മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.

മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. പ്രായം വെറും നമ്പര്‍ മാത്രമാണ് ഈ താരത്തിന്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ലഭിക്കാത്ത പുരസ്കാരങ്ങൾ ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്. മമ്മൂക്കയ്ക്ക് എസിവിന്യസിന്റെ പിറന്നാൾ ആശംസകൾ

മലപ്പുറത്ത് വനത്തിനുള്ളിൽ കടന്ന് സംരക്ഷിത മത്സ്യത്തെ വേട്ടയാടി; ആറംഗ സംഘം അറസ്റ്റിൽ

മലപ്പുറത്ത് വനത്തിനുള്ളിൽ കടന്ന് സംരക്ഷിത മത്സ്യത്തെ വേട്ടയാടി; ആറംഗ സംഘം അറസ്റ്റിൽ

മലപ്പുറം: സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ സംഭവത്തിൽ ആറംഗ സംഘം അറസ്റ്റിൽ. നിലമ്പൂരിലെ റിസർവ് വനത്തിനുള്ളിലെ പുഴയിൽ മത്സ്യബന്ധനം നടത്തിയ സംഘമാണ് അറസ്റ്റിലായത്. ഇവർ റെഡ്ഫിൻ മത്സ്യത്തെ ഷോക്ക് അടിപ്പിച്ച് പിടിക്കുകയായിരുന്നു. സംഭവത്തിൽ എട്ട് കിലോയോളം മത്സ്യവും ഷോക്ക് അടിപ്പിക്കുന്നതിനായി ഉപയോഗിച്ച ഉപകരണവും വനം വകുപ്പ് കണ്ടെത്തി.

നെടുങ്കയം സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ന്യൂ അമരമ്പലം റിസർവ് വനത്തിൽ നിന്നാണ് പ്രത്യേക സംരക്ഷണയിലുള്ള മത്സ്യങ്ങളെ പിടികൂടി കടത്താൻ ശ്രമിച്ചത്. ഇൻവർട്ടർ, ബാറ്ററി, അനുബന്ധ ഉപകരണങ്ങൾ, മത്സ്യം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്തൊടിക വാഹിദ്, പാറത്തൊടിക മുഹ്സിൻ, തെക്കേതൊടിക സലീം, വെള്ളിയത്ത് ഹംസ, കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

മെൽബൺ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് തൻവീർ സംഗ, നതാൻ എല്ലിസ്, ആരോൺ ഹാർഡി എന്നിവരാണ് പുറത്തായത്. ലോകകപ്പിനുളള ടീം തന്നെയാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും കളിക്കുക.

പാറ്റ്കമ്മിൻസ് നയിക്കുന്ന ടീമിൽ ആഡം സാംപ, അഷ്ടൺ അഗർ എന്നിവരാണ് സ്പിന്നർമാർ. ബൗളിംഗിനായി ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലും കളത്തിലിറങ്ങും. മിച്ചൽ മാർഷ്, മാർകസ് സ്റ്റോയിനിസ്, കാമറൂൺ ഗ്രീൻ എന്നിവരും ഓൾറൗണ്ടർമാരായി ടീമിലെത്തി. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരാണ്് ബാറ്റർമാരാകുമ്പോൾ അലക്സ് ക്യാരി, ജോഷ് ഇൻഗ്ലിസ് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. കമ്മിൻസിന് പുറമെ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരും ബോളിംഗ് നിരയിലുണ്ട്.

ഞായറാഴ്ച വരെ വ്യാപക മഴ; ഇന്ന് ഏഴിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍

വെള്ളി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

ശനി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഞായറാഴ്ച: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ പാര്‍ലമെന്റിലേക്ക്; പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍

ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ പാര്‍ലമെന്റിലേക്ക്; പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍

ഡല്‍ഹി: ഗണേശ ചതുര്‍ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. സെപ്റ്റംബര്‍ പതിനെട്ടിന് സമ്മേളനം പഴയ മന്ദിരത്തില്‍ തുടങ്ങി സെപ്റ്റംബര്‍ 19 ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനാണ് തീരുമാനം. ഈ സമ്മേളനം പഴയ പാര്‍ലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും.
മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമ്മേളനത്തോടെ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുതിയ മന്ദിരത്തിലേക്ക് മാറും.

ഈ മാസം 18 മുതല്‍ 22 വരെയാണു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ എന്താണെന്നതില്‍ വ്യക്തയില്ല. മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ 5 നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

പുതുപ്പള്ളിയില്‍ 72.86 ശതമാനം പോളിങ്; കഴിഞ്ഞ തവണത്തേക്കാള്‍ 1.98 ശതമാനം കുറവ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 72.86 ശതമാനമെന്ന് ജില്ലാകലക്ടര്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1.98% കുറവാണ് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതില്‍നിന്ന് തടയാന്‍ ചിലര്‍ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ആരോപണം ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി തള്ളി.

പുതുപ്പള്ളി മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തപാല്‍ വോട്ടുകള്‍ കൂട്ടാതെയുള്ള കണക്കാണിത്. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വിദേശത്തുള്ളവര്‍ക്ക് ഉടന്‍ വരാന്‍ കഴിയാതിരുന്നതുമാകും പോളിങ് ശതമാനം കൂടാതിരിക്കാന്‍ കാരണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 179 പോളിങ് സ്‌റ്റേഷനുകളിലും വൈകീട്ട് ആറു മണിക്ക് തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി. പോളിങ് വൈകിയതില്‍ തെറ്റില്ല. സാങ്കേതിക തകരാര്‍ മൂലമല്ല പോളിങ് വൈകിയത്. പോളിങ് വൈകിയ മൂന്ന് ബൂത്തുകളിലും വൈകിട്ട് 6.40ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും കലക്ടര്‍ പറഞ്ഞു.