by Midhun HP News | Jan 17, 2026 | Latest News, കേരളം
തമിഴ് നടന്‍ ധനുഷും ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളുകളായി ഗോസിപ്പുകളുണ്ട്. മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വിഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. പതിയെ ആ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു.
പക്ഷെ, മൃണാളും ധനുഷും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഫ്രീ പ്രസ് ജേണല്‍ ആണ് വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ധനുഷും മൃണാളും കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ന്, വാലന്റൈന്‍സ് ഡേയിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വാര്‍ത്തകളോട് ധനുഷും മൃണാളും ഇതുവരേയും പ്രതികരിച്ചില്ല. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍, ധനുഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ സൂപ്പര്‍ താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിച്ചിരുന്നു. 2004ലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളുമുണ്ട് ഈ ബന്ധത്തില്‍. 2024 ലാണ് ഇരുവരും പിരിയുന്നത്. ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് മൃണാള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയിലെത്തിയ മൃണാള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ നായികയാണ്.
by Midhun HP News | Jan 17, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.
ജാമ്യം അനുവദിച്ചാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പാസ്‌വേര്‍ഡുകള്‍ നല്‍കാന്‍ പ്രതി തയ്യാറായില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. ഇതിന് മുമ്പ് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് രാഹുലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ അത് ഉണ്ടായിരുന്നില്ല. വിധി വരുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. ഇതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചതിന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ പൊലീസ് അറസ്റ്റ്
by Midhun HP News | Jan 16, 2026 | Latest News, കേരളം
കല്ലമ്പലം: ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമായി കല്ലമ്പലവും സമീപം മേഖലകളും. നിരന്തരം ഇത് ആവർത്തിച്ചിട്ടും നടപടി സ്വീകരിക്കാൻ ആകാതെ അധികൃതർ. ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഇത് തുടരുന്നതെന്ന് നാട്ടുകാർ.
നാവായിക്കുളം മങ്ങാട്ടുവാതുക്കൽ തോട്ടിൽ വ്യാഴാഴ്ചയും രാത്രി കക്കൂസ് മാലിന്യം കൊണ്ട് തള്ളി. ഇതേ സ്ഥലത്ത് നേരത്തെയും പലതവണ മാലിന്യം തള്ളിയിരുന്നു. പെട്രോൾ പമ്പിനോട് ചേർന്ന് രാത്രി ഒന്നിനും മൂന്നിനും ഇടയിലാണ് മാലിന്യം ഒഴുക്കുന്നത്. നമ്പർ പ്ലേറ്റ് മറച്ച് വച്ച വാഹനം പോകുന്നത് കണ്ടതായി നാട്ടുകാർ ആരോപിച്ചു. മാലിന്യം അടിക്കുന്ന വാഹനം ഈ മേഖലയിൽ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കണ്ടുപിടിക്കാവുന്നതാണ്.
നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. കല്ലമ്പലം പോലീസ് ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. നാട്ടുകാരും വാർഡ് മെമ്പറും രേഖാമൂലം പരാതി കൊടുത്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നേരത്തെ ഗ്രാമപഞ്ചായത്തും പരാതിപ്പെട്ടിരുന്നു.
നാട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് മങ്ങാട്ടുവാതുക്കൽ തോട്ടിലെ ജലം. പലരും കുളിക്കുന്നതിനും തുണി അലക്കുന്നതിനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഈ തോടിന് ആശ്രയിക്കുന്നുണ്ട്. മങ്ങാട്ട് വാതുക്കൾ നിന്ന് താഴോട്ടുള്ളവർ തോട്ടിൽ ഇറങ്ങുകയോ പശുവിനെ കുളിപ്പിക്കുകയോ ചെയ്യരുത് എന്ന് വാർഡ് മെമ്പർ അറിയിച്ചു.
ആറ്റിങ്ങലും സമീപ മേഖലകളിലും നേരത്തെ പലതവണ കക്കൂസ് മാലിന്യ നിക്ഷേപം നടത്തപ്പെട്ടെങ്കിലും വാഹനങ്ങൾ കണ്ടുപിടിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതോടെ ആ മേഖലയിൽ അത് കൂടുതലായി ഉണ്ടായിട്ടില്ല. യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് കല്ലമ്പലം മേഖല സമീപകാലത്തായി കക്കൂസ് മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മാലിന്യ നിക്ഷേപം.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കടയ്ക്കാവൂർ: തെരുവുനായ കുറുകെ ചാടി നഴ്സറി സ്കൂളിലെ വിദ്യാർത്ഥികളുമായി വന്ന വണ്ടി നിയന്ത്രണം തെറ്റി വൈദ്യുത തൂണിലിടിച്ചു. മണനാക്ക് പാണന്റെ മുക്കിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ആറ്റിങ്ങലിലെ സ്വകാര്യ നഴ്സറി സ്കൂളിലെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ട് കുട്ടികളുമായി മണനാക്കിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന വണ്ടിക്ക് കുറുകെ പാണന്റെ മുക്ക് ജംഗ്ഷന് സമീപത്ത് വച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു. മറ്റ് കുട്ടികളെ വീട്ടിലാക്കിയ ശേഷം നിലയ്ക്കാമുക്കിലുള്ള മൂന്ന് കുട്ടികളെ വീട്ടിലെത്തിക്കുവാൻ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വൈദ്യുത തൂണും വണ്ടിയുടെ മുൻഭാഗവും പൂർണമായും തകർന്നു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കലോൽസവങ്ങളിൽ
മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും എ.ഗ്രേഡ് കരസ്ഥമാക്കി അക്ഷിത്.
