by Midhun HP News | Apr 8, 2026 | Latest News, കേരളം
കൊല്ലം: കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്എസ്എസിലെ 8ാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി, രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി കായലിലേക്കു തെറിച്ചു വീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങിക്കിടന്നു. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 6.30ന് ആശ്രാമം ലിങ്ക് റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്. ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം.
വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലേടുത്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി സമ്മർ ക്യാംപിൽ പങ്കെടുത്ത ശേഷം ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും രക്ഷിതാക്കളോടൊപ്പം ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം.


by Midhun HP News | Apr 8, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതാനിരിക്കെ, വോട്ടര്‍മാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ മൂന്നാഴ്ച പിന്നിട്ട് ഇന്ന് നിശബ്ദ പ്രചാരണ ദിനം. ഇന്ന് പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. നിശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്ച കേരളം വിധിയെഴുതും. മെയ് നാലിനാണ് വോട്ടെണ്ണല്‍.
കേരളം നാളെ വിധിയെഴുതുമ്പോള്‍ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂര്‍ത്തിയാക്കി.


by Midhun HP News | Apr 7, 2026 | Latest News, കേരളം
കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പിന്തുണച്ച് നടിമാരായ തെസ്നി ഖാനും പ്രിയങ്ക അനൂപും. രമേഷ് പിഷാരടി സ്ഥാനാർത്ഥിയായതിന് ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിച്ചത് എന്ന് തെസ്നി ഖാൻ പറഞ്ഞു.
”പാലക്കാടിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ്” എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് സജീവമാകും എന്നാണ് അദ്ദേഹം പറഞ്ഞത്.
“രമേഷിന്റെ ഈ വാക്കുകൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഏതായാലും രമേഷ് പിഷാരടി പൂർണമായും ഒരു രാഷ്ട്രീയ നേതാവായി കഴിഞ്ഞു എന്നാണ് എനിക്ക് മനസിലാവുന്നത്. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും.”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് തെസ്നി ഖാൻ പറഞ്ഞു.
നടി പ്രിയങ്ക അനൂപും ഇതേ അഭിപ്രായം പങ്കുവെച്ച് രമേഷ് പിഷാരടിയെ പിന്തുണച്ച് രംഗത്തെത്തി. ”ഇപ്പോഴത്തെ പിഷാരടിയുടെ രീതി വെച്ച് പറയുകയാണെങ്കിൽ നല്ലൊരു രാഷ്ട്രീയ പ്രവർത്തകനാകുന്ന രീതിയിലാണ് പിഷാരടിയുടെ പോക്ക്. സംസാരിക്കുന്നതാണെങ്കിലും ആളുകളോട് പെരുമാറുന്നതാണെങ്കിലുമൊക്കെ.ഞാൻ ജയിച്ചാൽ സിനിമാഭിനയം നിർത്തും, ഇവിടുത്തെ കാര്യങ്ങൾക്കു വേണ്ടി കൂടുതൽ സമയം കണ്ടെത്തും സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യില്ല എന്നാണ് പിഷാരടി പറഞ്ഞത്. ആ പറഞ്ഞതിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. പുള്ളിയുടെ ജീവിതമാണത്.
അദ്ദേഹത്തിന് അന്നം കൊടുത്ത മേഖലയാണ്. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യും എന്നുള്ളതുകൊണ്ടാണ് പിഷാരടി അങ്ങനെ പറഞ്ഞത്. നാളെ സിനിമയിൽ അഭിനയിക്കുമോ എന്നൊന്നും നമുക്കറിയില്ല. പക്ഷേ, അദ്ദേഹം പറഞ്ഞ ഈ കാര്യം നമ്മൾ പോസിറ്റീവായി എടുക്കണം”. -പ്രിയങ്ക അനൂപ് പറഞ്ഞു.
