റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ (12) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കവേ, മട്ടന്നൂരില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് റിദാനെ ഇടിക്കുകയായിരുന്നു. കുമ്മാനം സ്വദേശികളായ ഷഹീര്‍- നൗഷീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിദാന്‍.

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍; ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍; ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ സുപ്രീംകോടതി വിധി പ്രകാരം ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ച് മൂന്ന് തവണയാണ് സമയം നീട്ടി നല്‍കിയത്. അതിനാല്‍ ഇനി ഇപിഎഫ്ഒ സമയം നീട്ടി നല്‍കുമോ എന്ന് വ്യക്തമല്ല.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് തീയതി നീട്ടി നല്‍കണമെന്ന് ചില തൊഴിലുടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ സമയം നീട്ടി നല്‍കിയത്. ഇതുവരെ 18ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായാണ് വിവരം. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് നേടിയെടുത്തത്.

കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍

കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈനായി നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് ഓഫീസ്. നാലു കോടിയോളം ചെലവില്‍ നവീകരിച്ച ഓഫീസിന് 9000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. വിദ്യാര്‍ഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ട്.

ഒരു വര്‍ഷത്തിനകം 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടും; ഷൊര്‍ണ്ണൂര്‍-മംഗലൂരു പാതയിലെ 288 വളവുകള്‍ നിവര്‍ത്താന്‍ റെയില്‍വേ

കണ്ണൂര്‍: കേരളത്തില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ 288 വളവുകള്‍ നിവര്‍ത്താന്‍ നടപടി ആരംഭിച്ചു. 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുംവിധം 307 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണ്ണൂര്‍-മംഗലൂരു റീച്ചിലെ വളവുകളാണ് ഒരുവര്‍ഷത്തിനകം നിവര്‍ത്തുക.നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാന്‍ റെയില്‍വേ ഏജന്‍സി സര്‍വേ നടത്തിയിരുന്നു.

ഷൊര്‍ണൂര്‍-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റര്‍ റെയില്‍പാതയില്‍ 81 വളവുകളാണ് ഉള്ളത്. കോഴിക്കോട്-കണ്ണൂര്‍ റീച്ചില്‍ (89 കി.മീ.) 84 വളവുകളാണ് നേരേയാക്കേണ്ടത്. കണ്ണൂര്‍-കാസര്‍കോട് റീച്ചില്‍ (86 കി.മീ.) 85 വളവുകള്‍ നിവര്‍ത്തണം. കാസര്‍കോട്-മംഗലൂരുവിലെ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ട്. കാസര്‍കോട്-മംഗലൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ 12 മാസത്തിനുള്ളിലും പൂര്‍ത്തീകരിക്കണം.

കേരളത്തിലെ പാതയിലൂടെ വന്ദേഭാരത് അടക്കം തീവണ്ടികളുടെ അടിസ്ഥാന വേഗം 100-110 കിലോമീറ്റര്‍ ആണ്. നിലവില്‍ ഷൊര്‍ണൂര്‍-മംഗലൂരു സെക്ഷനില്‍ തീവണ്ടികള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊര്‍ണൂര്‍-എറണാകുളം സെക്ഷനിലാണ്. കേരളത്തില്‍ അടിസ്ഥാനവേഗത്തില്‍ കുറവ് വരുന്ന സ്‌പോട്ടുകളക്കുറിച്ച് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് നടത്താനൊരുങ്ങി സർക്കാർ

60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് നടത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് നടത്താനൊരുങ്ങി സർക്കാർ. വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത് 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ്. മാത്രമല്ല അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതോടൊപ്പം വയോജന പദ്ധതികൾ സംബന്ധിച്ച് വയോധികരിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികളെടുക്കാനാണ് പിണറായി വിജയൻ നിർദ്ദേശം നൽകിയത്.

ഏകദിന ലോകകപ്പ് ട്രോഫി കേരളത്തില്‍; തിരുവനന്തപുരത്ത് ആവേശ സ്വീകരണം

ഏകദിന ലോകകപ്പ് ട്രോഫി കേരളത്തില്‍; തിരുവനന്തപുരത്ത് ആവേശ സ്വീകരണം

തിരുവനന്തപുരം: ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പിന്‍റെ ട്രോഫി കേരളത്തിലെത്തി. തിരുവനന്തപുരം മുക്കോലക്കൽ സെന്‍റ് തോമസ് സ്‌കൂളിൽ ലോകകപ്പിന് ആവേശ സ്വീകരണം നൽകി. സെന്‍റ് തോമസ് സ്‌കൂളിൽ ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ ലോകകപ്പ് ട്രോഫി നേരില്‍ക്കണ്ടു. വലിയ ആഘോഷ പരിപാടികളോടെയാണ് തിരുവനന്തപുരം ട്രോഫി ടൂറിനെ വരവേറ്റത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.