കൊടുവഴന്നൂർ സ്വദേശി, സർവ്വകലാശാല ജീവനക്കാരനായ നിതിൻ നാഗേഷിൻ്റെ പരിശീലനത്തിലാണ് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അക്ഷിത്ത് നേട്ടം കൈവരിച്ചത്.
ഇനിവരുന്ന തലമുറയുടെ ജീവിത ചിത്രങ്ങളാണ് അക്ഷിത്ത് വേദിയിൽ രസകരമായി അവതരിപ്പിച്ചത്. നമ്മുടെ നിത്യ ജീവിതത്തിലെ പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ കടന്നു വരവും വിവാഹ ചടങ്ങുകളിലെ എ.ഐയുടെ സാനിധ്യവും വേദിയെ ശ്രദ്ധേയമാക്കി.വർഷങ്ങളായി നിതിൻ നാഗേഷിൻ്റെ കീഴിൽ യന്ത്രസംസ്കാരത്തിൻ്റെ വേറിട്ട ആശയങ്ങൾ അവതരിപ്പിച്ച് അക്ഷിത് കലോൽസവ വേദികളിൽ കൈയ്യടി നേടുന്നുണ്ട്.
by Midhun HP News | Jan 16, 2026 | Latest News, കേരളം
ആറ്റിങ്ങൽ: കാർഷിക ടൂറിസത്തിന് പേരുകേട്ട പരിപ്പമൺ കാട് പാടശേഖരത്തിൽ വയൽ നികത്തൽ വ്യാപകം .സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും ജനപ്രതിനിധികളും എത്തി നടപടി സ്വീകരിക്കുമെന്ന് പാടശേഖരസമിതിയ്ക്ക് ഉറപ്പ് നൽകി.
വയലുകൾ വീണ്ടെടുക്കുന്നതിന് ഒരു നാട് ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് 65 ഏക്കറിൽ നെൽകൃഷിയും,5 ഏക്കറിൽ ഓണത്തിന് ബന്ധി കൃഷിയും വിജയകരമാക്കി നാട് അറിയും വിധം വളർന്നതും സഞ്ചാരികൾ എത്തുന്നതും. പാടശേഖരത്തോട് ചേർന്നു കിടക്കുന്ന വസ്തുക്കൾ
സ്വകാര്യ ആവശ്യങ്ങൾക്കായി ചില വ്യക്തികൾ വയൽ നികത്താൻ നീക്കം തുടങ്ങിയത്. കൃഷിയോഗ്യമായ വയലുകളിൽ മറ്റ് കൃഷികൾ നടത്താനും ഉള്ള ചില ശ്രമങ്ങൾ തുടങ്ങുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ്.
സ്വകാര്യ ആവശ്യങ്ങൾക്കായി വയലിനെ കരയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയും ഒരേക്കറിലധികം നിലം ഇതിനകം കരഭൂമിയായി തരം മാറ്റുകയും ചെയ്തു ഇതിൻ്റെ മറവിലാണ് ബാക്കിയുള്ള സ്ഥലങ്ങളിൽ രാത്രിയിൽ മണ്ണിടൽ തുടരുന്നത്. സംഭവം അറിഞ്ഞ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദു രാജ് സ്ഥലത്ത് എത്തുകയും നിലം നികത്തുന്ന വിവരം റെവന്യൂ,കൃഷി വകുപ്പ് അധികാരികളെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇടയ്ക്കോട് വില്ലേജ് ഓഫീസ് അധികൃതരും , മുദാക്കൽ കൃഷി ഭവൻ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടൽ നടത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകുകയും
അനധികൃതമായി മണ്ണിട്ട് നികത്തിയ ഏലയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഗ്രാമ പഞ്ചായത്ത് ഉപരോധിക്കും
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി വയൽ നികത്തൽ നടന്നിട്ടും ഗ്രാമ പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിക്കും.
വയൽ നികത്തലിന്
ദേശീയപാതയുടെ മണ്ണും
മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വാളക്കാട് മേഖലയിൽ ദേശീയപാത 66 നു വേണ്ടി കുന്നിടിച്ച് എടുക്കുന്ന മണ്ണ് മേഖലയിലെ വിവിധയിടങ്ങങ്ങളിൽ വയൽ നികത്തലിന് ഉപയോഗിക്കുന്നതായി പരക്കെ ആക്ഷേപം. അധികൃതർ നടപടി സ്വീകരിച്ചില്ലങ്കിൽ മണ്ണ് കടത്തുന്ന വാഹനങ്ങൾ തടയുമെന്നും നാട്ടുകാർ.
അത് എത്ര ചെറുതാണെങ്കിലും , എതിർക്കപ്പെട്ടില്ലെങ്കിൽ മറ്റുള്ളവരിലേക്കും ആ പ്രവണത വളരും. ചുരുങ്ങിയ കാലം കൊണ്ട് ഈ നാട് നേടിയെടുത്ത പെരുമയും കാർഷിക സമൃദ്ധിയും തൊഴിലവസരങ്ങളും എല്ലാ മേഖലകളിലും കൈവരിച്ച പുരോഗതിയും പുറകോട്ടടിക്കപ്പെടും .
Recent Comments