വളർത്തമ്മ മരിച്ചപ്പോൾ ചിതയ്ക്കരുകിൽ നിന്നും വിട്ടുമാറാതെ നായ

വളർത്തമ്മ മരിച്ചപ്പോൾ ചിതയ്ക്കരുകിൽ നിന്നും വിട്ടുമാറാതെ നായ

കിളിമാനൂർ ചൂട്ടയിൽ അയ്യപ്പൻ കാവ് നഗർ ലക്ഷ്മി കൃപയിൽ ആർ.നാരായണ കുറുപ്പിൻറെ ഭാര്യ രാജ മണി (70) കഴിഞ്ഞ 16 നു മരിച്ചിരുന്നു. രാജാമണിയ്ക്ക് ഒരു വളർത്ത് നായ ഉണ്ടായിരുന്നു. പേര് കുട്ടൻ. വളരെ കുഞ്ഞിലെ കൊണ്ടുവന്നതാണ്.
പാൽക്കുപ്പിയിൽ പാൽ കുടിയ്ക്കുന്ന കാലം മുതൽ മരണം വരെ രാജമ്മ അവരുടെ കൈ കൊണ്ടാണ് കുട്ടന് ആഹാരം നൽകിയിരുന്നത്. കുട്ടനും അതായിരുന്നു ഇഷ്ടം.
രാജമ്മയുടെ സംരക്ഷണത്തിൽ കുട്ടൻ മിടുക്കനായി വളർന്നു. ഒപ്പം അവർ തമ്മിലുള്ള ആത്മബന്ധവും. രാജമ്മമരിച്ച ദിവസം മുതലാണ് കുട്ടന് അവരോടുള്ള സ്നേഹം നാട്ടുകാർക്കും ബോദ്ധ്യപ്പെട്ടത്. പൊതു ഭർശനത്തിന് വച്ച വളർത്തമ്മയുടെ മൃതദേഹത്തിനരുകിൽ നിന്നും വിട്ട് മാറാതായി കുട്ടൻ.

മൃതദേഹത്തിനരികെ കിടന്ന കുട്ടനെ രാജമ്മയുടെ ബന്ധുക്കൾ വിരട്ടി ഓടിക്കാൻ നടത്തിത്തിയ ശ്രമങ്ങൾ എല്ലാം വിഫലമായി. മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി എടുത്തപ്പോൾ അവിടേയും എത്തി ചിതയ്ക്കരുകിൽ കിടപ്പായി. സംസ്കാരം കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളും മടങ്ങിയിട്ടും കുട്ടൻ വീട്ടിലേയ്ക്ക് മടങ്ങിയില്ല. ചിതയ്ക്കരുകിൽ തന്നെ കിടന്നു. രാജാമണി ആശുപത്രിയിൽ കിടന്നപ്പോൾ നിരന്തരം കുട്ടനെ അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ ഡോക്ടർ തന്നെ കുട്ടനെ കൊണ്ട് വന്ന് കാണിക്കാൻ പറയുകയും അവർ അത് ചെയ്യുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു. മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.

ഒന്നാം തീയതി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് മുതൽ മെയ് 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

‘ടേക്ക് എ ബ്രേക്ക്’ ഇപ്പോഴും ബ്രേക്കിൽ തന്നെ; വഴിയിടം പെരു വഴിയിൽ

‘ടേക്ക് എ ബ്രേക്ക്’ ഇപ്പോഴും ബ്രേക്കിൽ തന്നെ; വഴിയിടം പെരു വഴിയിൽ

ശാപ മോക്ഷം ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മന്ദിരത്തിന്. സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് യാത്രക്കിടയിൽ ഒരു ഇടവേളയും അല്പം വിശ്രമവും ലഭിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച മന്ദിരം ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും അടച്ചിട്ടിരിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കുറവൻകുഴിയിലാണ് ഈ മന്ദിരം അടഞ്ഞു കിടക്കുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ചതാണ് ഈ വഴിയിട മന്ദിരം

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തറക്കല്ലിട്ട് 2023 ഫെബ്രുവരി16 ന് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്‌തെങ്കിലും ഇനിയും ആർക്കും ഉപയോഗപ്പെട്ടിട്ടില്ല. നിർമ്മാണം കഴിഞ്ഞ് 6 മാസമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.

