മലപ്പുറത്ത് സ്‌കൂളില്‍ പോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, 16 കാരൻ പിടിയില്‍

മലപ്പുറത്ത് സ്‌കൂളില്‍ പോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, 16 കാരൻ പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ തൊടിയപുലത്ത് 16 കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം. ഇന്നലെ സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ കുട്ടി സ്‌കൂളിന് മുന്നില്‍ ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കുട്ടി എങ്ങോട്ടു പോയെന്ന് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പെലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് 16 കാരനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ശ്യാം (74) അന്തരിച്ചു

ശ്യാം (74) അന്തരിച്ചു

ചിറയിൻകീഴ് കുന്തള്ളൂർ പുളിമൂട് ജംഗ്ഷന് സമീപം ദശപുഷ്പം വീട്ടിൽ ശ്യാം (74) അന്തരിച്ചു. ഭാര്യ. ശ്യാമളകുമാരി. മക്കൾ; ഷീജ, ഷീബ. ഷിനി. മരുമക്കൾ അനിൽ കുമാർ വിനയൻ സന്തോഷ് കുമാർ

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിഎസ്എസ് സിയില്‍ നടത്തിയ വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദ്വാരപാലകശില്‍പം, കട്ടിളപ്പാളി തുടങ്ങി 15 സാംപിളുകളുടെ പരിശോധനാ ഫലമാണ് കോടതിക്ക് കൈമാറിയിക്കുന്നത്.

കൊല്ലം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശബരിമലയിലെ പഴയ പാളികള്‍ കവര്‍ച്ച ചെയ്യപ്പെട്ടോ, പുതിയ പാളികളിലാണോ സ്വര്‍ണം പൂശിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാകും. പഴയ ചെമ്പുപാളികള്‍ തന്നെയാണോ ശബരിമലയില്‍ ഇപ്പോഴുമുള്ളത്, ആ പാളികളില്‍ തന്നെയാണോ സ്വര്‍ണം പൂശല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും റിപ്പോര്‍ട്ടിലൂടെ വെളിച്ചത്തുവരും.

ശബരിമലയിലെ സ്വര്‍ണപാളികളുടെ കാലപ്പഴക്കം അടക്കം നിര്‍ണയിക്കാനാണ് വിഎസ് എസ് സിയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പുതുതായി സ്വര്‍ണം പൂശിയതെന്ന് പറയപ്പെടുന്നവയും, ഇതുവരെ കൊണ്ടുപോകാത്ത പാളികളില്‍ നിന്നും താരതമ്യം ചെയ്യുന്നതിനായി സാംപിളുകള്‍ എടുത്തിരുന്നു. കൂടാതെ സ്വര്‍ണത്തിന്റെ കാലപ്പഴക്കവും ഗുണമേന്മയും നിര്‍ണയിക്കാനും വിഎസ് എസ് സിയോട് നിര്‍ദേശിച്ചിരുന്നു.

അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡും കുരുക്കിലായി. തന്ത്രിക്ക്‌ വാജിവാഹനം നൽകിയത് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണെന്ന് വ്യക്തമായി. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല. പുതിയത് സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ പൊതു സ്വത്തായി സംരക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകുന്നത്.

പൂജയുടെ ഭാ​ഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ദേവസ്വത്തിൻ്റെ സ്വത്ത് തന്നെയാണെന്നും അത് ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇതിൻ്റെ സർക്കുലർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ദേവസ്വം ഓഫീസുകളിലേക്കും നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പ്രയാർ ​ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബോർഡ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും.

അതിനിടെ, സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
​വർക്കല: കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി. തൃശൂർ സ്വദേശി നിർമൽ ജോസഫ് (27), എറണാകുളം സ്വദേശി ഡെറിക്ക് (25) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8:40-ഓടെ പാപനാശം മെയിൻ ബീച്ചിലായിരുന്നു സംഭവം.
​ലൈഫ് ഗാർഡുമാരുടെ കർശന നിർദേശം അവഗണിച്ചാണ് ഇവർ കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഇവർ പെട്ടെന്ന് അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡ് സൂപ്പർവൈസർ ശങ്കറിന്റെ നേതൃത്വത്തിൽ സന്തോഷ്‌, രാഹുൽ, വിഷ്ണു എന്നിവർ ചേർന്ന് 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാക്കളെ കരയിലെത്തിച്ചത്.
​ഏതാനും ദിവസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു. കടലിലെ അടിയൊഴുക്ക് കണക്കിലെടുത്ത് വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫഌഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫഌഗ് ഓഫ് ചെയ്യുക.

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമുണ്ട്. നാഗര്‍കോവില്‍ – ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.

ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാത വൈദ്യുതീകരണവും റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊര്‍ണൂര്‍ സ്‌റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്.

ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും. വൈകീട്ട് 6.10ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും.

കഞ്ചാവ് ഉണക്കാനിട്ട് വിശ്രമിച്ചു, കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങിയ യുവാവ് പിടിയില്‍

കഞ്ചാവ് ഉണക്കാനിട്ട് വിശ്രമിച്ചു, കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങിയ യുവാവ് പിടിയില്‍

കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

രാവിലെ ബിച്ചില്‍ പ്രഭാത നടത്തത്തിനും മറ്റും എത്തിയവരാണ് സംഭവം കണ്ടത്ത്. ബീച്ചില്‍ പായ വിരിച്ച് പുതച്ച് ഉറങ്ങിയിരുന്ന യുവാവിന് സമീപത്ത് പേപ്പറില്‍ ഉണക്കാന്‍ നിരത്തിയിട്ട നിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ പിടികൂടുകയായിരുന്നു. 350 ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതത്. ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് റാഫി എന്നാണ് വിവരം. വെള്ളയില്‍ പൊലീസെത്തി യുവാവിനെ പിടികൂടി തുടര്‍ നടപടികള്‍ സ്വീകരിച്ചു.