സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലേക്കെത്തി. പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണമാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് ആകെ കുറഞ്ഞത്

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

എറണാകുളം: ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. അന്നേദിവസം 20 രൂപമാത്രമാണ് നിരക്ക് ഈടാക്കുക. ഈ നിരക്കിൽ എവിടേയ്‌ക്ക് വേണമെങ്കിലും യാത്രക്കാർക്ക് മെട്രോയിൽ യാത്ര ചെയ്യാവുന്നതാണ്.

30,40,50,60 എന്നിങ്ങനെ വരുന്ന ടിക്കറ്റ് നിരക്കുകൾക്ക് പകരം പതിനേഴാം തീയതി 20 രൂപയ്‌ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാധാരണ കൊച്ചി മെട്രോയിൽ മിനിമം ചാർജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിരക്കിലാണ് ടിക്കറ്റിന് ചാർജ് ഈടാക്കുന്നത്. ജൂൺ 17-ന് മിനിമം ചാർജായ പത്ത് രൂപ നിരക്ക് തുടരും.

കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച കേസ് വീണ്ടും കേള്‍ക്കും അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോടതി പറഞ്ഞു.

കെപിസിസി അധ്യക്ഷന് വേണ്ടി മാത്യു കുഴൽനാടനാണു കോടതിയിൽ ഹാജരായത്. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സുധാകരൻ അറിയിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ 23ന് എത്താൻ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാൻ കോടതിയെ സമീപിക്കാനുള്ള സുധാകരന്റെ തീരുമാനം. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.

വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തുങ്ങിയ നിലയിൽ ആയിരുന്നു സജിനി കണ്ടെത്തിയത്. ചന്ദ്രൻ – ഷീലാ ദമ്പതികളുടെ മകനായ സജിൻ പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു. ആത്മഹത്യ എന്ന് പൊലീസ് സംഘം അറിയിച്ചു.

ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ

ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ

ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചർച്ചയിൽ സൂചിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ ക്യൂബൻ ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകർഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക.

ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി സഹകരിച്ച് കേരളത്തിൽ ഒരു വാക്‌സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

തുടർ നടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.

ആരോഗ്യ, ഗവേഷണ, നിർമ്മാണ രംഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും സംസാരിച്ചു.

ബയോക്യൂബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

മന്ത്രി കെ എൻ ബാലഗോപാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഏറ്റുമുട്ടല്‍; കശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

ഏറ്റുമുട്ടല്‍; കശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ തുടങ്ങിയത്.

പിന്നാലെയാണ് കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്. പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. രണ്ട് ദിവസം മുന്‍പ് സംയുക്ത നീക്കത്തില്‍ രണ്ട ഭീകരരെ സേന വധിച്ചിരുന്നു. ഇവരില്‍ നിന്നു രണ്ട് എകെ 47 തോക്കുകളും നാല് മാഗസീനുകളും ഗ്രനെയ്ഡുകളും പിടിച്ചെടുത്തു.