കേരളത്തില്‍ പ്രതിദിനം വില്‍ക്കുന്നത് 5.95 ലക്ഷം ലിറ്റര്‍ മദ്യം; രണ്ടു വര്‍ഷത്തെ വരുമാനം 35,000 കോടി

കേരളത്തില്‍ പ്രതിദിനം വില്‍ക്കുന്നത് 5.95 ലക്ഷം ലിറ്റര്‍ മദ്യം; രണ്ടു വര്‍ഷത്തെ വരുമാനം 35,000 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷം മദ്യവില്‍പ്പനയിലൂടെ ലഭിച്ചത് 35,000 കോടി രൂപ. 2021 മെയ് മുതല്‍ ഇക്കഴിഞ്ഞ മെയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 41.68 കോടി ലിറ്റര്‍ വിദേശമദ്യം വിറ്റെന്ന് വിവരാവകാശ രേഖയില്‍ അധികൃതര്‍ അറിയിച്ചു. ഇതേ കാലയളവില്‍ 16.67 കോടി ലിറ്റര്‍ ബിയറാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിന്റെ വില്‍പ്പനയിലൂടെ 31,911.77 കോടി രൂപയും ബിയര്‍, വൈന്‍ എന്നിവയില്‍നിന്ന് 3,050.44 കോടിയുമാണ് ലഭിച്ചത്. 24,539.72 കോടി രൂപയാണ് നികുതിയായി ബെവ്‌കോ ഖജനാവിലേക്കു നല്‍കിയത്.

സംസ്ഥാനത്ത് പ്രതിദിനം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യം വില്‍ക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ പ്രോപ്പര്‍ ചാനലിലെ എംകെ ഹരിദാസിനു വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നു. ബിയര്‍, വൈന്‍ വിഭാഗത്തിലെ പ്രതിദിന വില്‍പ്പന 2.38 ലക്ഷം ലിറ്ററാണ്. കോവിഡിനെ തുടര്‍ന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2019-20 വര്‍ഷത്തില്‍ ബെവ്‌കോയ്ക്ക് 41.95 കോടി നഷ്ടം സംഭവിച്ചു. മറ്റു വര്‍ഷങ്ങളിലെല്ലാം ലാഭത്തിലാണ് ബെവ്‌കോയുടെ പ്രവര്‍ത്തനം. 2015-16ല്‍ 42.55 കോടി, 2016-17ല്‍ 85.46 കോടി, 2017-18ല്‍ 75 കോടി, 2018-19ല്‍ 113.13 കോടി എന്നിങ്ങനെയാണ് ബെവ്‌കോയുടെ ലാഭം.

കേരളത്തിൽ മഴ തുടരും; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെങ്കിലും നേരിയ മഴ തുടരും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൺസൂൺ പാത്തി നിലവിൽ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതും അടുത്ത 2-3 ദിവസത്തിനുള്ളിൽ പതിയെ വടക്കോട്ട് മാറാൻ സാധ്യതയുള്ളതുമാണ് മഴ സാധ്യത സജീവമായി നിലനി‍ർ‍ത്തുന്നത്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതും കേരളത്തിലെ മഴ സാധ്യതക്ക് കാരണമാണ്. ഇന്നും നാളെയും സംസ്ഥാനത്ത് പ്രത്യേകിച്ച് മഴ മുന്നറിപ്പ് ഇല്ലാത്തത് ആശ്വസമാണ്

ഡാമിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

ഡാമിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

മീനങ്ങാടി: കാരാപ്പുഴ ഡാമിനു സമീപം ദുരൂഹ സാഹചര്യത്തില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിനു സമീപത്തുനിന്നാണ് കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രന്റെ (59) മൃതദേഹം തുര്‍ക്കി ജീവന്‍ രക്ഷാ സമിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപം കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയാന്‍ പോയ സുരേന്ദ്രനെ ബുധനാഴ്ച ഉച്ചക്കാണ് കാണാതായത്. മുതലയോ മറ്റേതെങ്കിലും ജീവിയോ വലിച്ച് കൊണ്ടുപോയതാകാമെന്ന സംശയത്തിലായിരുന്നു അധികൃതര്‍. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ അടയാളമുണ്ട്. സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായി ചില നാട്ടുകാരും പറഞ്ഞിരുന്നു. ഫയര്‍ഫോഴ്‌സും മീനങ്ങാടി പൊലീസും പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആദിവാസി യുവതി  മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ആദിവാസി യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തൃശൂര്‍: തൃശൂരില്‍ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. ഗീതയുടെ കഴുത്തില്‍ പരിക്കുകളുള്ളതായി പൊലീസ് സൂചിപ്പിച്ചു.

യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
യുവതിയുടെ ഭര്‍ത്താവ് സുരേഷിനെ കാണാനില്ല. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് സൂചന ലഭിച്ചു. സുരേഷിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന;  25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. ഓരോ ദിവസവും നടത്തുന്ന പരിശോധനകള്‍ കൂടാതെ സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ രാത്രി 10.30 വരെയാണ് പരിശോധനകളുടെ മെഗാ ഡ്രൈവ് നടത്തിയത്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 385 ഷവര്‍മ പരിശോധനകള്‍ നടത്തി. ജില്ലാതലത്തിലും മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: ഒന്നരവർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. മൃതദേഹം കുഴിച്ചുമൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. അന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും, പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. പരുത്തിപ്പാറയിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.