സംസ്ഥാനത്ത് വീണ്ടും മഴ; ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ; ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും ഒഡീഷ തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ ചക്രവാതചുഴി ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതനുസരിച്ച് കേരളത്തിൽ 22 വരെ വ്യാപക മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്നത്തെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇന്നത്തെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പൊതു അവധി പ്രഖ്യാപിച്ചെങ്കിലും ഇന്ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ട സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പി.എസ്.സി അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു; ഇന്ന് ഹർത്താൽ

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു; ഇന്ന് ഹർത്താൽ

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടിയെ (21) ആണ് നാലംഗ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം നടുറോഡില്‍ വെട്ടിക്കൊന്നത്. ചെവ്വാഴ്‌ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേല്‍പ്പിക്കുകയായിരുന്നു. അമ്പാടിയുടെ കഴുത്തിനും കൈക്കും വെട്ടേറ്റിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഹർത്താൽ പ്രഖ്യാപിച്ചു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള – ദമ്പതികളുടെ മകനാണ് അമ്പാടി.

പ്ലസ് വൺ പ്രവേശനം: ഒരു അവസരം കൂടി, ഇന്നും നാളെയും വീണ്ടും അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം: ഒരു അവസരം കൂടി, ഇന്നും നാളെയും വീണ്ടും അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ അപേക്ഷ നൽകിയതുമൂലം അലോട്മെന്റിൽ ഇടം പിടിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകിട്ട് നാല് മണി വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഓരോ സ്കൂളുകളിലെയും സീറ്റ് ഒഴിവുകൾ ഇന്ന് രാവിലെ ഒൻപത് മണിക്ക് വെബ്സൈറ്റിൽ ലഭ്യമാകും. ഇതനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകൾ കൂടി പരി​ഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടിസി വാങ്ങുകയോ ചെയ്തവർക്കും ഇനി അപേക്ഷിക്കാനാകില്ല.

കോട്ടയം എംസി റോഡില്‍ ഗതാഗത നിയന്ത്രണം

കോട്ടയം എംസി റോഡില്‍ ഗതാഗത നിയന്ത്രണം

കോട്ടയം: ഇന്ന് എംസി റോഡില്‍ ഗതാഗത നിയന്ത്രണം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയായാണ് നിയന്ത്രണം. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും. കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കും. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഉറങ്ങാതെ കോട്ടയം, പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം

ഉറങ്ങാതെ കോട്ടയം, പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം

കോട്ടയം: ജനനായകനെ അവസാനമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാ‍ഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കലക്ടറുടെ നേതൃത്വത്തിൽ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി ഏറെ വൈകിയും നടന്നു. വഴിയിൽ ഇരുവശവും കോൺഗ്രസ് പ്രവർത്തകരും മറ്റു വിവിധ സംഘടനകളും ചേർന്ന് ബോർഡുകൾ സ്ഥാപിക്കുന്നുണ്ടായിരുന്നു.

വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ കറുത്ത കൊടികൾ കെട്ടി. പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവിഭാഗം, മറ്റു വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്. ഡിസിസി ഓഫിസിൽ നിന്ന് പ്രവർത്തകരെല്ലാം തിരുനക്കര മൈതാനത്തേക്കു വിലാപയാത്രയെ അനുഗമിക്കും.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ശവസംസ്കാരം. ഇവിടെ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി. വിയോഗവാർത്ത അറിഞ്ഞ് പള്ളിയിൽ അടിയന്തര കമ്മിറ്റി യോഗം ചേർന്നാണു തീരുമാനമെടുത്തത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിക്കായി കബറിടം ഒരുക്കിയിരിക്കുന്നത്.