത്. പുതിയ നിയമഭേദഗതിയോടെ കൂടുതൽ വിഭാഗങ്ങൾ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടും.
ഒപ്പം ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിക്കുകയും ചെയ്തു. അതിക്രമങ്ങൾക്ക് പരാമവധി ഏഴുവർഷംവരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കുംവിധം വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് ‘2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി നിയമസഭ പാസാക്കിയത്. നിലവിലെ നിയമത്തിൽ പരമാവധി മൂന്നുവർഷംവരെ തടവും 50,000 രൂപവരെ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിലാണ് ആക്രമണങ്ങളുടെ സ്വഭാവമനുസരിച്ച് രണ്ടു വിഭാഗങ്ങളായി പരിഗണിച്ച് ശിക്ഷ വർധിപ്പിച്ചത്.
അക്രമപ്രവർത്തനം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചു വർഷം വരെയും തടവ് കിട്ടാമെന്നാണ് പുതിയ ഭേദഗതി. ഒപ്പം കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ടു ലക്ഷം രൂപവരെയും പിഴയും വിധിക്കാം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 320ാം വകുപ്പിൽ പറയുംവിധം ആരോഗ്യ പ്രവർത്തകർക്കെതിരായ കഠിന ദേഹോപദ്രവത്തിന് ഒരു വർഷത്തിൽ കുറയാതെയും പരമാവധി ഏഴു വർഷം വരെയും തടവ് ലഭിക്കും. ഒപ്പം ഒരു ലക്ഷം രൂപയിൽ കുറയാതെയും പരമാവധി അഞ്ചു ലക്ഷം രൂപവരെയും പിഴയുമുണ്ട്.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുംനേരെയുള്ള ആക്രമണങ്ങൾ ഇനി ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകും അന്വേഷിക്കുക. കേസ് അന്വേഷണം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകവും വിചാരണ നടപടിക്രമങ്ങൾ ഒരു വർഷത്തിനുള്ളിലും പൂർത്തീകരിക്കും. വേഗത്തിലുള്ള വിചാരണക്ക് ഹൈകോടതിയുടെ അനുമതിയോടെ ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷൽ കോടതിയായി നിയോഗിക്കും.
by Midhun HP News | Sep 12, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ ഒമ്പത് വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4 വയസുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തന്നെ തുടരുന്നു. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണ്. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം ഇതിനകം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.
by Midhun HP News | Sep 11, 2023 | Latest News, കേരളം
തിരുവനന്തപുരം: ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിച്ച് സർക്കാര്‍. വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.
അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
by Midhun HP News | Sep 11, 2023 | Latest News, കേരളം
മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത.
സെപ്റ്റംബർ 11 & 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചത്.
by Midhun HP News | Sep 11, 2023 | Latest News, കേരളം
തിരുവനന്തപുരം: എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.
മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു. ടെണ്ടർ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നൽകിയത്. 60 ശതമാനത്തോളമായിരുന്നു നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് എഐ ക്യാമറ അഴിമതിയിൽ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം രേഖകളുണ്ട്. സമയം അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രതിപക്ഷം സഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മകനെതിരായ പരാമർശം വന്നതോടെ സഭയിൽ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പുയർന്നു. പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
Recent Comments