മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാ വിധിക്കെതിരെ ഒന്നാം പ്രതി ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍, 11-ാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികള്‍ക്ക് 5 വര്‍ഷം ശിക്ഷയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ചിരുന്നത്.

നാലു പ്രതികളുടേയും ശിക്ഷ മരവിപ്പിച്ചു. പ്രതികള്‍ ഓരോരുത്തരും 46,000 രൂപ വീതം കെട്ടിവെയ്ക്കണം. ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങാനാകും. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അബ്ദുള്‍ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

മുത്തങ്ങയില്‍ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷാ വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വധശ്രമക്കേസ് നിലനില്‍ക്കില്ല, വിധി തന്നെ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ബെവ്‌കോ ഇപ്പോഴല്ല നഷ്ടത്തിലായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബെവ്‌കോ സാമ്പത്തിക നഷ്ടത്തിലായത്. ബെവ്‌കോയുടെ ഉള്‍പ്പെടെ വരുമാനം പരമാവധി പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി ലിജു കുറ്റപ്പെടുത്തി.

യഥാര്‍ത്ഥത്തില്‍ ബെവ്‌കോയുടെ ഉത്പാദനം 21,000 കോടിയിലേക്ക് വര്‍ധിച്ചു. അഞ്ചു പൈസയായിരുന്ന ഗ്യാലനേജ് ഫീസ് 10 രൂപയായി ഉയര്‍ത്തിയതോടെ, 400 കോടിയില്‍പ്പരം രൂപയാണ് ബെവ്‌കോയ്ക്ക് ഒറ്റയടിക്ക് സര്‍ക്കാരിന് നല്‍കേണ്ടി വന്നത്. ലാഭത്തിന് പുറമേ, റിസര്‍വ് ഫണ്ടില്‍ നിന്നു കൂടി പണമെടുത്ത് കൊടുക്കേണ്ടി വന്നു. അതാണ് നഷ്ടത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം മാത്രം 180 കോടി നഷ്ടമായിയെന്നും മന്ത്രി പറഞ്ഞു. വെയര്‍ഹൗസില്‍ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന തുകയാണ് ഗ്യാലനേജ് ഫീസ്. അത് 5 പൈസയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തിയതോടെ, 10 കോടി ഗ്യാലനേജ് ഫീസ് നല്‍കിയിരുന്നയിടത്ത് ഒറ്റയടിക്ക് 200 കോടിയായി ഉയര്‍ന്നു. ഈ നടപടിയെ ബെവ്‌കോ നേരത്തെ തന്നെ എതിര്‍ത്തിരുന്നതാണെന്നും എക്‌സൈസ് മന്ത്രി ലിജു വ്യക്തമാക്കി.

സ്വര്‍ണവില കുതിക്കുന്നു, പവന് 880 രൂപ കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില കുതിക്കുന്നു, പവന് 880 രൂപ കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വര്‍ധിച്ചതിന് പിന്നാലെയുണ്ടായ ഈ കുതിപ്പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവിലയെ എത്തിച്ചിരിക്കുന്നത്.

ഒരു പവന് 1,17,680 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതിനുപുറമെ പണിക്കൂലിയും ജിഎസ്ടിയും കൂടി നല്‍കുമ്പോള്‍ ആഭരണ വില വീണ്ടും ഉയരും. പണിക്കൂലി 10 ശതമാനവും, 3 ശതമാനം ജിഎസ്ടിയും (പണിക്കൂലിയുടെ നികുതിയടക്കം) കണക്കാക്കിയാല്‍, ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപ വരെ ചെലവായേക്കാം.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,500 ഡോളര്‍ കടന്നിരിക്കുകയാണ്. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിലുള്ള നിക്ഷേപ താല്പര്യം വര്‍ധിപ്പിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

കുല മാത്രമല്ല, ഇലയിലുമുണ്ട് കോടികളുടെ ലാഭം; വാഴ കര്‍ഷകര്‍ക്ക് സുവര്‍ണാവസരം

കുല മാത്രമല്ല, ഇലയിലുമുണ്ട് കോടികളുടെ ലാഭം; വാഴ കര്‍ഷകര്‍ക്ക് സുവര്‍ണാവസരം

ഒരിക്കലെങ്കിലും വാഴക്കൃഷി ചെയ്യാത്ത കര്‍ഷകര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകില്ല. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും വാഴക്കൃഷിക്ക് അത്രയും അനുയോജ്യമാണ്. എന്നാല്‍ ഉദ്ദേശിച്ച വില കിട്ടിയില്ലെന്ന കാരണത്താല്‍ പിന്നീട് വാഴക്കൃഷി നടത്താത്ത നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ടാകും. എന്നാല്‍ വാഴക്കായ വില്‍ക്കുന്നതിനപ്പുറം, വാഴയിലയുടെ വിപണി സാധ്യത മനസ്സിലാക്കാന്‍ എത്ര മലയാളികള്‍ തയ്യാറായിട്ടുണ്ടാകും? ഓണക്കാലത്ത് വാഴയിലയ്ക്കു വന്ന വന്‍ ഡിമാന്‍ഡും വിപണിയിലെ ആ വലിയ സാധ്യത തുറന്നു കാണിക്കുകയാണ്.

