തൃശൂരിൽ മദ്യപിച്ചെത്തിയ അച്ഛൻ 12കാരനെ വെട്ടി; ആശുപത്രിയിൽ

തൃശൂരിൽ മദ്യപിച്ചെത്തിയ അച്ഛൻ 12കാരനെ വെട്ടി; ആശുപത്രിയിൽ

തൃശൂർ: മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. രാവിലെ 10 മണിയോടെ വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 608 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AT 232487 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AV 219563 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വാഴക്കോട്ടെ ആനക്കൊല: മുഖ്യപ്രതി റോയി ഒളിവില്‍ തന്നെ

വാഴക്കോട്ടെ ആനക്കൊല: മുഖ്യപ്രതി റോയി ഒളിവില്‍ തന്നെ

തൃശൂര്‍: വാഴക്കോട്ടെ ആനക്കൊലയില്‍ പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു. പന്നിയ്ക്ക് വച്ച കെണിയില്‍ വീണ് ആന ചരിഞ്ഞതോടെ സ്ഥലമുടമ മണിയഞ്ചിറ റോയി സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. പട്ടിമറ്റത്തുള്ള ആനക്കൊമ്പ് കടത്തുകാരെയും കൂട്ടിയാണ് സുഹൃത് സംഘം വാഴക്കോടെത്തിയത്. ഒന്നാം പ്രതി റോയി ഇപ്പോഴും ഒളിവിലാണ്. കേസിലെ രണ്ടാം പ്രതി അഖില്‍ മോഹനെ കോടതി റിമാന്‍റ് ചെയ്തു.

തോട്ടത്തില്‍ ഇറങ്ങുന്ന പന്നിയെ പിടികൂടാനായി തോട്ടമുടമ മണിയഞ്ചിറ റോയിയുടെ നേതൃത്വത്തില്‍ വൈദ്യുത കെണിവച്ചിരുന്നു. കഴിഞ്ഞ മാസം പതിനാലിന് ഈ കെണിയില്‍ ആന വീഴുകയായിരുന്നു. വനം വകുപ്പ് അറിഞ്ഞാല്‍ കേസാവുമെന്ന് ഭയന്ന് ആനയെ മറവുചെയ്യാന്‍ പാലായിലുള്ള ചില സുഹൃത്തുക്കളുടെ സഹായം റോയ് തേടി. അവരാണ് മൃഗവേട്ടയില്‍ പരിചയമുള്ള കുമളി സ്വദേശികളായ മൂന്നുപേരെ എത്തിച്ചത്. വാഴക്കോടുള്ള മറ്റു രണ്ടു പേരും സംഘത്തില്‍ ചേര്‍ന്നു.

പതിനഞ്ചാം തീയതി ആനയുടെ മൃതദേഹം മറവ് ചെയ്തു. വേഗത്തില്‍ ദ്രവിക്കാനായി കോഴി വേസ്റ്റും ചാണകപ്പൊടിയും നിറച്ചു. ജെസിബി എത്തിച്ച് മണ്ണു മൂടി. ഇതിനിടെയാണ് കുമളിയില്‍ നിന്നും വന്ന സംഘത്തിലുണ്ടായിരുന്നവര്‍ ഒരു കൊമ്പ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത കൊമ്പ് പട്ടിമറ്റം സ്വദേശിയായ അഖിലാണ് കൊണ്ടുപോയതെന്ന് വനംവകുപ്പിന് വ്യക്തമായിട്ടുണ്ട്.

വാവുബലി: അനധികൃത ബലിതര്‍പ്പണവും കടലില്‍ ഇറങ്ങിയുള്ള കുളിയും പാടില്ല

വാവുബലി: അനധികൃത ബലിതര്‍പ്പണവും കടലില്‍ ഇറങ്ങിയുള്ള കുളിയും പാടില്ല

തിരുവനന്തപുരം: ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ മുന്‍നിറുത്തി, കടലില്‍ ഇറങ്ങിയുള്ള കുളി അനുവദിക്കില്ലെന്നും പോലീസ്, ദേവസ്വം ബോര്‍ഡ് എന്നിവര്‍ നിശ്ചയിക്കുന്ന സ്ഥലത്തുമാത്രം ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍. ഇതിനുവേണ്ട നിരീക്ഷണ സംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വാവുബലി ദിവസമായ ജൂലൈ 17ന് മണ്‍സൂണ്‍ പാത്തിയുടെ ഫലമായുള്ള ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും കാരണം ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും നെയ്യാറ്റിന്‍കര കടലോരമേഖലകളിലും നെയ്യാറിന്റെ ചില ഭാഗങ്ങളിലും അനധികൃത ബലിതര്‍പ്പണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

രാഖി ജോലിയിൽ ചേരാനെത്തിയത് കുടുംബ സമേതം, നൽകിയ രേഖകളെല്ലാം വ്യാജം; ഒടുവിൽ പിടിവീണു

രാഖി ജോലിയിൽ ചേരാനെത്തിയത് കുടുംബ സമേതം, നൽകിയ രേഖകളെല്ലാം വ്യാജം; ഒടുവിൽ പിടിവീണു

കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംക‍്ഷൻ രാഖി നിവാസിൽ ആർ.രാഖിയെയാണ് (25) ഈസ്റ്റ് പൊലീസ് പിടികൂടിയത്.

ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ഭർത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പിഎസ്‍സിയുടെ അഡ്വൈസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നിവ സഹിതമാണ് എത്തിയത്. രേഖകൾ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ കലക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി.

പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്‍സി റീജനൽ ഓഫിസിലെത്തി റാങ്ക് ലിസ്റ്റിൽ ആദ്യം പേരുണ്ടായിരുന്നെന്നും അഡ്വൈസ് മെമ്മോ തപാലിൽ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്‍സി ഉദ്യോഗസ്ഥർ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി.

പിഎസ്‍സി റീജനൽ ഓഫിസർ ആർ.ബാബുരാജ്, ജില്ലാ ഓഫിസർ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു. രാഖി കുറ്റം സമ്മതിച്ചതായും ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷത്തിൽ ചെയ്തതാണെന്നു പറഞ്ഞതായും പൊലീസ് പറഞ്ഞു. രേഖകൾ വ്യാജമായി നിർമിച്ചതാണെന്നു ഭർത്താവിനും കുടുംബത്തിനും അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

പിഎസ്‍സി അധികൃതർ പറയുന്നതിങ്ങനെ:

രാഖിയും ഭർത്താവും രേഖകൾ ഫോണിലാണ് കാണിച്ചത്. യഥാർഥ രേഖകൾ ഹാജരാക്കാനും രേഖാമൂലം പരാതി നൽകാനും പറഞ്ഞിട്ടും ഇരുവരും കൂട്ടാക്കിയില്ല. ഫോണിൽ കാണിച്ച രേഖകൾ ആദ്യ പരിശോധനയിൽ തന്നെ വ്യാജമാണെന്നു തെളിഞ്ഞു. പിഎസ്‍സി ചെയർമാന്റെ നിർദേശ പ്രകാരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 102 –ാം റാങ്ക് ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എക്സാം എഴുതി എന്നു രാഖി പറഞ്ഞ ദിവസം എക്സാം സെന്ററായ സ്കൂളിൽ പരീക്ഷ നടന്നിട്ടില്ല എന്നും തെളിഞ്ഞു.

വ്യാജ രേഖയിൽ കുരുങ്ങി?

കുടുംബ സമേതം ജോലിയിൽ പ്രവേശിക്കാനെത്തിയ രാഖി താലൂക്ക് ഓഫിസിലും പിന്നീട് പിഎസ്‍സി ഓഫിസിലും നൽകിയ രേഖകളെല്ലാം വ്യാജം.

2021 നവംബർ മാസത്തിൽ നടന്ന എൽഡി ക്ലാർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പുറത്തു വന്നത്. ഈ ലിസ്റ്റിൽ 22 റാങ്ക് നേടി എന്നവകാശപ്പെട്ടു രാഖി ഹാജരാക്കിയ റാങ്ക് ലിസ്റ്റ് വ്യാജമായി നിർമിച്ചതാണ്. യഥാർഥ ലിസ്റ്റിൽ 22–ാം സ്ഥാനം മറ്റൊരാൾക്കാണ്. കൂടാതെ 22 –ാം റാങ്ക് നേടിയ ആളുടെ പേര് റാങ്ക് ലിസ്റ്റിന്റെ രണ്ടാം പേജിലുമാണ്. രാഖി ഹാജരാക്കിയത് ഒന്നാം പേജിൽ അവസാനമായി സ്വന്തം പേരു ചേർത്ത രീതിയിലായിരുന്നു. നിയമന ഉത്തരവു നൽകി ഒപ്പിട്ടിരിക്കുന്നത് ഡിസ്ട്രിക്ട് ഓഫിസർ, റവന്യു ഡിപ്പാർട്മെന്റ് എന്നാണ്. റവന്യു വകുപ്പിലെ നിയമന ഉത്തരവുകളിൽ ഒപ്പിടേണ്ടത് കലക്ടർമാരാണ്. പിഎസ്‍സി അഡ്വൈസ് മെമ്മോയുടെ ഘടനയിലും അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങളുണ്ടായിരുന്നു.

കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതാണ്. ഈ കർമ്മം പൂർത്തിയാക്കിയതിന് ശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക.

കർക്കടകം പിറക്കുന്ന നാളെയാണ് കർക്കടക മാസ പൂജകളും ആരംഭിക്കുന്നത്. വാവുബലി ദിനമായ നാളെ പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും. പിതൃതർപ്പണത്തിന് എത്തുന്നവർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും സ്ത്രീകളടക്കമുള്ള നിരവധി ഭക്തരാണ് ബലിതർപ്പണത്തിനായി പമ്പാതീരത്ത് എത്താറുള്ളത്. വനവാസ കാലത്ത് ശ്രീരാമൻ പിതാവ് ദശരഥ മഹാരാജാവിന്റെ മരണവാർത്ത അറിയുന്നത് പമ്പയുടെ തീരത്തുവച്ചാണെന്നാണ് വിശ്വാസം