രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന പാറശ്ശാല കുടുംബശ്രീ അപ്പാരൽ പാർക്ക് തുറക്കാൻ നടപടിയില്ല

രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന പാറശ്ശാല കുടുംബശ്രീ അപ്പാരൽ പാർക്ക് തുറക്കാൻ നടപടിയില്ല

പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു.

2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച്‌ കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത അപ്പാരൽ പാർക്കിന്റെ പ്രവർത്തനം മൂന്നുവർഷം പിന്നിട്ട് 2023-ൽ അവസാനിക്കുകയും ചെയ്തു.

അപ്പാരൽ പാർക്കിന്റെ നിർമാണത്തിനായി കുടുംബശ്രീ ജില്ലാമിഷനിൽനിന്ന് 35.43 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുവദിച്ച തുക അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സാധനങ്ങൾ വാങ്ങാനുമായി വിനിയോഗിച്ചപ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായുള്ള പണം ലഭ്യമല്ലാതെ വന്നു. ആധുനിക തയ്യൽ യന്ത്രങ്ങളടക്കമാണ് അപ്പാരൽ പാർക്കിനായി വാങ്ങിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തയ്യൽ യന്ത്രങ്ങൾ വാങ്ങിച്ചതിനും സ്ഥാപിക്കുന്നതിനുംവേണ്ടിമാത്രം 23.05 ലക്ഷം രൂപ വിനിയോഗിച്ചു. ഇതിനു പുറമേ ഓഫീസ് വിഭജനം, വൈദ്യുതീകരണം, ഫർണിഷിങ് എന്നിവയ്ക്കായി 8.40 ലക്ഷം രൂപയും ഫാൻ, ലൈറ്റ് എന്നിവയ്ക്കായി 62,250 രൂപയും വിനിയോഗിച്ചതായി പറയുന്നു.

ഉത്പന്നങ്ങൾ വിറ്റഴിച്ച് കിട്ടുന്ന ലാഭം വിനിയോഗിച്ച് സ്ഥാപനം പ്രവർത്തിപ്പിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, നാലുവർഷം പ്രവർത്തിച്ചിട്ടും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ വന്നതോടെ ലക്ഷങ്ങൾ മുടക്കി ആരംഭിച്ച അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചു. 2019-2020 സാമ്പത്തിക വർഷത്തിൽ വിറ്റുവരവിൽ ഒരുമാസത്തെ ശരാശി വരുമാനം 41,500 രൂപ മാത്രമാണ്. എന്നാൽ, 2023-ൽ അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഒരുമാസത്തെ ശരാശരി വരുമാനം 20,000 രൂപയിൽ താഴെയായി മാറി.

അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ തയ്യൽ യന്ത്രങ്ങളും മറ്റ് അനുബന്ധ യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. പ്രവർത്തനം നിലച്ച് രണ്ടുവർഷം കഴിയുമ്പോൾ അപ്പാരൽ പാർക്കിന്റെ മേൽക്കൂരയ്ക്കു താഴെ സ്ഥാപിച്ചിരുന്ന സീലിങ്ങുകൾ പൂർണമായും തകർന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളെല്ലാം പൊടി മൂടിയും തുരുമ്പെടുത്തും നശിച്ചു.

ജീവനക്കാരായ സ്ത്രീകൾ മറ്റ് ജോലികൾ തേടി പോയി. ഓരോ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അപ്പാരൽ പാർക്ക് ഉടൻ പ്രവർത്തിപ്പിക്കുമെന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ എത്തുന്നതല്ലാതെ യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയിെല്ലന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. എന്നാൽ, നിലവിലെ സ്ഥിതിയിൽ വീണ്ടും അപ്പാരൽ പാർക്ക് പ്രവർത്തനസജ്ജമാക്കണമെങ്കിൽ മുപ്പതുലക്ഷത്തിൽ അധികം തുക വേണ്ടിവരുമെന്നും ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങി സ്ഥാപിച്ച യന്ത്രങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കില്ലായെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ആരോപണ വിധേയനായ ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് കേസെടുത്തതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫ ഒളിവില്‍ പോയിരിക്കുകയാണ്.

തിരക്കുള്ള ബസില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയയാണ് യുവതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇട്ടത്. വിവാദമായതോടെ ഈ രണ്ടു വീഡിയോയും യുവതി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഷിംജിതയും, ദീപക്കും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ഇതിനായി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നത് എഡിറ്റ് ചെയ്ത വീഡിയോകള്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനാല്‍ യുവതിയുടെ ഫോണ്‍ കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കേസില്‍ സൈബര്‍ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. പയ്യന്നൂരില്‍ വെച്ചാണ് വീഡിയോയില്‍ പറയുന്ന സംഭവം നടക്കുന്നത്. ഇന്നലെ രാത്രിയാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഒളിവിലുള്ള ഷിംജിത ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിക്രമം നേരിട്ട വിവരം വടകര പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നാണ് യുവതി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരം ഒരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് വടകര പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ബസ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ബസില്‍ ആ സമയം യാത്ര ചെയ്തവരെ കണ്ടെത്താനും, അവരുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് ഇന്നലെ രാത്രി ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു.

കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു ദീപക് (40) നെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ

സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ

കോഴിക്കോട്: മുക്കത്ത് നാല് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജ് ആണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇയാളെ മുക്കം പൊലീസ് പിടികൂടിയത്.

സുഹൃത്തിന്റെ വീട്ടിലെ നാല് വയസുകാരിയായ മകളെയാണ് മുഹമ്മദ് മിഥിലാജ് ലൈം​ഗിക പീഡനത്തിനു ഇരയാക്കിയത്. ഈ വീട്ടിലെ നിത്യ സന്ദർശനകനായിരുന്നു മുഹമ്മദ് മിഥിലാജ്. അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയുമായുള്ള സംഭാഷണത്തിനിടെയാണ് പീഡന വിവരം പറഞ്ഞത്. ശരീരത്തിലെ വേദന പങ്കുവച്ചപ്പോഴാണ് ടീച്ചൽ വിശദമായി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇതോടെ ലൈം​ഗിക ഉപദ്രവം നേരിട്ടതായി ടീച്ചർ മനസിലാക്കി.

തുടർന്നു ഇവർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. മതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ വയനാട്ടിൽ നിന്നു മുഹമ്മദ് മിഥിലാജിനെ പിടികൂടുകയായിരുന്നു.

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്

ദീപക്കിന്റെ വിഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഫോണ്‍ കണ്ടെത്താന്‍ പൊലീസ്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫെയ്‌സ്്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്.

ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി. തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി. അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാള്‍ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മാളികപ്പുറം മേല്‍ശാന്തി അടക്കം അവിടെ സന്നിഹിതരായിരുന്നു.

രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുന്‍പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.