മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി

മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി

കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് കുട്ടികളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. പ്രകോപനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂട്ട അവധിയെടുത്ത് കെഎസ്ഇബി ജീവനക്കാരുടെ ടൂര്‍; പീരുമേട് ഇരുട്ടിലായത് 16 മണിക്കൂര്‍

കൂട്ട അവധിയെടുത്ത് കെഎസ്ഇബി ജീവനക്കാരുടെ ടൂര്‍; പീരുമേട് ഇരുട്ടിലായത് 16 മണിക്കൂര്‍

കെഎസ്ഇബി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതോടെ പീരുമേട്ടില്‍ 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങി. സംഭവം വിവാദമായതിന്റെ പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഇടുക്കിയില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ഉച്ചകഴിഞ്ഞ് പീരുമേട്ടില്‍ ശക്തമായി മഴപെയ്തതോടെ വൈദ്യുതിയും മുടങ്ങി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആശുപത്രി, പോലീസ് സ്റ്റേഷന്‍ തുടങ്ങി വിനോദ സഞ്ചാര മേഖലയെയും വൈദ്യുതി മുടക്കം ബാധിച്ചു.

കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും എല്ലാവരും ടൂര്‍ പോയി എന്നായിരുന്നു മറുപടി. പരാതി വ്യാപകമായതോടെ തകരാറ് പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ മുഴുവനായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നഷ്ടപ്പെട്ട വൈദ്യുതി ശനിയാഴ്ച രാവിലെയോട് കൂടിയാണ് ലഭിച്ചത്.

അതിശക്ത മഴ; പമ്പാ നദിയിൽ ജലനിരപ്പുയർന്നു; പത്തനംതിട്ടയിൽ ഉരുൾപൊട്ടലെന്ന് സംശയം

അതിശക്ത മഴ; പമ്പാ നദിയിൽ ജലനിരപ്പുയർന്നു; പത്തനംതിട്ടയിൽ ഉരുൾപൊട്ടലെന്ന് സംശയം

പത്തനംതിട്ട: കനത്ത മഴയെ തുടർന്നു പമ്പാ നദിയിൽ ജലനിരപ്പുയർന്നു. റാന്നി കുരുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറി. ​ഗുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ ഇന്നലെ രാത്രിയിലും കനത്ത മഴ തുടർന്നു. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്.

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളുമാണ് ഉയര്‍ത്തിയത്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസവും ഉയര്‍ത്തിയിരുന്നു. ഒന്നാം തീയതി വൈകീട്ടോടെ ആരംഭിച്ച മഴ കഴിഞ്ഞ ദിവസം ശമിച്ചെങ്കിലും ഇന്നലെ വീണ്ടും ശക്തിയായി. കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.

സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി

സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് തിങ്കളാഴ്ച കൂടി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിലെ 50,216 എണ്ണമുള്‍പ്പെടെ ആകെ 5,46,394 കിറ്റ് വിതരണം ചെയ്തു. ഓഗസ്റ്റ് 24 മുതല്‍ 28 വരെ 4,96,178 കിറ്റുകള്‍ നല്‍കിയിരുന്നു. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി 16,223 കിറ്റുകള്‍ നല്‍കി. മഞ്ഞ കാര്‍ഡുകാര്‍ക്ക് 5.87 ലക്ഷം കിറ്റാണ് അനുവദിച്ചത്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കായി 20000 കിറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാരണം കോട്ടയം ജില്ലയില്‍ രണ്ടുദിവസം മാത്രമാണ് കിറ്റ് വിതരണം നടത്താനായത്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടന സാധ്യത; തെക്കന്‍-മധ്യ കേരളത്തില്‍ ശക്തമായ മഴ

ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടന സാധ്യത; തെക്കന്‍-മധ്യ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച തെക്കന്‍-മധ്യ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടനം അടക്കം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. വളരെ കുറച്ചു സമയത്തിനുള്ളില്‍ 10 സെന്റിമീറ്റര്‍ വരെ മഴ പെയ്യിക്കാവുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളില്‍ ഉണ്ടായേക്കും. മലയോര മേഖലയിലാണ് ലഘു മേഘവിസ്‌ഫോടനത്തിന് നിലവില്‍ കൂടുതല്‍ സാധ്യത. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കക്കിയില്‍ അതിതീവ്ര മഴയായ 22.5 സെന്റിമീറ്റര്‍ രേഖപ്പെടുത്തിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ചക്രവാതച്ചുഴിയാണു നിലനില്‍ക്കുന്നത്. വടക്കു കിഴക്കന്‍ ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ ശക്തമാകും. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് നിശബ്ദ പ്രചാരണം; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളെ, ഏഴ് സ്ഥാനാർഥികൾ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. ഇന്നലെ വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം ആവേശം നിറച്ച കൊട്ടിക്കലാശത്തോടെ സമാപിച്ചു. ഇന്ന് നിശബ്​ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പിനുള്ള പോളിങ് സാമ​ഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴ് മുതൽ കോട്ടയം ബസേലിയോസ് കോളജിൽ ആരംഭിച്ചു. പോളിങ് ഉദ്യോ​ഗസ്ഥരെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയോസ് കോളജിൽ നിന്നു പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 54 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കൺട്രോൾ, ബാലറ്റ് യൂനിറ്റുകളും വിവി പാറ്റുകളുമാണ് തയ്യാറാക്കായിട്ടുള്ളത്. ഇവ കൂടാതെ 19 വിവി പാറ്റുകൾ ആധികമായും കരുതിയിട്ടുണ്ട്.

90,281 സ്ത്രീകളും 86,132 പുരുഷൻമാരും നാല് ട്രാൻസ് ജെൻഡർ വോട്ടർമാരുമടക്കം മണ്ഡലത്തിൽ ആകെ 1,76,417 വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാരുടെ എണ്ണം 957ആണ്. വോട്ടെടുപ്പ് നടക്കുന്നതിനാൽ നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ജെയ്ക് സി തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. മൂവരുമടക്കം ഏഴ് പേരാണ് മത്സര രം​ഗത്തുള്ളത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണൽ. ആകെ 20 ടേബിളുകളിൽ കൗണ്ടിങ് നടക്കും. 14 ടേബിളുകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളിൽ തപാൽ വോട്ടുകളും എണ്ണം. ഇടിപിബിഎസ് വോട്ടുകൾ ഒരു ടേബിളിലും എണ്ണം. വോട്ടെണ്ണുന്നതിനായി 74 ഉദ്യാ​ഗസ്ഥരാണുള്ളത്. 13 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണൽ.