സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞ നിരക്കായ 43880-ല്‍ തന്നെ തുടരുകയാണ്. 5485 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 4548 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. സെപ്തംബര്‍ 9 മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്.
യുഎസ് ഡോളര്‍ കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് വിപണിയില്‍ സ്വര്‍ണവില ഇടിയുന്നതിന് കാരണമായി. കുറച്ച് കാലമായി വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടായിട്ടില്ല.

ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്‍പയും രണ്ടുകുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും
വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിവരങ്ങള്‍ ഉണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി

ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി

പത്തനംതിട്ട: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് പരാതിയില്‍ പറയുന്നത്.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ യുവതിയുടെ കാമുകനാണെന്നാണ് സൂചന. ഭര്‍ത്താവ് തിരുവല്ല തിരുമൂലപുരം സ്വദേശി സന്തോഷിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രിന്റോ പ്രസാദും സുഹൃത്തുക്കളായ മൂന്നുപേരും കൂടിയാണ് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊറ്റൂര്‍ പാലത്തിന് സമീപത്തിന് സമീപത്തെ തട്ടുകടയില്‍ സന്തോഷും കുടുംബവും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ഇരുചക്ര വാഹനത്തില്‍ പോകവെ കാളച്ചന്തയ്ക്ക് സമീപം വെച്ചായിരുന്നു അക്രമം.

വാഹനത്തില്‍ കാത്തു നിന്ന സംഘം ബൈക്ക് തടയുകയും, സന്തോഷിനെ ബലമായി പിടിച്ചു വെക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ കയ്യിലുണ്ടായിരുന്ന മൂന്നു വയസ് പ്രായമുള്ള കുട്ടിയെ ബലമായി കാറിലേക്ക് മാറ്റി. പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയേയും കാറില്‍ കയറ്റി കൊണ്ടുപോയെന്നും സന്തോഷ് പരാതിയില്‍ വ്യക്തമാക്കുന്നു.

കാറപകടത്തിൽ സുഷുമ്നാനാഡിക്ക് പരിക്ക്; യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാറപകടത്തിൽ സുഷുമ്നാനാഡിക്ക് പരിക്ക്; യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തൃശ്ശൂർ: വാഹനാപകടത്തെത്തുടർന്ന് സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാക്കിന്റെ മകൻ റംഷാദിനാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്. തൃശ്ശൂർ എംഎസിടി കോടതി ജഡ്‌ജി പി ശബരീനാഥന്റേതാണ് വിധി.

2018ലാണ് റംഷാദിന് അപകടമുണ്ടായത്. കൂട്ടുകാരോടൊപ്പം മൂന്നാറിലേക്ക് വിനോദയാത്ര പോകവേ വണ്ടൻമേടുവെച്ച് കാർ കൊക്കയിലേക്ക്‌ മറിഞ്ഞു. രണ്ടുപേർ മരിച്ചു. റംഷാദിന് ​ഗുരുതരമായി പരിക്കേറ്റു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റംഷാദ് കോടതിയെ സമീപിക്കുകയായിരുന്നു. റംഷാദിന് 100 ശതമാനം അംഗവൈകല്യമുണ്ടെന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. കോടതി ആവശ്യപ്പെട്ടതനുസരിച്ച് റംഷാദിനെ കോടതിയിൽ നേരിട്ടെത്തിച്ചു. ദയനീയാവസ്ഥ മനസ്സിലാക്കിയ ജഡ്ജി കോടതിച്ചെലവും പലിശയുമടക്കം ഒരുകോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചു.

മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു;  ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് അരീക്കോട് സിദ്ദിഖിന്റെ ബസാണ് ഇന്ന് പുലര്‍ച്ചെ മോഷണം പോയത്. പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്ന് മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടം ഉണ്ടായ ഉടനെ ബസ് റോഡില്‍ ഉപേക്ഷിച്ച് മോഷ്ടാവ്‌ ഓടിരക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താമരശേരി ട്രാഫിക് പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ കാര്യം സിദ്ദിഖ് അറിയുന്നത്.

ബസിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ലെന്ന് ഉടമയായ സിദ്ദിഖ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുമെന്നും സിദ്ദിഖ് പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി റോഡിലുണ്ടായിരുന്ന ഗതാഗത തടസം നീക്കിയത്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ വീണ്ടും കനക്കാൻ ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

ഈ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം.