മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ; സമാന്തര അന്വേഷണം നിയമവിരുദ്ധമെന്ന് കമ്പനി വാദം

മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡിവിഷൻ ബെഞ്ചിൽ; സമാന്തര അന്വേഷണം നിയമവിരുദ്ധമെന്ന് കമ്പനി വാദം

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി അടിയന്തിരമായി സമീപിച്ചിരിക്കുന്നത്. ഇഡി.നടത്തുന്ന അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ നിലവിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ഒരേ വിഷയത്തിൽ ഇഡി നടത്തുന്ന സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനി കോടതിയിൽ വാദിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളും ഈ സാമ്പത്തിക ഇടപാടിൽ നടന്നിട്ടില്ലെന്നും അതിനാൽ ഇ.ഡി.ക്ക് ഈ കേസിൽ ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ പ്രധാന നിലപാട്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം റെയ്‌ഡ് നടത്തിയത്. ഇതിനുപുറമെ കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി പരിശോധന ശക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് തുടനടപടികളിൽ നിന്നും സംരക്ഷണം തേടി സി.എം.ആർ.എൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

മുന്നേ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി ജസ്റ്റിസ് ടിആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളിയിരുന്നു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്നും കമ്പനി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ കൃത്യമായി ഹാജരാകണമെന്നും കോടതി കർണ്ണാടക മുൻസിപ്പൽ ചട്ടങ്ങൾ പോലെ കർശനമായി നിർദ്ദേശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് കൃത്യമായ സേവനങ്ങൾ ഒന്നും നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം.

ഹൈക്കോടതി വിധിക്കും പിന്നാലെയുണ്ടായ റെയ്‌ഡിനും ശേഷം സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇഡി വീണ്ടും ചോദ്യം ചെയ്യലിനായി സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമപരമായ ഇടപെടൽ തേടി കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. പുതിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്യുന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള തുടർനീക്കങ്ങളിൽ ഇഡിക്ക് മുന്നോട്ട് പോകാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

താനുമായി ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു; കുക്കുവിനെതിരെ പരാതി നല്‍കി മുന്‍ മാനേജർ

താനുമായി ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ബന്ധിച്ചു; കുക്കുവിനെതിരെ പരാതി നല്‍കി മുന്‍ മാനേജർ

നാളുകളായി തുടരുന്ന അമ്മയിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജീവനക്കാരിയായ അതുല്യ. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കുക്കു ഗൂഢാലോചന ചെയ്തുവെന്നാണ് അതുല്യയുടെ ആരോപണം.

താനുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരന്‍ നിര്‍ബന്ധിച്ചുവെന്നാണ് അതുല്യയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കുകയും ചെയ്തു. സംഘടനയിലെ ഭാരവാഹിയായ ഉണ്ണി ശിവപാലിന് വേണ്ടി കുക്കു വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

തനിക്കെതിരെ ഗുഢാലോചന നടന്നുവെന്ന് സെക്യുരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഫോണ്‍ സംഭാഷണവും അതുല്യ പുറത്തു വിട്ടു. മുഹമ്മദിനെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അതുല്യയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ഓഡിയോ. അതേസമയം ടിനി ടോം വിഷയത്തില്‍ ഇടപെട്ടുവെന്നും ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ ധൈര്യം തന്നതായും മുഹമ്മദ് ഓഡിയോയില്‍ പറയുന്നുണ്ട്.

കാലവര്‍ഷം രണ്ടു ദിവസത്തിനകം?, മൂന്നു ചക്രവാതച്ചുഴികള്‍; ഇന്ന് ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കാലവര്‍ഷം രണ്ടു ദിവസത്തിനകം?, മൂന്നു ചക്രവാതച്ചുഴികള്‍; ഇന്ന് ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവര്‍ഷം എത്തുന്നതിന് അനുകൂലമായ സാഹചര്യം കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യ-കിഴക്കന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി മെയ് 29,31, ജൂണ്‍ 1, 2 തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 29 മുതല്‍ ജൂണ്‍ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഞായറാഴ്ച അഞ്ചു ജില്ലകളിലും, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാലു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

വന്ദേമാതരം: പ്രോട്ടോക്കോള്‍ ലംഘനമെന്ന് ഗവര്‍ണര്‍, എഴുന്നേറ്റു നില്‍ക്കേണ്ടെന്ന് പിണറായി, വിവാദം

വന്ദേമാതരം: പ്രോട്ടോക്കോള്‍ ലംഘനമെന്ന് ഗവര്‍ണര്‍, എഴുന്നേറ്റു നില്‍ക്കേണ്ടെന്ന് പിണറായി, വിവാദം

തിരുവനന്തപുരം: നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട് മുഴുവനായി പാടിയില്ല എന്ന് സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.

ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമസഭയില്‍ വന്ദേമാതരം പാടുകയല്ല, അതിന്റെ സംഗീതമാണ് ആലപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത തേടും. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ വിശദീകരണം ചോദിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. മുഴുവനായി ആലപിക്കുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ അപമാനിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ല. ഇതുവഴി ഗവര്‍ണറെയും ലോക്ഭവനെയും അവഹേളിക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വിഡി സതീശന്‍ സര്‍ക്കാര്‍ കീഴ്‌പ്പെട്ടുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇത്തവണ സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ല; കേന്ദ്രവുമായി നല്ല ബന്ധത്തില്‍ പോകാന്‍ ആഗ്രഹമെന്ന് വിഡി സതീശന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ല; കേന്ദ്രവുമായി നല്ല ബന്ധത്തില്‍ പോകാന്‍ ആഗ്രഹമെന്ന് വിഡി സതീശന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ഇല്ലെന്നത് ശ്രദ്ധേയമാണ്. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പിന്തുണ ആഗ്രഹിക്കുന്നു എന്നു വ്യക്തമാക്കുന്നു.

ഫെഡറലിസത്തില്‍ ഊന്നി കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധത്തില്‍ പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. ഇതല്ലാതെ കേന്ദ്രത്തെ വിമര്‍ശിക്കുന്നതോ, കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നതോ ആയ പരാമര്‍ശങ്ങളൊന്നും നയപ്രഖ്യാപനത്തില്‍ ഇല്ല.

ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തിയത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അടക്കം കേന്ദ്രസര്‍ക്കാരിനെതിരായ അതിരൂക്ഷ വിമര്‍ശനം പതിവായിരുന്നു. സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുന്നതും, വികസനപദ്ധതികള്‍ക്ക് പണം അനുവദിക്കാത്തതിലും ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് കേന്ദ്ര വിമര്‍ശനത്തില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം

റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ സാജിദിന്റെയും എ.കെ മൈമൂനത്തിന്റെയും മകൾ തഷ്രീഫ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദിനെയും മൈമൂനത്തിനെയും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തി നിൽക്കുകയായിരുന്നു. ഈ സമയം പാവന്നൂർ എ. എൽ. പി. സ്കൂൾ ഭാഗത്ത് നിന്ന് അമിതവേഗതയിൽ ഓടിച്ചു വന്ന കെ. എൽ. 59 4847 നമ്പർ മിനിലോറി ഇവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെയും മാതാപിതാക്കളെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം തഷ്രീഫയുടെ മൃതദേഹം പാവന്നൂർ കടവ് മദ്‌റസയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. തുടർന്ന് പാവന്നൂർ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. അപകടത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് മിനി ലോറി കസ്റ്റഡിയിലെടുത്തു.