പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.

വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പയ്യന്നൂര്‍ ആശുപത്രിയില്‍ വെച്ച് ആന്റിവെനം നല്‍കിയിരുന്നു. പരിയാരത്ത് എത്തിച്ചപ്പോഴേക്കും അവശനിലയിലായ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍’; ജനവികാരമെന്ന് മുസ്ലിം ലീഗ്

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍’; ജനവികാരമെന്ന് മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്‌സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസ്സിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ആ നിലയിലേക്ക് ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ്. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 22 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യുഡിഎഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കേണ്ടത്. യുഡിഎഫിനെ നിലനിര്‍ത്തുന്ന കാര്യത്തിലും, ഭരണം മെച്ചപ്പെടുത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നല്ല തീരുമാനങ്ങളുണ്ടാകും. മുസ്ലിം ലീഗ് അതിനോടൊപ്പം എപ്പോഴും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

കാസര്‍കോട്: ചൂട് കൂടിയതോടെ, സംസ്ഥാനത്ത് നിരവധി പാമ്പ് കടിയേറ്റ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതോടെ ആശങ്കയിലാണ് കേരള സമൂഹം. ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാമ്പുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാര്‍ത്തയാണ് കാസര്‍കോട് അടൂരില്‍ നിന്ന് വരുന്നത്.

സ്വര്‍ണമോതിരം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയതാണ് കൗതുകം ഉണര്‍ത്തുന്നത്. അടൂര്‍ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മേശവലിപ്പിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാര്‍ ഭയപ്പെട്ടെങ്കിലും ഉടന്‍ തന്നെ വനംവകുപ്പിന്റെ റെസ്‌ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വര്‍ണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടര്‍ന്ന് സ്വര്‍ണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്.

വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; കരിപ്പൂരില്‍ യുവാവ് തളര്‍ന്നു വീണ് മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; കരിപ്പൂരില്‍ യുവാവ് തളര്‍ന്നു വീണ് മരിച്ചു

കരിപ്പൂര്‍: വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളര്‍ന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല്‍ നെയ്യന്‍ സൈനുല്‍ ആബിദ് (38) ആണ് മരിച്ചത്.

ചൊവ്വാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. കിഴിശ്ശേരി മേലേപുരക്കല്‍ ആശുപത്രിക്ക് മുന്‍പില്‍ വെച്ച് വാഹനം ഓടിച്ചുപോകുമ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച പകല്‍ 3 മണിയോടെ പുളിയംപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ദീര്‍ഘകാലം പ്രവാസിയായിരുന്നു ആബിദ് .ഒരു മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച എന്ന മോഹത്തെ തല്ലിക്കെടുത്തുന്നു. യുഡിഎഫ് ഭരണത്തിലേറുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ ഫലം യുഡിഎഫ് ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

പത്ത് ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, സിഎന്‍എന്‍ വോട്ട് വൈബ്, ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ്, പൊളിറ്റിക്കല്‍ ലാബ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെയാണ്.

ആക്‌സിസ് മൈ ഇന്ത്യ

യുഡിഎഫ് 78 മുതല്‍ 90 സീറ്റ് വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഇടതുമുന്നണിക്ക് 49 മുതല്‍ 62 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 സീറ്റ് വരെ നേടിയേക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

ടൈംസ് നൗ ജെവിസി

യുഡിഎഫ് 72 മുതല്‍ 84 സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ ജെവിസിയുടെ സര്‍വേ ഫലം. എല്‍ഡിഎഫിന് 52 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 മുതല്‍ 7 വരെ സീറ്റ് നേടിയേക്കാമെന്നും ടൈംസ് നൗ ജെവിസി ഫലം പറയുന്നു.

മാട്രിസ്

യുഡിഎഫ് 70 മുതല്‍ 75 സീറ്റ് വരെ നേടുമെന്നാണ് മാട്രിസ് സര്‍വേ ഫലം. എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 മുതല്‍ 5 വരെ സീറ്റ് നേടിയേക്കാമെന്നും മാട്രിസ് സര്‍വേ ഫലം പറയുന്നു.

പീപ്പിള്‍സ് പള്‍സ്

യുഡിഎഫ് 75 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി മൂന്നു സീറ്റ് വരെ നേടിയേക്കാമെന്നും പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലം പറയുന്നു.

പി മാര്‍ക്ക്

യുഡിഎഫ് 71 മുതല്‍ 79 സീറ്റ് വരെ നേടുമെന്നാണ് പി മാര്‍ക്ക് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 62 മുതല്‍ 69 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് ഒന്നു മുതല്‍ നാലു സീറ്റ് വരെ നേടിയേക്കാമെന്നും പി മാര്‍ക്ക് സര്‍വേ ഫലം പറയുന്നു.

പീപ്പിള്‍സ് ഇന്‍സൈറ്റ്

യുഡിഎഫ് 66 മുതല്‍ 76 സീറ്റ് വരെ നേടുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് 10 മുതല്‍ 14 സീറ്റ് വരെ നേടിയേക്കാമെന്നും പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേ ഫലം പറയുന്നു.

സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ്

യുഡിഎഫ് 70 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് നാലു സീറ്റ് വരെ നേടിയേക്കാമെന്നും സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് സര്‍വേ ഫലം പറയുന്നു.

ചാണക്യ സ്ട്രാറ്റജീസ്

യുഡിഎഫ് 72 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് ഒന്നു മുതല്‍ മൂന്നു സീറ്റ് വരെ നേടിയേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് സര്‍വേ ഫലം പറയുന്നു.

പൊളിറ്റിക്കല്‍ ലാബ്

യുഡിഎഫ് 90 മുതല്‍ 92 സീറ്റ് വരെ നേടുമെന്നാണ് പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 45 മുതല്‍ 46 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് രണ്ടു സീറ്റ് വരെ നേടിയേക്കാമെന്നും പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം പറയുന്നു.

ജേര്‍ണോ മിറര്‍

യുഡിഎഫ് 65 സീറ്റ് മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് ജേര്‍ണോ മിറര്‍ സര്‍വേ ഫലം പറയുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപി- എന്‍ഡിഎ മുന്നണിക്ക് അഞ്ചു സീറ്റ് വരെ ലഭിച്ചേക്കാമെന്നും ജേര്‍ണോ മിറര്‍ സര്‍വേ ഫലം പറയുന്നു.

സ്വര്‍ണവിലയില്‍ വര്‍ധന; 1,11,000ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ വര്‍ധന; 1,11,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.