ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ആദര്‍ശ്, ജീനീഷ്, അജേഷ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് 4 പ്രതികളിലേക്ക് പൊലീസ് എത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃത്യം നടത്തിയ 3 പേരെ കൂടാതെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരാളെ കൂടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും, 48 മണിക്കൂര്‍ ഡ്രൈ ഡേ

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും, 48 മണിക്കൂര്‍ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കില്ല. 48 മണിക്കൂര്‍ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രചാരണം വൈകിട്ട് തീരും
ഇന്ന് വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ , വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷന്‍, സിനിമ , റേഡിയോ , സമാന മാദ്ധ്യമങ്ങള്‍ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

സുഹാസിനി വീണ്ടും മലയാളത്തില്‍; പ്രധാന വേഷത്തില്‍ കനി കുസൃതിയും; ‘അഞ്ചാം പ്രമാണം’ ആരംഭിച്ചു

സുഹാസിനി വീണ്ടും മലയാളത്തില്‍; പ്രധാന വേഷത്തില്‍ കനി കുസൃതിയും; ‘അഞ്ചാം പ്രമാണം’ ആരംഭിച്ചു

നീണ്ടൊരു ഇടവേളക്കുശേഷം സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് അഞ്ചാം പ്രമാണം. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയില്‍ ആരംഭിച്ചു. സുഹാസിനി മണിരത്നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭം കുറിച്ചത്. ജയ് ദേവ് ം സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എന്‍ ഡവര്‍നിര്‍മ്മിക്കുന്നു. ഫാദര്‍ സജി ജോര്‍ജ് വട്ടക്കുഴിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സുഹാസിനി മണിരത്നം ഫസ്റ്റ് ക്ലാപ്പും നല്‍കി.

സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രം എണ്‍പതു കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും .,പ്രതാപം നിറഞ്ഞ തുമായ ഒരു സുറിയാനി ക്രിസ്റ്റ്യന്‍ കുടുംബത്തിന്റെ കഥ പറയുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളുടെ വിശ്വാസ്യതയും മുറുകെ പിടിക്കുന്ന ഒരു കുടുംബത്തില്‍ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങള്‍ അപ്രസക്തരാണ്. ഇവിടെ അത്തരമൊരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണമെന്ന ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

തികച്ചും റിയലിസ്റ്റിക്കായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം .ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, നിമിഷ എലിസബത്ത് ഡീന്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്‍, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .

അഞ്ചാം പ്രമാണത്തില്‍ സ്ത്രീ പ്രാധാന്യം ഏറെ കൂടുതലാണ് .സുഹാസിനി, കനി കുസൃതി തുടങ്ങിയ പ്രഗത്ഭ താരങ്ങള്‍. ഇവര്‍ക്കൊപ്പം ബോളിവുഡ്ഡില്‍ നിന്നും നിമിഷ എലിസബത്ത്ഡീന്‍ എന്ന നടിയും ഈ ചിത്രത്തില്‍, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് നിമിഷയുടേത്.

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും ആക്റ്റിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ അഭിനയ രംഗത്ത് നാന്ദികുറിക്കുന്നത് ബോളിവുഡ്ഡിലാണ്. ബോളിവുഡ്ഡിലെ പ്രശസ്ത നടനായിരുന്ന സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ദില്‍ബോച്ചാരാ… എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം ആദ്യമായി മയോളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് അഞ്ചാം പ്രമാണം. തിരക്കഥാകൃത്ത് ഷൈനി ആന്റെണി മികച്ചമാധ്യമ പ്രവൃര്‍ത്തകയും, നോവലിസ്റ്റുമാണ് . കഥക്ക് കോമണ്‍വെല്‍ത്ത് പുരസ്‌ക്കാരത്തിന് അര്‍ഹയാകുകയും ചെയ്തിട്ടുണ്ട് . കോ-ഡയാക്ടര്‍ – മിരിയം ചാണ്ടി രണ്ടായിരുപത്തിനാലിലെ ദേശിയ പുരസ്‌ക്കാര മത്സരത്തില്‍ നോണ്‍ ഫീച്ചര്‍ ഫിലിം രംഗത്ത് മികച്ച സംവിധായികക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായതാണ്. എഡിറ്റര്‍ ബീനാപോളും നിരവധി പുരസ്‌ക്കാര ങ്ങള്‍ നേടിയതാണ്. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രിത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

സംഗീതം സൂരജ് എസ് കുറുപ്പ് .

ഛായാഗ്രഹണം – സിന്റോ പൊടുത്താസ്.

