മൂന്ന് ദിവസം പരിശോധിച്ചിടത്ത് നാലാം ദിവസം എങ്ങനെ മൃതദേഹം?; സംശയം ആവര്‍ത്തിച്ച് ശ്രീനന്ദയുടെ ബന്ധുക്കള്‍

മൂന്ന് ദിവസം പരിശോധിച്ചിടത്ത് നാലാം ദിവസം എങ്ങനെ മൃതദേഹം?; സംശയം ആവര്‍ത്തിച്ച് ശ്രീനന്ദയുടെ ബന്ധുക്കള്‍

പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ബന്ധുക്കള്‍. ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്. ശ്രീനന്ദ പോകാന്‍ സാധ്യതയില്ലാത്ത ഭാഗത്തെ കൊക്കയിലേക്കു വീണു മരണം സംഭവിച്ചതു സംശയാസ്പദമാണ്. കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദ സഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് കുടുബം ആവശ്യപ്പെടുന്നു.

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു; 1,12,000ന് മുകളില്‍

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു; 1,12,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ 600 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപയാണ് കുറഞ്ഞത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ 600 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപയാണ് കുറഞ്ഞത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പാലക്കാട് റിട്ടേണിങ് ഓഫീസറാണ് ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സിവി ബാലനും റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ മൊഴി നല്‍കി. റിട്ടേണിങ് ഓഫീസറായ ആര്‍ഡിഒ നാളെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

സുപ്രിംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കാനെത്തിയത്. ആരോപണം ശോഭ പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുകളുടെ മൊഴിയും ആര്‍ഡിഒ രേഖപ്പെടുത്തും.

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്ന് വ്യക്തമാക്കിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കത്തിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് ഇരിട്ടിയില്‍ പറഞ്ഞു.

കെ സുധാകരനും താനുമായി ഒരു പ്രശ്നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി, ജില്ലാ കളക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഇത്തരത്തില്‍ ഒരു കത്ത് എഴുതുകയോ, അയയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം തനിക്കുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്. ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. തന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരില്‍ വ്യാജകത്ത് ആരാണ് സൃഷ്ടിച്ചതെന്ന് തെളിയിക്കാന്‍ സര്‍ക്കാരും പൊലീസും തയ്യാറാകുന്നില്ലെങ്കില്‍ കോടതിയില്‍ ഏതറ്റംവരെയും പോയി സത്യസന്ധതയും നിരപാരാധിത്വവും തെളിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഈ വ്യാജകത്തും വടകരയിലെ കാഫിര്‍ സ്്ക്രീന്‍ ഷോര്‍ട്ടിന് തുല്യമാണ്. കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ടിന്റെ അന്വേഷണം എല്‍ഡിഎഫ് പ്രവര്‍ത്തകരിലേക്ക് എത്തിയപ്പോഴാണ് അത് മരവിപ്പിച്ചത്. അതില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് നിലച്ച അന്വേഷണം വീണ്ടും നടത്തിയത്. ഒടുവില്‍ കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് അന്വേഷണം എത്തിയത് എല്‍ഡിഎഫിന് ബന്ധമുള്ള സമൂഹമാധ്യമ പേജുകളിലേക്കാണ്. അതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് കൊടുക്കാത്ത സാഹചര്യമാണുണ്ടായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. അതുപോലെ ഈ വ്യാജകത്തിലെ അന്വേഷണം മാറിയാല്‍ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെ സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കരുതെന്നാണ് പ്രചരിച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നായിരുന്നു ആരോപണം.

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയ്ക് ദാരുണാന്ത്യം

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; യുവതിയ്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു ദാരുണമായ അപകടം ഉണ്ടായത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി, സിഗ്നൽ നൽകാതെ അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. ഈ സമയം ആലുവയിൽ നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അശ്വിൻ ആന്റണിയുടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. തട്ടി നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിച്ചു മറിഞ്ഞു. റോഡിൽ തലയടിച്ചു വീണ നന്ദനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ നന്ദനയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് ജോലിക്ക് പോകാനായി അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ഇവർ.

​ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.