by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. ഇരുന്നൂറിലേറെ പേരെയാണ് വധശ്രമം അടക്കമുള്ള കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ വാഹനങ്ങള്‍ ആക്രമിച്ച ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതിഷേധത്തില്‍ പൊലീസ് പ്രതിരോധം വന്‍ പരാജയമായിരുന്നു എന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രധാന പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞ എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മ്യൂസിയം പൊലീസിനെക്കൂടാതെ ഷാഡോ, ഡാന്‍സാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പൊലീസുകാരും അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന.
സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയ മുന്‍ കൗണ്‍സിലര്‍ ഐപി ബിനു അടക്കം 18 പേര്‍ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സിറ്റി പൊലീസ് അധികൃതര്‍ അറിയിച്ചു. പ്രതികളുടെ വീടുകള്‍ സംശയകരമായ ബന്ധുവീടുകള്‍, സിറ്റിയിലെ ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ മൊബൈല്‍ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.
by Midhun HP News | May 30, 2026 | Latest News, കേരളം
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും തകര്‍പ്പനടിയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. 167 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തത്.
കുറിച്ച 215 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്.
രാജസ്ഥാൻ റോയൽസ് ഉയർത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് എട്ട് പന്ത് ബാക്കി നിൽക്കേ അത് മറികടന്നു.
26 പന്തിലാണ് സായ് സുദര്‍ശന്‍ അര്‍ധ സെഞ്ചറി നേടിയത്. തൊട്ടുപിന്നാലെ പുറത്താവുകയും ചെയ്തു. നിര്‍ണായക മല്‍സരത്തില്‍ 47 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചറി നേടിയത്. ഐപിഎലില്‍ ഗില്ലിന്‍റെ അഞ്ചാം സെഞ്ചറിയാണിത്. 53 പന്തില്‍ 104 റണ്‍സെടുത്ത ഗില്‍ ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കിയാണ് ഒടുവില്‍ മടങ്ങി.
ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച പ്രകടനവുമായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. സണ്‍റൈസേഴ്സിനെ നോക്കൗട്ടില്‍ തകര്‍ത്താണ് രാജസ്ഥാനും രണ്ടാം ക്വാളിഫയറിലെത്തിയത്. 2008 ന് ശേഷം ഐപിഎല്‍ കിരീടം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായിട്ടില്ല. ഗുജറാത്തിനാവട്ടെ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാം ഫൈനലാണ്.
ടോസ് നേടിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ കൊഴിഞ്ഞപ്പോഴും ഉറച്ച് നിന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. രവീന്ദ്ര ജഡേജയുടെ ചെറുത്ത് നില്‍പ്പും അവസാന ഓവറുകളില്‍ ഡോനവന്‍ ഫെറേറയുടെ തകര്‍പ്പനടിയും ആയതോടെ സ്കോര്‍ 214 എത്തുകയായിരുന്നു. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് , റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെപി നൗഷാദ് അലിയും ഉണ്ടായിരുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിര്‍മാണചെലവ്.
പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ ശ്രീധരന്‍ നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി വിജ്ഞാപനം വിഡി സതീശന്‍ സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍, അതിവേഗ റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുകൂല പ്രതികരണം ലഭിക്കുകയാണെങ്കില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ചേര്‍ന്ന് തുടര്‍ന്നുള്ള നടപടികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ഫലം എസ്‌ഐടിക്ക്. ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. കാലപ്പഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയില്‍ സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയിരുന്നത്.
പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് എസ്‌ഐടി കൊല്ലം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കുറ്റപത്രങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും.

by Midhun HP News | May 30, 2026 | Latest News, കേരളം
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ല്‍ ചാലക്കുടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2014 ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂര്‍ നഗരസഭാംഗം, മില്‍മ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് ധനപാലന് നല്‍കിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയായിരുന്നു കെപി ധനപാലന്‍.

Recent Comments