ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍

ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍

കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി.

വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള സാംപിള്‍ ശേഖരണമാണ് എസ്‌ഐടി നടത്തുന്നത്. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താന്‍ സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കുന്നതിന്റെ സാധ്യത തേടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനായാണ് ഇന്ന് സാംപിള്‍ ശേഖരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ദ്വാര പാലക പാളികള്‍ ഉള്‍പ്പെടെ അഴിച്ചാണ് സാംപിള്‍ ശേഖരിക്കുന്നത്. ശ്രീകോവിലിന് ചുറ്റുമുള്ള ഭിത്തിയുടെ ഭാഗമുള്‍പ്പെടെയാണ് സംഘം പരിശോധിക്കുന്നത്. ശ്രീകോവിലിലെ നാലു തൂണുകള്‍ ഇളക്കി. പ്രത്യേകം തയാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്.

അതിനിടെ, ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ബൈജുവിന് സ്വാഭാവിക ജാമ്യം നല്‍കിയത്. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. ദ്വാരപാലക കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍കെഎസ് ബൈജുവിന് പുറത്തിറങ്ങാനാകില്ല. ഈ മാസം 25 ന് ദ്വാരപാലകയില്‍ സ്വാഭാവിക ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍ വാസുവും ഉള്‍പ്പടെ ഇതുവരെ അഞ്ച് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. നാല് പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു.

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി പുരോഗമിക്കുന്നു. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. രാവിലെ ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയെങ്കിലും എട്ടു മണിയോടെ ഭൂരിഭാഗവും നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി. ട്രെയിനുകളില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

കോഴിക്കോട് പണിമുടക്കു ദിനത്തില്‍ സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി സിഐടിയു പ്രവര്‍ത്തകര്‍ കൊടി നാട്ടി. കോഴിക്കോട് കോയ റോഡ് ജിഎം യുപിഎസ് സ്‌കൂളില്‍ രാവിലെയാണ് സംഭവം. ഗേറ്റു സമരക്കാര്‍ പൂട്ടിയതോടെ അധ്യാപകര്‍ക്കു റോഡില്‍നില്‍ക്കേണ്ടിവന്നു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നും വിദ്യാഭ്യാസ വകുപ്പില്‍ വിവരം അറിയിച്ചതായും അധ്യാപകര്‍ പറഞ്ഞു. 13 അധ്യാപകരാണ് ജോലിക്കായി എത്തിയത്. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി.

വയനാട് കല്‍പ്പറ്റയില്‍ പണിമുടക്ക് അനുകൂലികള്‍ ചരക്കു ലോറി തടഞ്ഞു. ‘കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലേ? എന്തിനാണ് തെറി പറയുന്നതെന്ന്’ ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ‘ഇവനെ എന്തായാലും വിടാന്‍ പറ്റില്ല, രാത്രി 12 ആയിട്ടു പോയാല്‍ മതി’ എന്നായിരുന്നു സമരാനുകൂലികളുടെ മറുപടി. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് ഇവിടെ വാഹനം തടഞ്ഞത്. സ്ഥലത്തു പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ അയയാന്‍ തയാറായില്ല. കല്‍പ്പറ്റയില്‍ ബാങ്കിലെത്തിയ ജീവനക്കാരെ തടഞ്ഞു. കല്‍പ്പറ്റയിലെ സിഎസ്ബി ബാങ്കിന്റെ കല്‍പ്പറ്റ ശാഖയാണ് സമരക്കാര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചത്.

തിരുവനന്തപുരം തമ്പാനൂരില്‍ സര്‍വീസിനെത്തിയ കെഎസ്ആര്‍ടിസി ബസ്, സമരാനുകൂലികള്‍ തടഞ്ഞു. മെഡിക്കല്‍ കോളജ്, ആര്‍സിസി എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി എത്തിയ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമായി പൊലീസ് യാത്രാസൗകര്യം ഒരുക്കി. കൊച്ചി നഗരത്തില്‍ പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. റോഡുകള്‍ വിജനമാണ്. കൊച്ചി മെട്രോ സര്‍വീസ് സാധാരണ പോലെ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.

ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്തു തുടരുകയാണ്. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാണ്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ മിക്കയിടത്തും സര്‍വീസുകള്‍ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലില്ല. ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം

നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം

നഗരൂർ പോലീസ് സ്റ്റേഷനിൽ പോലീസ് പിടിച്ചെടുത്ത ഒരു വാഹനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്റ്റേഷനിൽ എത്തുകയും ഇതേസമയം റോഡിലൂടെ ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കാണുകയും ചെയ്തു. നാളുകൾക്കു മുമ്പ് ഇവർ തമ്മിൽ വാക്ക്തർക്കവും പ്രശ്നങ്ങളുണ്ടായിരുന്നു.

വീണ്ടും പഴയ പ്രശ്നങ്ങളെ ചൊല്ലി തർക്കം ഉണ്ടാവുകയും ഇരു കൂട്ടരും മറ്റ് പ്രവർത്തകരെ സ്റ്റേഷന് സമീപത്തേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷന് ഉള്ളിൽ ഇരുത്തുകയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തുടർന്ന് ഇരുകൂട്ടരും തങ്ങളിൽ വെല്ലുവിളികൾ ഉണ്ടായി. നിലവിൽ ആറ്റിങ്ങൽ എംഎൽഎ, ഡിവൈഎസ്പി, ജനപ്രതിനിധികൾ,പാർട്ടി പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.

ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്ക് ദര്‍ശനം; കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും

വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്ക് ദര്‍ശനം; കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് ദര്‍ശനത്തിന് നട തുറക്കുക.

ഈ ദിവസങ്ങളില്‍ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വ്യാഴാഴ്ചത്തെ പൊതുപണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000 പേര്‍ക്കാണ് പ്രവേശനം. തീര്‍ഥാടകരുടെ യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കുമളി ഡിപ്പോകളില്‍നിന്നായി എണ്‍പതോളം സര്‍വീസുണ്ടാകും. 54 ബസുകള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഓടും.