വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്നു മന്ത്രി

വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്നു മന്ത്രി

പാലക്കാട്: ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചാല്‍ ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഇല്ലാതെ മുന്നോട്ടുപോവാനാവുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയാല്‍ എന്തു ചെയ്യാനാവും? അതിനിടയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലില്ല. ഉത്പാദന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം പഠിക്കേണ്ട പാഠമെന്ന് മന്ത്രി പറഞ്ഞു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നാം ഉപയോഗിക്കുന്നത്. ഒരു പുതിയ ജലവൈദ്യുതി പദ്ധതിയെക്കുറിച്ച് ചര്‍ച്ച വരുമ്പോള്‍ പോലും ഇവിടെ വിവാദങ്ങള്‍ ഉയരുകയാണെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയില്‍ ഇന്നലെ പെയ്തത് അതിതീവ്രമഴ; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ടയില്‍ ഇന്നലെ പെയ്തത് അതിതീവ്രമഴ; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കിയില്‍ ഇന്നലെ പെയ്തത് അതിതീവ്രമഴ. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ത്തിയ മൂഴിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്നലെ വൈകീട്ട് മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടു ഉരുള്‍പൊട്ടല്‍ ഉണ്ടായി. തുടര്‍ന്ന് ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു.നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തുടര്‍ന്നാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വീണ്ടും കല്ലേറ്; കാസർക്കോട് നേത്രാവതി എക്സ്പ്രസിനു നേരെ; വാതിലിന്റെ ​ഗ്ലാസ് തകർന്നു

വീണ്ടും കല്ലേറ്; കാസർക്കോട് നേത്രാവതി എക്സ്പ്രസിനു നേരെ; വാതിലിന്റെ ​ഗ്ലാസ് തകർന്നു

കാസർക്കോട്: നേത്രാവതി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ​ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മംഗളൂരുവിൽ നിന്നു ആർപിഎഫ് ഉദ്യോ​ഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി: യുപിഎസ്‌സി പരീക്ഷ പ്രമാണിച്ച് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ. സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച പരീക്ഷാര്‍ഥികള്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

ഹർഷിന സമരം അവസാനിപ്പിച്ചു; ജനകീയ സമരം ഇനിയും തുടരും

ഹർഷിന സമരം അവസാനിപ്പിച്ചു; ജനകീയ സമരം ഇനിയും തുടരും

കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സമരം നടത്തിയ ഹർഷിന 104ാം ദിവസമായ ഇന്ന് സമരം അവസാനിപ്പിച്ചിരിക്കുന്നു. തെരുവിൽ കിടന്നു നേടിയ വിജയമെന്ന് ഹർഷിന. നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നും ഹർഷിന ആവശ്യപെടുന്നു. ജനകീയ സമരം ഇനിയും തുടരും.

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്, മത്സരത്തിന് 48 പള്ളിയോടങ്ങൾ: പത്തനംതിട്ടയിൽ അവധി

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്, മത്സരത്തിന് 48 പള്ളിയോടങ്ങൾ: പത്തനംതിട്ടയിൽ അവധി

പത്തനംതിട്ടം: ആവേശത്തിന്റെ തുഴയെറിയാൻ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് ഒന്നിന് പമ്പയുടെ നെട്ടായത്തില്‍ നടക്കും. ഇക്കുറി 48 പള്ളിയോടങ്ങളാണ് മത്സര രംഗത്തുള്ളത്. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നതിനിടെയാണ് വള്ളംകളിക്ക് ഒരുങ്ങുന്നത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

പമ്പയിലെ വെള്ളം കുറഞ്ഞിരിക്കുന്നതിനാൽ വള്ളംകളിയിൽ ആശങ്ക നിലനിന്നിരുന്നു. ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലയിൽ കിഴക്കന്‍ മലയോരമേഖലയിൽ മഴകനക്കുകയും ഉരുൾപൊട്ടുകയും ചെയ്തതോടെ സ്ഥിതിയിൽ മാറ്റമുണ്ടാവുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നു.

എ ബാച്ചിലെ 32 പള്ളിയോടങ്ങള്‍ ഒമ്പത് ഹീറ്റ്സിലായാണ് മത്സരിക്കുക. ആദ്യ അഞ്ച് ഹീറ്റ്സില്‍ 20 പള്ളിയോടങ്ങളും പിന്നീടുള്ള നാല് ഹീറ്റ്സില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതവുമാണ് മത്സരിക്കുന്നത്. ബി ബാച്ചിലെ 16 പള്ളിയോടങ്ങള്‍ നാല് ഹീറ്റ്സായും മത്സരിക്കും. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും നാല് അഞ്ച്, ആറ് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ രണ്ടാം സെമിയിലും, ഏഴ്, എട്ട് ഒമ്പത് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ മൂന്നാം സെമിയിലും മത്സരിക്കും. മൂന്ന് സെമിഫൈനലുകളില്‍ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സില്‍ ഒന്നാമത് എത്തുന്നവ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

മന്ത്രി സജി ചെറിയാനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുക. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍ അധ്യക്ഷത വഹിക്കും. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി വിളക്ക് തെളിയിക്കും. കൃഷിമന്ത്രി പി പ്രസാദ് പഞ്ചജന്യം സുവനീര്‍ പ്രകാശനം ചെയ്യും. പള്ളിയോട സേവാസംഘം നല്‍കുന്ന രാമപുരത്ത് വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എം എല്‍ എ സമ്മാനിക്കും.