by Midhun HP News | Apr 7, 2026 | Latest News, കേരളം
2023 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ബഹുഭാഷാ നയത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ത്രിഭാഷാ നയം ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നിങ്ങനെ മൂന്നു തലത്തിലായാണ് സിബിഎസ്ഇ അവതരിപ്പിക്കുന്നത്. 2026-27 അദ്ധ്യയനവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന നയപ്രകാരം ആര്‍ 3 അഥവാ മൂന്നാം ഭാഷ ക്ലാസ് 6 മുതല്‍ നിര്‍ബന്ധമാക്കും. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കേണ്ടത് നിര്‍ബന്ധമാക്കുകയാണ് ഇതിലൂടെ.
ഭാഷാ തലങ്ങള്‍:
ആര്‍ 1 (ഒന്നാം ഭാഷ): സിബിഎസ്ഇ അനുവദിക്കുന്ന ഏതെങ്കിലും ഒരു ഭാഷ
ആര്‍ 2 (രണ്ടാം ഭാഷ): ആര്‍ 1ല്‍ നിന്നും വ്യത്യസ്തമായ ഒരു ഭാഷ
ആര്‍ 3 (മൂന്നാം ഭാഷ): ആര്‍ 1, 2 തലങ്ങളില്‍ ഉള്‍പ്പെടാത്ത മറ്റൊരു ഭാഷ.
തെരഞ്ഞെടുക്കുന്ന ഭാഷകളില്‍ മൂന്നില്‍ രണ്ടു ഭാഷകളെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഒരേ ഭാഷതന്നെ ഒന്നിലധികം തവണ തെരഞ്ഞെടുക്കാനാവില്ല. ഇതില്‍ ആദ്യ രണ്ടു ഭാഷകളുടെയും പാഠപുസ്തകം നിലവിലുള്ളതുതന്നെ തുടരുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
2026 – 2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കും മൂന്നാം ഭാഷ പഠിക്കേണ്ടി വരുന്നത്. അടുത്ത അധ്യയനവര്‍ഷം 6, 7 ക്ലാസ്സുകളിലേക്കും അതിനടുത്ത വര്‍ഷം 6,7,8 ക്ലാസ്സുകളിലേക്കും മൂന്നാം ഭാഷ കടന്നുവരും. 2030 – 2031 അധ്യയനവര്‍ഷമാകും പത്താം ക്ലാസ് പരീക്ഷയില്‍ മൂന്നാം ഭാഷ ഉള്‍പ്പെടുക.
ബഹുഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും, 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിലും ത്രിഭാഷാ നയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും നിര്‍ബന്ധമാക്കുന്നതിലൂടെ, വൈജ്ഞാനിക, ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും സാംസ്‌കാരിക ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ 1964 ല്‍ ആരംഭിച്ച ത്രിഭാഷാ നയത്തെ ചൊല്ലിയുള്ള സംവാദങ്ങള്‍ക്ക് ഇതോടെ ചൂടേറുകയാണ്.
ത്രിഭാഷാ നയം :
കോതാരി കമ്മീഷന്‍ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ കമ്മീഷന്‍ ആണ് 1964-1966 കാലഘട്ടത്തില്‍ ത്രിഭാഷാ ഫോര്‍മുല ആദ്യമായി നിര്‍ദ്ദേശിച്ചത്. 1968-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ ദേശീയ വിദ്യാഭ്യാസ നയമായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 1986-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കീഴില്‍ വന്ന അടുത്ത ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ ഫോര്‍മുല വീണ്ടും സ്ഥിരീകരിക്കുകയും ഭാഷാ വൈവിധ്യവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി 1992-ല്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് പരിഷ്‌കരിക്കുകയും ചെയ്തു.
