സംസ്ഥാനത്ത് ശക്തമായ മഴ; ഒന്‍പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ; ഒന്‍പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അരിവില കുറഞ്ഞു… ഒന്നും രണ്ടുമല്ല 20 രൂപ… കുറയാൻ കാരണം ‘കടുംകൈ’ പ്രയോഗം

അരിവില കുറഞ്ഞു… ഒന്നും രണ്ടുമല്ല 20 രൂപ… കുറയാൻ കാരണം ‘കടുംകൈ’ പ്രയോഗം

രണ്ടര പതിറ്റാണ്ടിൽ ഏറെയായി ആന്ധ്രയിൽ നിന്നുള്ള ജയ അരിയാണ് കേരള വിപണി കീഴടക്കിയിരുന്നത്. അരിവില കുതിച്ചുയർന്നതോടെ മൊത്തവ്യാപാരികൾ ഒരു ‘കടുംകൈ’ പ്രയോഗം നടത്തി. അതോടെ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞു. വില വർധന തടയാ‍നാകാതെ സർക്കാർ നിഷ്ക്രിയമായി നിന്നപ്പോഴാണ് ബ്രോക്കർമാരുടെ പിന്തുണയോടെ മൊത്തവ്യാപാരികൾ ജാർഖണ്ഡ്, പഞ്ചാബ്, എന്നിവിടങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് അരി വാങ്ങാൻ തുടങ്ങിയതോടെ ആന്ധ്രയും വില കുറയ്ക്കാൻ നിർബന്ധിതമായതാണ് കുത്തനെ ഇടിയാൻ കാരണം.

കൃഷി നാശം, പവർകട്ട് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വില കുത്തനെ ഉയർത്തുകയായിരുന്നു. ക്വിന്റലിനു 3700 രൂപയിൽ നിന്നു 5700 രൂപ ആയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ചില്ലറ വിൽപന വില കിലോയ്ക്ക് 60– 62 രൂപയായി ഉയർന്നു. വില ക്രമാതീതമായി ഉയർന്നെങ്കിലും പൊതുവിപണിയിൽ ഇടപെടാൻ സർക്കാരിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അരി ബ്രോക്കർമാരുടെ സഹായത്തോടെ ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് വ്യാപാരികൾ അരി വാങ്ങാൻ തുടങ്ങി.

1995നു ശേഷം ഇവർ ആദ്യമായാണ് വൻതോതിൽ പഞ്ചാബിൽ നിന്നു അരി വാങ്ങിയത്. ജാർഖണ്ഡിൽ നിന്ന് കിലോയ്ക്ക് 36–37 രൂപയ്ക്കും പഞ്ചാബിൽ നിന്നു 38– 39 രൂപയ്ക്കും അരി എത്തിച്ചു. വിപണി നഷ്ടമാകുമെന്ന നില വന്നതോടെ ആന്ധ്രയുടെ വില കുത്തനെ കുറയ്ക്കാൻ നിർബന്ധിതമായി. ഇപ്പോൾ ആന്ധ്ര അരി ക്വിന്റൽ വില 3950– 3970 രൂപ (കിലോയ്ക്ക് 39.30– 39.70) ആണ് മൊത്തവില. ചില്ലറ വില വില 41 രൂപയായി കുറഞ്ഞു. റോസ് (ഉണ്ട)– 43.50, റോസ് (വടി) 51 രൂപയായും കുറഞ്ഞു.

എഐ കാമറയില്‍ ഹൈക്കോടതി ഇടപെടല്‍; ‘വിശദമായി പരിശോധിക്കണം, അതുവരെ പണം നല്‍കരുത്’

എഐ കാമറയില്‍ ഹൈക്കോടതി ഇടപെടല്‍; ‘വിശദമായി പരിശോധിക്കണം, അതുവരെ പണം നല്‍കരുത്’

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിയ്ക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

എഐ കാമറ സ്ഥാപിക്കുന്നതിനു ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനകം വശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് സ്വർണവില 44000 ത്തിലേക്ക് എത്തി. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണി നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4568 രൂപയാണ്

പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ക്ക് നിരോധനം; ഗോള്‍ഡന്‍ വാലി കഴിഞ്ഞ് പ്രവേശനമില്ല

പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ക്ക് നിരോധനം; ഗോള്‍ഡന്‍ വാലി കഴിഞ്ഞ് പ്രവേശനമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു. കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലും മണ്ണിടിച്ചില്‍ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ടുമാണ് തീരുമാനം.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോള്‍ഡന്‍ വാലിയില്‍ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞദിവസം പൊന്‍മുടി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചല്‍ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാര്‍ 500 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വർക്കല പാപനാശം ബീച്ചിനടുത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വർക്കല പാപനാശം ബീച്ചിനടുത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ടൂറിസം മേഖലയായ വർക്കല പാപനാശം ബീച്ചിനടുത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിയായ 37 വയസ്സുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനു സമീപത്തുള്ള മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്
വർക്കല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.