by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരില്‍ നിന്ന് നെഹ്‌റുവിനെ വെട്ടിമാറ്റി കേന്ദ്ര സര്‍ക്കാര്‍ നടപടി. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) പേര് പ്രൈംമിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നക്കി സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തു.
ഇന്നലെ ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റി യോഗമാണ് പേരു മാറ്റാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയര്‍മാന്‍. സൊസൈറ്റി വൈസ് പ്രസിഡന്റും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് ഇന്നലെ യോഗം നടന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി. കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ജയ് വിളിച്ചുമാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. സിനിമ തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന അണിയറ പ്രവർത്തകർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ ഹനുമാനായി സീറ്റ് മാറ്റിവെക്കുന്നതിന്റെ വിഡിയോകളാണ്.
ഹനുമാന്റെ ചിത്രങ്ങളും പ്രതിമകളും സീറ്റിൽ വെച്ച് പൂജ ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ഹനുമാനായി പഴവും മറ്റും സീറ്റിൽ അർപ്പിച്ചിരിക്കുന്നതും കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററിൽ ഹനുമാൻ എത്തുമെന്നുമാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവ പരിശോധിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടയമിഷന്‍ ആംരഭിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജൂലൈയില്‍ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. നന്ദിയോട് നടന്ന ജില്ലാ പട്ടയമേളയുടെയും വനാവകാശ രേഖ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത ആരും ഉണ്ടാകരുത് എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇനിയും പട്ടയം കിട്ടാത്തവരുടെ വിവരങ്ങള്‍ അന്വേഷിച്ച് അവ പരിശോധിക്കും. പട്ടയം നല്‍കാന്‍ ഏതെങ്കിലും ചട്ടങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ ആ ചട്ടങ്ങള്‍ നിയമനിര്‍മാണത്തിലൂടെ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2025 ഓടെ രാജ്യത്തെ ആദ്യ വിശപ്പു രഹിത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്‍ പേരില്ലാത്ത ഒരാളും ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അരമണിക്കൂറില്‍ കാര്‍ഡ് നല്‍കാനുള്ള സംവിധാനം ഉണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.
റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ പദ്ധതിയിലൂടെ ജില്ലയില്‍ 404 കുടുംബങ്ങള്‍ക്ക് പട്ടയവും ആദിവാസി വിഭാഗങ്ങളിലുള്ള 1391 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയും ചടങ്ങില്‍ കൈമാറി. ആകെ 1795 കുടുംബങ്ങള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്. നെടുമങ്ങാട് 120, കാട്ടാക്കട 29, തിരുവനന്തപുരം 132, നെയ്യാറ്റിന്‍കര 76, ചിറയിന്‍കീഴ് 16, വര്‍ക്കല 31, എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കിയ പട്ടയങ്ങള്‍.
തിരുവനന്തപുരം ജില്ലയില്‍ ആദ്യമായാണ് സാമൂഹിക വനാവകാശം അനുവദിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 27 വനാവകാശങ്ങള്‍ അനുവദിച്ചു. ഇതുവഴി വിവിധ ഊരുകൂട്ടങ്ങളിലുള്ളവര്‍ക്ക് അമ്പലപൂജയ്ക്കും മീന്‍ പിടിക്കുന്നതിനുമുള്ള അവകാശം, ചെറുവിറകുകള്‍, ഈറ്റ, ഔഷധസസ്യങ്ങള്‍, തീറ്റപ്പുല്ല്, ചെറുകിട വന വിഭവങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള അവകാശം എന്നിവ ലഭിച്ചു. നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ ഡി.കെ മുരളി, ജി. സ്റ്റീഫന്‍, വിവിധ തദ്ദേശഭരണ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ഹെൽത്തി കിഡ്സ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാറശാല ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹെൽത്തി കിഡ്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതായി മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. വിദ്യാഭ്യാസമേഖലയിലും കായികമേഖലയിലും ഒരു പോലെ സുപ്രാധനമായ ചുവടുവെയ്പ്പിനാണ് പദ്ധതിയിലൂടെ തുടക്കമാകുന്നതെന്നും കാലത്തിനനുസരിച്ച് കായികരംഗത്ത് പുതിയ തലമുറയെ വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലന പദ്ധതിയാണ് ഹെൽത്തി കിഡ്സ്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പദ്ധതി ലോവർ പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സ്വയം നിയന്ത്രിതമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി ലഭിക്കുന്നതിനൊപ്പം, സഹകരണത്തിൽ അധിഷ്ഠിതമായ സ്വഭാവ സവിശേഷത കൈവരിച്ചുകൊണ്ട് ഉത്തമ പൗരൻമാരായി വളരാനുള്ള ഊർജ്ജവും പദ്ധതി പ്രദാനം ചെയ്യുന്നു.
പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് കായികവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനവും ആവശ്യമായ കായിക ഉപകരണങ്ങളും ലഭ്യമാക്കിയാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള കായികവിദ്യാഭ്യാസ പീരീഡുകകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രീ പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ എല്ലാ വിഭാഗം കുട്ടികളുടെയും കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുന്നതിനും സ്പോർട്സ് മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വൈജ്ഞാനിക , സഹവൈജ്ഞാനിക മേഖലയിൽ വിമുഖത കാണിക്കുന്ന കുട്ടികളുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ് സുഗമമായ പഠന സാഹചര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതി സഹായകരമായിരിക്കും.
3.90 കോടി രൂപ ചെലവിൽ പാറശാല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമവും വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവഹിച്ചു. ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത എന്നിവരും പങ്കെടുത്തു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ബിജുവിനെ നാട്ടുകാർ മർദിക്കുകയായിരുന്നു. ജോലിയ്ക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുക്കും.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കും. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡന്‌റ് റൗൾ ഫോർണെസ് വലെൻസ്യാനോ-യുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.
വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്നു കൈക്കൊള്ളാൻ ധാരണയായി. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.
ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.
Recent Comments