ചിറയിൻകീഴിൽ പെരുമ്പാമ്പിനെ പിടികൂടി

ചിറയിൻകീഴിൽ പെരുമ്പാമ്പിനെ പിടികൂടി

ചിറയിൻകീഴ്: ചിറയിൻകീഴ് ആൽത്തറമൂടിന് സമീപത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടു കൂടി താമരകുളത്തിന് സമീപം മായാംബികയുടെ വീടിനടുത്ത് നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ഒഴിത്ത് കിടന്ന പുരയിടത്തിൽ നിന്നും കോഴിയെ തിന്നുകൊണ്ടിരുന്ന സമയത്താണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ; വാർഷിക പരീക്ഷയ്ക്കൊപ്പം നടത്താൻ ഉത്തരവ്

പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ; വാർഷിക പരീക്ഷയ്ക്കൊപ്പം നടത്താൻ ഉത്തരവ്

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാർച്ചിൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ പരീക്ഷകൾ നടത്താറ്.

പ്ലസ് ടു വിദ്യാർഥികൾക്ക് ഒന്നാം വർഷത്തെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ അടുത്ത അധ്യയനവർഷം മുതൽ വാർഷികപ്പരീക്ഷയ്ക്കൊപ്പം എഴുതാൻ അവസരമൊരുക്കും. പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വൺ പരീക്ഷ നടത്തിയാൽ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് എഴുതുന്നവർക്ക് സൗകര്യമൊരുക്കാമെന്നാണ് വിലയിരുത്തൽ. അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകൾ എഴുതാനാവുമെന്നും അധ്യാപകർക്ക് ജോലിഭാരം കുറയുമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

14 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് 33 വര്‍ഷം കഠിനതടവ് വിധിച്ച് ആറ്റിങ്ങല്‍ കോടതി

14 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് 33 വര്‍ഷം കഠിനതടവ് വിധിച്ച് ആറ്റിങ്ങല്‍ കോടതി

14 വയസ്സുകാരിയെ സ്കൂൾ പഠനകാലത്ത് ട്യൂഷൻ അധ്യാപകനായ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും, സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെൺകുട്ടിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് പ്രതിക്ക് 33 വർഷം കഠിനതടവും 60,000/- രൂപ പിഴ ശിക്ഷയും വിധിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു(33) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
2014 കാലഘട്ടത്തിൽ പ്രതി ട്യൂഷൻ എടുത്ത് വന്നിരുന്ന വീട്ടിൽ വച്ച് പെൺകുട്ടിയോട് ലൈംഗിക അതിക്രമം പ്രവർത്തിച്ച പ്രതി തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തുടർച്ചയായി, ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു.

തുടർന്ന് ഇതൊക്കെ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ശേഷം തുടർന്നും ഭീഷണിപ്പെടുത്തി വന്നതിൽ പെൺകുട്ടി വഴങ്ങാത്തതിൽ വച്ചുള്ള വിരോധം നിമിത്തം പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ പിക്ചർ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തത് 2017 ക്രിസ്മസ് ദിവസം പെൺകുട്ടിയ്ക്ക് ഫോണിലൂടെ അയച്ചു കൊടുത്ത ശേഷം ഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ പ്രതിയ് ക്കെതിരെ ആരോപിച്ചിരുന്ന കുറ്റം.

സാക്ഷി മൊഴികളുടെയും സൈബർ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ വേളയിൽ അതിജീവിത മരണപ്പെട്ടിരുന്നു.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വിവക്ഷിച്ചിട്ടുള്ള ബലാത്സംഗ കുറ്റം,
പോക്സോ നിയമത്തിൽ വിവരിച്ചിട്ടുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റകൃത്യം, സൈബർ നിയമത്തിലെ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.

പ്രതിയ്ക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ച് 15 വർഷം കഠിനതടവും 25,000/- രൂപ പിഴ ശിക്ഷയും, പോക്സോ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റത്തിന് പ്രതിയ്ക്ക് 15 വർഷം കഠിനതടവും 25,000/- രൂപ പിഴ ശിക്ഷയും, ഐ. ടി ആക്ട് പ്രകാരം മൂന്ന് വർഷം കഠിനതടവും 10,000/- രൂപ പിഴ ശിക്ഷയും കോടതി ശിക്ഷ വിധിച്ചു. 25,000/- രൂപ വീതം പിഴ തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ആറുമാസം വീതം കഠിന തടവും, 10,000/- രൂപ പിഴ തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ഒരു മാസംകഠിന തടവും കൂടുതലായി അനുഭവിക്കണമെന്നും വിധിയുത്തരവ് ഉണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്.

കഠിനംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂർ സി ഐ ആയിരുന്ന ജി. ബി. മുകേഷ് ആണ്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.