എഐ ക്യാമറ ഇടപാട്: കെൽട്രോണിൽ ഇൻകംടാക്സ് പരിശോധന

എഐ ക്യാമറ ഇടപാട്: കെൽട്രോണിൽ ഇൻകംടാക്സ് പരിശോധന

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ആദായനികുതി വകുപ്പ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. രാവിലെ 10.15 ഓടെയാണ് ആദായനികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.

കെൽട്രോൺ മുൻകൈയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ തുടക്കം മുതൽ തന്നെ പാളിച്ച ഉണ്ടായിരുന്നു. സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ധനവകുപ്പിറക്കിയതാണ്. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലവിലുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.

എസ്ആര്‍ഐടിക്ക് കരാര്‍ നൽകിത് ഗതാഗതവകുപ്പ് പോലും അറിഞ്ഞിരുന്നില്ല. ക്യാമറകളുടെ പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണ മന്ത്രിസഭ മടക്കിയിരുന്നു. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്. കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെനിന്ന് തുടങ്ങി ചീഫ്സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല.

നടിയെ ആക്രമിച്ച കേസ്; ജൂലൈ 31നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്; ജൂലൈ 31നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ജൂലൈ 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം. സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.

താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി: തിരച്ചിൽ അവസാനിപ്പിച്ചേക്കും

താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി: തിരച്ചിൽ അവസാനിപ്പിച്ചേക്കും

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തിൽപെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോൾ പരാതി വന്നിട്ടില്ല. ഈ സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിച്ചേക്കും. ഇതോടെ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത് 37 പേരാണെന്ന സംശയം ബലപ്പെട്ടു. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 22 പേരാണ് അപകടത്തിൽ മരിച്ചത്. കാണാതായെന്ന കരുതിയ കുട്ടിയടക്കം പത്ത് പേരാണ് ചികിത്സയിലുള്ളത്.

മരിച്ച 9 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ടു പേരും അപകടത്തിൽ മരിച്ചു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കകത്തെ ബോട്ടിൽ ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ, പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിന് സമീപം ഇന്നലെ രാത്രി ഏഴരയ്ക്ക് ആയിരുന്നു ബോട്ടപകടം.

രാധ.ജെ (75) നിര്യാതയായി

രാധ.ജെ (75) നിര്യാതയായി

കിളിമാനൂർ: പാപ്പാല പ്ലാവിള വീട്ടിൽ പരേതനായ വാസുദേവൻ്റെ ഭാര്യ രാധ.ജെ (75) നിര്യാതയായി.

മക്കൾ: വനജ (ടീച്ചർ എസ് എൻ വി യുപിഎസ് പൊരുന്തമൺ), ജലജ, അനിത (അങ്കണവാടി ടീച്ചർ പാപ്പാല), അനിൽകുമാർ
മരുമക്കൾ: പരേതനായ വിജയസേനൻ, പരേതനായ സുദർശനൻ, അശോക കുമാർ, നിഷ

സംസ്കാരം: ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8 മണിയ്ക്ക്

വക്കം റെയിൽവേ മേൽപ്പാലം കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി

വക്കം റെയിൽവേ മേൽപ്പാലം കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി

വക്കം റെയിൽവേ മേൽപ്പാലം കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി.
വക്കത്ത് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ സന്ദർശനം നടത്തി. വക്കം റെയിൽവേ മേൽപ്പാല നിർമ്മാണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

സന്ദർശനത്തിൽ വക്കം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പും ചർച്ചയായി. തോപ്പിക്ക വിളാകം റെയിൽവേ മേൽപ്പാലത്തിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമാകുകയും അതിന്മേൽ നടപടി ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്തു.

ജില്ലാ പ്രഭാരി മുളയറ രതീഷ്, മണ്ഡലം പ്രസിഡന്റ് സന്തോഷ്‌, മണ്ഡലം സെക്രട്ടറി സരിത, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തങ്കരാജ്, സംസ്ഥാന സമിതി അംഗം വക്കം അജിത്, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജനറൽ സെക്രട്ടറി ചന്ദ്രരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോനി, ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

താനൂർ ബോട്ടുദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം

മലപ്പുറം: താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്. സാങ്കേതിക വിദ​ഗ്ധർ അടക്കം സമിതിയിലുണ്ടാകും. നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കും. നടന്നത് വലിയ ദുരന്തമാണ് ഉണ്ടായത്. 22 പേർ മരിച്ചു. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽപ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സർക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂരങ്ങാടി ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ച മുഖ്യമന്ത്രി മരിച്ചവരുടെ വീടുകളിലും പോയി. താനൂരിൽ യോ​ഗം ചേർന്നാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. ദുരന്തത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങളോട് യോജിക്കുന്നതായി മുൻമന്ത്രിയും ലീ​ഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.