കോതാരി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പഠിക്കേണ്ട 3 ഭാഷകള്‍ :
1 മാതൃഭാഷയോ ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയോ
2 രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ
3 മേല്‍പ്പറഞ്ഞ രണ്ടിലും ഉള്‍പ്പെടാത്ത മറ്റൊരു ആധുനിക ഇന്ത്യന്‍ ഭാഷയോ യൂറോപ്യന്‍ ഭാഷയോ
1968-ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഒരു ആധുനിക ഇന്ത്യന്‍ ഭാഷ പഠിപ്പിക്കണം. പ്രത്യേകിച്ചും ഒരു ദക്ഷിണേന്ത്യന്‍ ഭാഷ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ ഹിന്ദി, അവരുടെ പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെടുത്തണം. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന ഭാഷകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അധ്യാപകരെ എത്തിക്കുന്നതടക്കം റിസോഴ്‌സുകള്‍ എത്തിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു.
തമിഴ്‌നാട്ടിലെ എതിര്‍പ്പ് :
സിബിഎസ്ഇയുടെ പുതിയ നയത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനം തമിഴ്‌നാടാണ്. ത്രിഭാഷാ നയമെന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയെ നിഷ്‌ക്കളങ്കമായി കാണാനാവില്ലെന്നും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ‘നമ്മുടെ ദീര്‍ഘകാലമായുള്ള ആശങ്കകളെ ശരിവയ്ക്കുന്ന, ഭാഷാപരമായ അടിച്ചേല്‍പ്പിക്കലിനുള്ള ആസൂത്രിത ശ്രമമാണിത്’ എന്നാണ് സ്റ്റാലിന്‍ എക്‌സിലൂടെ പ്രതികരിച്ചത്.
ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന തമിഴ്‌നാട്ടില്‍ പുതിയ പദ്ധതി പ്രധാനതെരഞ്ഞെടുപ്പു വിഷയം കൂടെയാണ്. ത്രിഭാഷാ നയത്തെ ദ്രവിഡ ഐഡന്റിറ്റിക്കുള്ള ഭീഷണിയായാണ് എക്കാലത്തും ഡിഎംകെ അടക്കമുള്ള തമിഴ് വിമോചനപ്രസ്ഥാനങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ബിജെപിയുമായി സഖ്യം നിലനിന്ന കാലത്തും എഐഡിഎംകെ ഹിന്ദി ഭാഷാനയത്തെ തിര്‍ത്തിട്ടുണ്ട്.
എന്നാല്‍ സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശങ്ങളെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് അണ്ണാമലൈ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളില്‍ സ്റ്റാലിന്‍ നിരന്തരമായി കേന്ദ്രത്തെ വിമര്‍ശിക്കുകയാണെന്നും അണ്ണാമലൈ സ്റ്റാലിന് മറുപടിയായി എക്‌സില്‍ കുറിച്ചു. ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്നും കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കണമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകളും അതില്‍ ഉള്‍പ്പെടുമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവുപറ്റി കേന്ദ്രസര്‍ക്കാര്‍ ഹിന്ദിക്ക് പ്രത്യേകാവകാശം കല്‍പ്പിച്ച് നല്‍കുന്ന ഒരു കേന്ദ്രീകൃത അജണ്ടയാണ് മുന്നോട്ടുവെക്കുന്നത് എന്നാണ് സ്റ്റാലിന്റെ പ്രതികണം. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭാഷാ പൈതൃകത്തെ വ്യവസ്ഥാപിതമായി അരികുവല്‍കരിക്കുകയാണെന്നും ഇത് ഹിന്ദി സംസാരിക്കാത്ത ദേശങ്ങളിലേക്ക് ഭാഷയെ വ്യാപിപ്പിക്കാനുള്ള രഹസ്യമാര്‍ഗമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി ഹിന്ദി പഠനം നിര്‍ബന്ധിതമാകും. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ മുതിരുമോ? അത്തരം അവ്യക്തതകള്‍ പുതിയ നയത്തില്‍ ഉണ്ടെന്നതുതന്നെ അതിന്റെ ഏകപക്ഷീയതയും വിവേചനവും തുറന്നുകാട്ടുന്നു’: എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ സുപ്രധാനമാണ് ത്രിഭാഷാനയവും അതിനോട് രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്ന നിലപാടുകളും. എക്കാലത്തും ഭാഷയോടും ദ്രാവിഡ വ്യക്തിത്വത്തോടും ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ നയങ്ങള്‍ക്കൊപ്പം മാത്രമേ തെരഞ്ഞെടുപ്പിലടക്കം തമിഴ് ജനത ചേര്‍ന്നുനിന്നിട്ടുള്ളൂ. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് നൂറ്റാണ്ടോളം കാലപ്പഴക്കമുണ്ട്. 1930കളിലാണ് ആദ്യമായി ഹിന്ദി വിരുദ്ധ പ്രക്ഷോഭം തമിഴ്‌നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്നത്. അറുപതുകളില്‍ അതു വീണ്ടും തീവ്രമായി.
ത്രിഭാഷാ നയത്തോടുള്ള തമിഴ്‌നാടിന്റെ ചെറുത്തുനില്‍പ്പ്
സ്വതന്ത്ര ഇന്ത്യ രൂപംകൊള്ളുന്നതിനും കാലങ്ങള്‍ മുന്നെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളോട് തമിഴ്‌നാട് പ്രതികരിച്ചുതുടങ്ങുന്നത്. മദ്രാസ് പ്രസിഡന്‍സിയില്‍ സി രാജഗോപാലാചാരിയുടെ നേത്രത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലത്താണ് അതിനു തുടക്കം. വിദ്യാഭ്യാസത്തില്‍ ഹിന്ദി നിര്‍ബന്ധിതഭാഷയാക്കി പ്രഖ്യാപിച്ചു. പെരിയാര്‍ ഇ വി രാമസ്വാമിയുടെ സ്വാഭിമാന പ്രസ്ഥാനം ശക്തിപ്പെട്ട കാലത്താണ് ഇതിനെതിരായ പ്രക്ഷോഭത്തിനു തുടക്കമാകുന്നത്. സി എന്‍ അണ്ണാദുരയും പെരിയാറുമടക്കം 11000 സമരക്കാര്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. തലമുത്തു, നടരാജന്‍ എന്നീ നേതാക്കള്‍ തടവിലിരിക്കെ മരണമടഞ്ഞു. തുടര്‍ച്ചയായ സമരങ്ങള്‍ക്കൊടുവില്‍ 1940 ഫെബ്രുവരിയില്‍ നിയമം പിന്‍വലിച്ചു.
ഹിന്ദി ഭാഷാ പഠനം അല്ലെങ്കില്‍ ഹിന്ദി രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകളിലെല്ലാം തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായി എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. എന്റെ ഭാഷക്ക് ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുണ്ട്, ഒരിക്കലെങ്കിലും അതിന്റെ സത്ത രുചിച്ചാല്‍ നിങ്ങള്‍ തമിഴ് രാഷ്ട്രഭാഷയാക്കണമെന്നു പറഞ്ഞേക്കും എന്നാണു അണ്ണാദുരൈ പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്.
1945 ല്‍ പ്രെസിഡെന്‍സിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ഹിന്ദി ഭാഷ പഠനം നിര്‍ബന്ധമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. അണ്ണാദുരൈ ആണ് പ്രതിപക്ഷത്തുനിന്ന് സമരം നയിച്ചത്. ശക്തമായ സമരത്തെ തുടര്‍ന്ന് ത്രിഭാഷാ ഫോര്‍മുലക്കു പകരം മുന്‍ഷി – അയ്യങ്കാര്‍ ഫോര്‍മുല നിലവില്‍ വന്നു. കെ എം മുന്‍ഷിയുടെയും എന്‍ ഗോപാലസ്വാമി അയ്യങ്കാറിന്റെയും പേരില്‍ നാമകരണം ചെയ്യപ്പെട്ട ഒത്തുതീര്‍പ്പായിരുന്നു മുന്‍ഷി-അയ്യങ്കാര്‍ ഫോര്‍മുല. ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും 15 വര്‍ഷത്തേക്ക് ഇംഗ്ലീഷ് ഒപ്പം നിലനിര്‍ത്തുകയും ചെയ്തു.