എഡിറ്റിംഗ് -ബീന പോള്‍.

കലാസംവിധാനം അപ്പുണ്ണി സാജന്‍ .

മേക്കപ്പ് _വിന്‍സി

കോസ്റ്റ്യും ഡിസൈന്‍- മഞ്ജുഷ രാധാകൃഷ്ണന്‍.

സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്.

ഫിനാന്‍സ് കണ്‍ട്രോളര്‍ + അനില്‍ ആമ്പല്ലൂര്‍ .

ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ആദര്‍ശ് ജി. നായര്‍.

കോ – ഡയറക്ടര്‍ – മിരിയം ചാണ്ടി.

പ്രൊഡക്ഷന്‍ മാനേജര്‍ – ജെറി വിന്‍സന്റ്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അസ്മീര്‍ നേമം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജേഷ് മേനോന്‍.

പിആര്‍ഓ-വാഴൂര്‍ ജോസ്

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

കൊല്ലം: കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്‌പൈസി ഹോട്ടലുടമ സക്കീറാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കാസര്‍കോട് സ്വദേശിയായ പ്രതി ഇര്‍ഷാദിനായി തിരച്ചില്‍ ആരംഭിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

രാവിലെ കുറഞ്ഞു; ഉച്ചയ്ക്ക് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം

രാവിലെ കുറഞ്ഞു; ഉച്ചയ്ക്ക് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 1320 രൂപ കുറഞ്ഞ് 1,10,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. 1,09,360 രൂപയായിരുന്ന സ്വര്‍ണവില 1,10,480 രൂപയായാണ് ഉയര്‍ന്നത്. 1,120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,810 രൂപയായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയിച്ച് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു വരികയാണെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും താഴ്ന്നിരുന്നു. ബാരലിന് 108 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

അഗര്‍ത്തല: മാതാപിതാക്കളുടെ മരണശേഷം വിവാഹമോചനം നടന്നാല്‍ മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ലെന്ന് ത്രിപുര ഹൈക്കോടതി. പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും വിവാഹമോചിതയായിരുന്നില്ലെന്നും നിരീക്ഷിച്ച കോടതി കുടുംബ പെന്‍ഷന് അര്‍ഹതയുള്ള വിഭാഗത്തിലല്ലെന്നും വ്യക്തമാക്കി.

2017ലെ പുതുക്കിയ പെന്‍ഷന്‍ നിയമങ്ങളിലെ ചട്ടം 8 പ്രകാരം പെന്‍ഷനറുടെ മരണ സമയത്ത് ചില പ്രത്യേക വിഭാഗത്തിലുള്‍പ്പെട്ടാല്‍ മകള്‍ക്ക് കുടുംബ പെന്‍ഷനുള്ള യോഗ്യത ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് എസ് ദത്ത പുര്‍കായസ്ത വിധിച്ചു. 2017 ലെ പുതുക്കിയ നിയമപ്രകാരം അവിവാഹിതര്‍, വിധവകള്‍ അല്ലെങ്കില്‍ വിവാഹമോചിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ട്.

എന്നാല്‍ ഈ കേസില്‍ പിതാവിന്റെ മരണ സമയത്ത് ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താസമിക്കുന്ന വിവാഹിതയായ മകളാണെന്നും അതിനാല്‍ അര്‍ഹതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയായ പെണ്‍മക്കളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമേ കുടുംബ പെന്‍ഷന്റെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. എല്ലാവര്‍ക്കും അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെങ്കിലും വിവാഹമോചിതയാകാതെ പിതാവിന്റെ മരണ ശേഷം പിതാവിന്റെ മരണശേഷം കുടുംബ പെന്‍ഷന്‍ ആവശ്യപ്പെട്ട് ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തൊഴിലാളിയായിരുന്നു യുവതിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുവെന്നും 40 വര്‍ഷത്തിലേറെയായി താന്‍ പിതാവിനൊപ്പം താമസിക്കുന്നുവെന്നും പൂര്‍ണമായും അദ്ദേഹത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് 2021 ഒക്ടോബറില്‍ വിവാഹമോചനം നേടി. തുടര്‍ന്ന് 2022ല്‍ കുടുംബ പെന്‍ഷന് അപേക്ഷിച്ചു. എന്നാല്‍ ഹര്‍ജിക്കാരി പിതാവിനെ ആശ്രയിച്ചിരുന്നുവെങ്കിലും മരണസമയത്ത് അവരുടെ പദവി വിവാഹമോചിതയായ മകളുടേതല്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹിതരായ പെണ്‍മക്കള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുദവദിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.