‘യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരട്ടിമറിയുണ്ടാകില്ല’

‘യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരട്ടിമറിയുണ്ടാകില്ല’

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ‘തുടര്‍ഭരണം അവസാനിക്കില്ല’ എന്ന് പറഞ്ഞെങ്കിലും തിരുത്തി തുടര്‍ഭരണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫിന്റെ ആധിപത്യം എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പേരാവൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. താന്‍ നേരിട്ട് ആ ഭാഗം പരിശോധിച്ചതാണെന്നും അവിടെ വലിയ അപാകതകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സണ്ണി ജോസഫ് എഐസിസിക്ക് അയച്ചു എന്ന് പറയപ്പെടുന്ന വിവാദമായ കത്തിനെ കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. ഈ കത്ത് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാന്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുത സ്ഥിരീകരിക്കാന്‍ ശരിയായ വഴിയിലൂടെയുള്ള പരിശോധനയും ഇന്‍വെസ്റ്റിഗേഷനും ആവശ്യമാണെന്നും അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

വാണിയംപാറ ഇകെഎം യുപി സ്‌കൂളില്‍ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍-65)ആണ് മരിച്ചത്.

കനത്ത പോളിങ്, 50 കടന്ന് പോളിങ്; എറണാകുളം മുന്നില്‍

കനത്ത പോളിങ്, 50 കടന്ന് പോളിങ്; എറണാകുളം മുന്നില്‍

കനത്ത പോളിങ്, 50 കടന്ന് പോളിങ്

നിയമസഭാ തെരഞ്ഞെടുപ്പന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന

പോളിങ്ങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് എത്തി; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ

പോളിങ്ങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് എത്തി; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ

കാസർകോട് : നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, കാസർകോട് ജില്ലയിലെ ഉദുമയിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിലായി. യുഡിഎഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാൽ ആണ് പിടിയിലായത്.

ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീഫ് ഏജന്റിനെ പിടികൂടിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു.

കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ ബഡാജെ ഗവ എൽപി സ്കൂളിലെ 21 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനേക്കാൾ അധികം വോട്ടിങ്ങ് യന്ത്രത്തിൽ തെളിഞ്ഞു. 202 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ യന്ത്രത്തിൽ 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത് ഏജൻ്റുമാർ പരാതിപ്പെട്ടു. ഇതേ തുടർന്ന് വോട്ടിങ്ങ് കുറച്ചുസമയം നിർത്തിവച്ചു.

ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞ് മില്ലർ, ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങൾ

ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞ് മില്ലർ, ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങൾ

ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോൽവിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ഡേവിഡ് മില്ലർ. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ എത്തിയ മില്ലർ വളരെയധികം നിരാശനായിരുന്നു. വിജയ റൺ നേടാൻ കഴിയാത്തതിന്റെ നിരാശയിൽ താരം കുറെ സമയം ഒറ്റയ്ക്ക് ഇരിക്കുകയും തുടർന്ന് പൊട്ടിക്കരയുന്നതിന്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസ് തന്നെയാണ് പുറത്ത് വിട്ടത്.

‘ഞങ്ങളുടെ കടുവയെ എപ്പൊഴും പിന്തുണയ്ക്കും’ എന്ന തലക്കെട്ടോടെയാണ് ഡൽഹി ക്യാപിറ്റൽസ് വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. സഹതാരങ്ങളും ടീമിലെ സപ്പോർട്ടിങ് സ്റ്റാഫും താരത്തെ സമാധാനപ്പെടുത്തുന്നത് വിഡിയോയിൽ കാണാം. മത്സരത്തിലെ തോൽവിക്കിടയിലും ടീമിന്റെ മുഴുവൻ പിന്തുണയും മില്ലർക്ക് ഉണ്ട് എന്നാണ് വിഡിയോയോയിലൂടെ വ്യക്തമാകുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ ഒരു റണ്ണിന് തോറ്റതോടെ വലിയ വിമർശനമാണ് താരത്തിന് എതിരെ ഉയരുന്നത്. നിർണായക ഘട്ടത്തിൽ സിംഗിൾ എടുക്കാൻ മില്ലർ തയ്യാറാകാഞ്ഞതും അവസാനത്തെ പന്തിൽ റൺസ് കണ്ടെത്താതെ പോയതുമാണ് തോൽവിയുടെ പ്രധാന കാരണമായി വിലയിരുത്തുന്നത്. എന്നാൽ താരത്തെ പിന്തുണച്ചു കൊണ്ട് നിരവധി പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്.

പോളിങ് 80 കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍

പോളിങ് 80 കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍

പോളിങ് 80 കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍; ആവേശ വിധിയെഴുത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.