1953-ലാണ് ഹിന്ദി ഭാഷാ പരിഷ്‌കരണത്തില്‍ മറ്റൊരു മുഖ്യസംഭവം തമിഴ്‌നാട്ടില്‍ സംഭവിക്കുന്നത്. 1953-ല്‍ കാലക്കുടി എന്ന സ്ഥലപ്പേര് രാജസ്ഥാനില്‍ നിന്നുള്ള വ്യാപാരി രാമകൃഷ്ണ ഡാല്‍മിയയുടെ പേരിനോട് സാമ്യമുള്ള ഡാല്‍മിയപുരം എന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. അതിനെതിരെ അന്നത്തെ യുവ നേതാവായിരുന്ന കരുണാനിധി രംഗത്തുവന്നു. റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ച പുതിയ സ്ഥലപ്പേര് വലിച്ചുകീറുകയും കാലക്കുടി എന്ന പഴയ പേര് പുനസ്ഥാപിക്കുകയും ചെയ്തു. അന്നുണ്ടായ പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തു. അതില്‍ പൊലിഞ്ഞത് രണ്ടു ജീവനുകളും പരിക്കേറ്റത് 10 പേര്‍ക്കുമാണ്. ആ പ്രതിഷേധത്തോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ പേര് കൂടുതല്‍ ജനകീയമാകുന്നതും.
1963-ലാണ് ഔദ്യോഗിക ഭാഷാ നിയമം അവതരിപ്പിക്കപ്പെടുന്നത്. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കുന്ന പുതിയ നിയമം. അതിനെതിരെയും തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഡയറക്ട് ആക്ഷന്‍ പ്രൊട്ടസ്റ്റ് എന്ന പേരില്‍ നടന്ന സമരത്തിനൊടുക്കം അണ്ണാദുരൈ അറസ്റ്റിലായി. ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നു പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഭൂരിപക്ഷ ഭാഷയാണോ ഹിന്ദി?
ത്രിഭാഷാ ഫോര്‍മുലകൊണ്ട് പ്രധാനമായും രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ഒരേഭാഷ അറിഞ്ഞിരിക്കാനുള്ള അവസരമൊരുക്കുകകൂടെയാണ് ചെയ്യുന്നത്. ഇതില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാകുന്നതിനെ അനുകൂലിച്ചുകൊണ്ട് ഉയരുന്ന പ്രധാന വാദം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണ് എന്നതാണ്. 2011 ലെ കണക്കെടുപ്പ് പ്രകാരം 46 ശതമാനം ഇന്ത്യക്കാരും ഹിന്ദി സംസാരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പാടുചെയ്ത ജസ്റ്റിസ് കുര്യന്‍ കമ്മീഷന്റെ പഠനപ്രകാരം ഈ കണക്ക് മനപ്പൂര്‍വ്വം ഊതിപ്പെരുപ്പിച്ചതാണ്. ഭാഷാശാസ്ത്രജ്ഞന്‍ ജി എന്‍ ദേവിയുടെ കണ്ടെത്തലില്‍ കഴിഞ്ഞ കണക്കെടുപ്പില്‍, ഭോജ്പുരി, രാജസ്ഥാനി, അവാദി, മഗാദി, ഛത്തീസ്ഗരി എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളെ ഹിന്ദി എന്ന പേരിലാണ് ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. സമാനതകളുള്ള ഡയലക്ടുകള്‍ ഉള്‍പ്പെട്ട ഭാഷകളെ ഒന്നിച്ച് ചേര്‍ത്താണ് ഹിന്ദി സംസാരിക്കുന്നവരുടെ കണക്ക് 46 ശതമാനമായി കണക്കാക്കിയെതെന്നാണ് ജി എന്‍ ദേവി പറയുന്നത്. ഇതില്‍ നിന്നും ഹിന്ദി മാത്രം സംസാരിക്കുന്നവരുടെ കണക്കെടുത്താല്‍ അത് 25 ശതമാനം മാത്രമേ വരൂ എന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
by Midhun HP News | Apr 7, 2026 | Latest News, കേരളം
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മലയാളി അതിവേഗം തിരിച്ചറിയുന്ന ശബ്ദമാണ് സുജാതയുടേത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരിക്കുന്ന ശബ്ദം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സുജാത പാടി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.
