സംസ്ഥാനത്ത് ഇന്നും നാളെയും ജിലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ജിലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് 8 ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ജിലകളില്‍ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35°C വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34°C വരെയും ഉയരാൻ സാധ്യതയുണ്ട്.

ഫീസ് അടയ്ക്കാന്‍ വൈകി; ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; പരാതി

ഫീസ് അടയ്ക്കാന്‍ വൈകി; ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; പരാതി

തിരുവനന്തപുരം: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ ക്രൂരവിവേചനം കാണിച്ചത്. പരസ്യമായി അപമാനിക്കപ്പെട്ടതില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു. വിവരം അറിഞ്ഞ് പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ നല്ല തറയാണെന്നും, ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രിന്‍സിപ്പലിനെ തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തു വന്നു.

പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചതാണെന്നും, പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നും കുട്ടിയുടെ പിതാവിനെ മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിയെ ആ സ്‌കൂളിലേക്ക് ഇനി അയക്കാനില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ശിശുക്ഷേമസമിതിയില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ ആറ് ജില്ലകളിൽ മാത്രം; ഓണക്കിറ്റ് ഇന്ന് മുതൽ പൂർണ വിതരണം

ഇന്നലെ ആറ് ജില്ലകളിൽ മാത്രം; ഓണക്കിറ്റ് ഇന്ന് മുതൽ പൂർണ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റുകൾ പൂർണ തോതിൽ വിതരണം ചെയ്യും. ആദ്യ ദിനത്തിൽ ആറ് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തത്. സാധനങ്ങൾ തികയാത്തതിനാലും പാക്കിങ് പൂർത്തിയാകാത്തതിനാലുമായിരുന്നു വിതരണം ആറ് ജില്ലകളിൽ മാത്രമായത്. ഇന്നലെ തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ് ഏറ്റവും കൂടുതൽ വിതരണം നടന്നത്. 911 കിറ്റുകളാണ് ജില്ലയിൽ വിതരണം നടന്നത്. പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം മൂന്ന് എന്നിങ്ങനെയും കൊല്ലം ജില്ലയിൽ ഒരു കിറ്റും വിതരണം ചെയ്തതായാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്.

മിൽമയുടെ ഉൽപന്നങ്ങളും കാഷ്യു കോർപറേഷനിൽ നിന്നു കശുവണ്ടിപ്പരിപ്പും ലഭിക്കാത്തതിനാലാണു വിതരണം ഭാഗികമായത്. ഇന്നു മുതൽ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ വഴി പൂർണതോതിൽ വിതരണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5450 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഇക്കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വര്‍ധിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും പവന് 160 രൂപ കൂടി വര്‍ധിക്കുന്നത്.

പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ചോദ്യം ചെയ്യലിന് ഹാജരായ ലക്ഷ്മണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകമണമെന്ന് ലക്ഷ്ണയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

രണ്ടു വട്ടം നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും, അതിനാല്‍ ഐജി ലക്ഷ്മണയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഐജി ലക്ഷ്മണ തട്ടിപ്പിന്റെ ആസൂത്രകനാണെന്നും, ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഐജി ലക്ഷ്മണ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാവുന്നതല്ലെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസ്; അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കും

നടിയെ ആക്രമിച്ച കേസ്; അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കും

നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കാന്‍ തീരുമാനം. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി മാറ്റിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ കേസില്‍ കോടതിയെ സഹായിക്കുന്നതിനായി കഴിഞ്ഞദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

ദിലീപുമായി രഞ്ജിത്ത് മാരാര്‍ക്ക് അടുത്ത ബന്ധമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. രഞ്ജിത് മരാര്‍ അമിക്കസ് ക്യൂറിയായി തുടരുന്നത് നിഷ്പക്ഷമാകില്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.

തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നുവെന്നും, ഹാഷ് വാല്യു മാറിയതില്‍ കോടതിയില്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.