വൈദ്യുതി വാങ്ങാനുള്ള കരാർ അധിക ബാധ്യതയുണ്ടാക്കും; മറികടക്കണമെങ്കിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി

വൈദ്യുതി വാങ്ങാനുള്ള കരാർ അധിക ബാധ്യതയുണ്ടാക്കും; മറികടക്കണമെങ്കിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോർഡ്. ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയാണുണ്ടാകുന്നത്. മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്.

അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചത്. ഇതു അഞ്ചു വർഷത്തേക്ക് 3270 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോഴാണിത്. 5 വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാർ. ഈ ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസയുടെ നിരക്ക് വർധന ഏർപ്പെടുത്തേണ്ടി വരും.

ഇടക്കാല കരാറിന് ഒരു വർഷത്തേക്ക് 2064 കോടി ചെലവാകും ദീർഘകാല കരാറായിരുന്നെങ്കിൽ ചെലവ് 1410 കോടി മാത്രമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു. ഭീമമായ സാമ്പത്തിക ബാധ്യത കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു. പഴയ കരാർ പുന:സ്ഥാപിക്കുന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 5,500 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 120 രൂപ കൂടി 44,000 ൽ എത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ കുറഞ്ഞ് 4558 രൂപയായി.തുടർച്ചയായി സ്വർണവിപണിയിലുണ്ടായ ഉയർച്ചയ്ക്ക് പിന്നാലെ ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വർണവിലയിലുണ്ടായത്.

അധ്യാപക ദിനത്തിൽ ആറ്റിങ്ങൽ ഭീമ വിവിധ സ്കൂളുകളെ ആദരിച്ചു

അധ്യാപക ദിനത്തിൽ ആറ്റിങ്ങൽ ഭീമ വിവിധ സ്കൂളുകളെ ആദരിച്ചു

അധ്യാപക ദിനത്തോടനുബന്ധിച്ച് ഭീമ ജൂവലറി ആറ്റിങ്ങലിലെ വിവിധ സ്കൂളുകളെ ആദരിച്ചു. ആറ്റിങ്ങൽ പ്രീ പ്രൈമറി സ്കൂൾ, പേരൂർകോണം എൽ പി എസ് സ്കൂൾ, കോരാണി എൽ പി എസ്, തോന്നയ്ക്കൽ ഗവ. എൽ പി എസ്, തോന്നയ്ക്കൽ ഗവ. യു പി എസ്, ചിറയിൻകീഴ് നോബിൾ സ്കൂൾ, നഗരൂർ ശ്രീ ശങ്കര സ്കൂൾ, കിളിമാനൂർ ഗവ. എൽ പി എസ്, കിളിമാനൂർ ആർ ആർ വി ബോയ്സ്, ആർ ആർ വി ഗേൾസ് എന്നീ സ്കൂളുകളെയാണ്‌ ആദരിച്ചത്.

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; പിഞ്ചു കുഞ്ഞടക്കം ആറ് മരണം

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; പിഞ്ചു കുഞ്ഞടക്കം ആറ് മരണം

തമിഴ് നാട്ടിലെ സേലത്ത് നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്.സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

അതിവേഗത്തില്‍ പാഞ്ഞുവന്ന വാൻ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. സേലം സ്വദേശി രാജാദുരൈയും പ്രിയയുമായുണ്ടായിരുന്ന ദാമ്പത്യ പ്രശ്‍നങ്ങൾ മൂർച്ഛിച്ചതോടെ പ്രിയയേയും മകളേയും വീട്ടിലേക്ക് തിരികെകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭര്‍ത്തൃവീട്ടിലേക്ക് പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും മാതാവ് പാപ്പാത്തിയും.ശങ്കരി ബൈപ്പാസില്‍ ചിന്നഗൗണ്ടന്നൂരിന് സമീപം എത്തിയപ്പോഴാണ് മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് പാഞ്ഞുകയറിയത്.

വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു

വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. എം വി എസ്സി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ്‌ (28) ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വാഹനാപകടത്തിൽ മരിച്ചത്.

മകന്റെ മരണത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സര്‍വകലാശാല സെക്യൂരിറ്റി ബിൽഡിങ്ങിന് സമീപം വച്ച് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിന്‍ മുഹമ്മദിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. എന്നാൽ ഷീജയെ മരണ വിവരം അറിയിച്ചിരുന്നില്ല. ഷീജയെ കഴകൂട്ടത്തെ ബന്ധു വീട്ടിൽ കൊണ്ട് വിട്ട ശേഷമാണ് ബന്ധുക്കൾ വയനാട്ടിൽ പോയത്. എന്നാൽ രാത്രിയോടെ ഫേസ്ബുക്കിൽ മകന്റെ മരണ വാർത്ത അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
അപകടത്തിൽ വൈത്തിരി പൊലീസ് അന്വേഷണമാരംഭിച്ചു. മരിച്ച ഷീജ ബീഗം നെടുമങ്ങാട് വെ ർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ്. ഷീജയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.

എസ്‌പിജി ഡയറക്‌ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

എസ്‌പിജി ഡയറക്‌ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

തിരുവനന്തപുരം: എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ എഡിജിപി ആയിരിക്കേയാണ് സെന്‍ട്രല്‍ കേഡറിലേക്ക് പോകുന്നത്. കേരളത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവിധം കേന്ദ്രത്തില്‍ പ്രധാന ചുമതലകള്‍ വഹിച്ച് വരികയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല അടക്കം വഹിക്കുന്ന വിഭാഗത്തിന്റെ തലവനാണ് അരുണ്‍ കുമാര്‍ സിന്‍ഹ.