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഓണസദ്യ രുചികളുടെ മഹാമേളയാണെങ്കില്‍, അതു വിളമ്പാനുള്ള വേദി തൂശനിലയാണെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിങ്ങം പിറന്നതോടെ വിവാഹങ്ങളും സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങളും സജീവമായതോടെ വാഴയിലയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ തനിനാടന്‍ ശൈലിയിലുള്ള ഓണസദ്യയ്ക്ക് ഇന്നും നമ്മള്‍ തമിഴ്‌നാട്ടിലെ ഇലകളെയാണ് ആശ്രയിക്കുന്നത്.

കിഴക്കന്‍ മേഖലയിലെ നാടന്‍ കര്‍ഷകര്‍ വാഴയില ഒന്നിന് 5 മുതല്‍ 7 രൂപ വരെ നിരക്കിലാണ് വില്‍ക്കുന്നത്. 100 ഇല അടങ്ങിയ ഒരു കെട്ടിന് 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് നിലവിലെ വില. നഗരങ്ങളില്‍ വാഴയില വില തോന്നുംപടിയാണ്. ഉത്രാടം അടുക്കുന്നതോടെ വില ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. നാടന്‍ ഇലകള്‍ ലഭ്യമാണെങ്കിലും മേന്മയുള്ള വടിവൊത്ത നാക്കിലകള്‍ക്കായി കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.

വിദേശ വിപണിയിലെ സുവര്‍ണാവസരം

മലയാളികള്‍ എവിടെയുണ്ടോ, അവിടെ ഓണാഘോഷവുമുണ്ട്. വിദേശമലയാളികള്‍ക്കായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 2 കോടി രൂപയുടെ വാഴയിലയാണ് കയറ്റുമതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന കദളിവാഴയുടെ ഇലകളാണ് ഒന്നാംകിട ഉല്‍പന്നമായി കയറ്റുമതി ചെയ്യുന്നത്. ഒരു കിലോഗ്രാമില്‍ 70-80 ഇലകള്‍ ഉണ്ടാകും. വിദേശ വിപണിയില്‍ ഇതിന് 800 മുതല്‍ 1100 രൂപ വരെ ലഭിക്കും (ഒരു ഇലയ്ക്ക് ഏകദേശം 10 മുതല്‍ 13 രൂപ വരെ). പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം കാര്‍ഗോ നിരക്ക് ഇരട്ടിയോളമായിട്ടും, വിദേശത്തെ ഹോട്ടലുകളിലും മലയാളികളുടെ വീടുകളിലും വാഴയിലയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല.

പരമ്പരാഗതമായി സദ്യ വിളമ്പാന്‍ ഉപയോഗിക്കുന്ന തൂശനിലയ്ക്ക് മികച്ച ആരോഗ്യ ഗുണങ്ങളുമുണ്ട്. വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍, ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള സസ്യസംയുക്തങ്ങള്‍ എന്നിവ ഭക്ഷണത്തിന് ഗുണകരമാണ്. ഓണം കഴിഞ്ഞാലും കേരളത്തിലെ റസ്‌റ്റോറന്റുകളില്‍ വാഴയിലയ്ക്ക് ഡിമാന്‍ഡ് ഒട്ടും കുറയുന്നില്ല. നാടന്‍ ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നഗരങ്ങളിലും വാഴയില കിട്ടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വര്‍ഷം മുഴുവനും ആവശ്യക്കാരുള്ള ഉല്‍പ്പന്നമായി വാഴയില മാറുന്നു.

നമ്മുടെ നാട്ടില്‍ ആവശ്യത്തിന് വാഴയില ലഭ്യമല്ലാത്തതിനാല്‍ കോടികളാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഈ സാഹചര്യത്തില്‍ വാഴയില ഉത്പാദനത്തെ ലക്ഷ്യമിട്ടുള്ള വാഴക്കൃഷി കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ലാഭം സമ്മാനിക്കുന്ന ഒന്നായി മാറ്റാന്‍ സാധിക്കും. നാടന്‍ വാഴക്കൃഷിയെ വാഴയില ഉത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാന്‍ ഈ മേഖലയ്ക്ക് സാധിക്കുമെന്ന് സാരം.

അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), സുഹൃത്ത് റിൻസി മോൾ (37) എന്നിവരാണ് അറസ്റ്റിലായത്.

ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കൊലപാതകം പുറത്തറിയാൻ നിർണായകമായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് പൊലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമായത്. ടിജോ അമ്മയെ മർദ്ദിക്കുകയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന ടിജോ കഴിഞ്ഞ ആറുമാസത്തിലേറെയായി കൊല്ലം സ്വദേശിനിയായ റിൻസിക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ടിജോ കുറ്റം സമ്മതിച്ചു. ടിജോയും റിൻ‌സിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി. പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് ഇന്ന് വൈകീട്ടോടെ ഇറങ്ങിപ്പോയത്. കിളിമാനൂര്‍, പേട്ട സ്വദേശിനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകീട്ട് പുറത്തുപോയ കുട്ടികള്‍ സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വിവരം വഞ്ചിയൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. സി.സി.ടി.വി. കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.