പാട്ടുകള്‍ക്കൊപ്പം തന്റെ ഓഫ് സ്‌ക്രീനിലെ ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിലൂടേയും സുജാത ആരാധകരെ നേടിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു സുജാത മോഹന്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സുജാത. ഇതിന് പിന്നിലെ കാരണം സുജാത തന്നെ വെളിപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം നടന്നൊരു തമിഴ് അവാര്‍ഡ് പരിപാടിയിലാണ് സുജാത മനസ് തുറന്നത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത്.’ എന്നാണ് സുജാത പറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന കരിയറില്‍ 20000 ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് സുജാത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തില്‍ സുജാത ഒടുവിലായി പാടിയത് 2023 ല്‍ പുറത്തിറങ്ങിയ പാപ്പചന്‍ ഒളുവിലാണ് എന്ന ചിത്രത്തിന് വേണ്ടിയാണ്.
by Midhun HP News | Apr 7, 2026 | Latest News, കേരളം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്.
വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍ പ്രതിരോധത്തിലെന്നും അവരുടെ കളവ് മറച്ചുവയ്ക്കാന്‍ ചെയ്തതാണ് അതെന്നും സതീശന്‍ ആരോപിച്ചു. ആപ്പ് വഴിയാണ് കോണ്‍ഗ്രസ് പണം ശേഖരിച്ചത്. അതിന്റെ കണക്കുകള്‍ ഹാജരാക്കി. ഞങ്ങള്‍ ഒന്നിലും പിന്നോട്ട് പോയിട്ടില്ല. പയ്യന്നൂരിലും അഭിമന്യുവിന്റേതും വിഷ്ണുവിന്റേതും ഉള്‍പ്പടെ മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചുമാറ്റി. ശവംതീനികളാണ്. അയ്യപ്പന്റെ സ്വര്‍ണവും അടിച്ചുമാറ്റി. ദ്വാരപാലക ശില്‍പം കൊണ്ടുപോയി കോടീശ്വരന് വിറ്റു. കമിഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണിതെന്നും സതീശന്‍ ആരോപിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപ്പെട്ട് ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് 80 ശതമാനം കമ്മീഷന്‍ നേടിയെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നു.
. ഒരപസ്വരവും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിഡിപി, ആര്‍എസ്എസ്,എസ്ഡിപിഐ തുടങ്ങി എല്ലാ കുന്തവും സിപിഎമ്മിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു സര്‍വേയും നടത്തിയിട്ടില്ല. മാധ്യമങ്ങളാണ് സര്‍വേ നടത്തുന്നത്. ഷാഫി പറമ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നല്ലോ മാധ്യമങ്ങളുടെ സര്‍വേയില്‍. എന്നിട്ടെന്തായി? ആരാണ് നുണ പറയുന്നതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി ഇരട്ടത്താപ്പാണെന്ന് തെളിഞ്ഞു. എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് എന്തായി. ഈ പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും കൊടുക്കില്ല. എല്‍ഡിഎഫ് നുണകളുടെ കൊട്ടാരം പണിയുന്നു. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണിത്. എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും നൂറ് സീറ്റ് കടക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയില്‍ ഒരു ഡസന്‍ മന്ത്രിമാര്‍ വീഴുമെന്നും വന്‍മരങ്ങള്‍ കടപുഴകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recent Comments