കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

സോഷ്യൽ മീഡിയ റീൽ താരം ​’ഗുണ്ട ബിനു’ അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ

സോഷ്യൽ മീഡിയ റീൽ താരം ​’ഗുണ്ട ബിനു’ അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ തിളങ്ങിയ മിമിക്രി ആർട്ടിസ്റ്റ് ശരത് ഉണ്ണിത്താൻ അന്തരിച്ചു. ശരത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് മരണവിവരം അറിയിച്ചത്. അമേരിക്കയിൽ വച്ച് കുഴഞ്ഞുവീണാണ് അന്ത്യം. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ ശരത്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ​’ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

“പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായി റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.
മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ”, എന്നാണ് സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

നിരവധി പേർ ശരത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ‘ചിരിക്കാൻ വിധി ഉള്ളവരെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവൻ’- എന്നാണ് തന്റെ സോഷ്യൽ മീ‍ഡിയ അക്കൗണ്ട് ബയോയിൽ ശരത് കുറിച്ചിരിക്കുന്നത്. റീലുകള്‍ ചെയ്യാന്‍ പ്രത്യേക വേഷവിധാനം തന്നെ ശരത്തിന് ഉണ്ടായിരുന്നു.

വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വിഡിയോകള്‍ ഓരോരുത്തരേയും പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഓണം വന്നല്ലോ എന്ന റീല്‍ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വിഡിയോ ശരത്ത് ഇട്ടിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജില്‍ വന്ന അവസാനത്തെ റീൽ.

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക.

കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്. അറസ്റ്റിലാകുമ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് രഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകള്‍ ശേഖരിക്കുകയും വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

അതിക്രമം നടന്നു എന്നുപറയുന്ന കാരവാന്‍ പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സിനിമാ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്. എന്നാല്‍ ഇതില്‍ പലരും നിലവില്‍ കേരളത്തിലില്ല, അവരോട് ഉടനടി കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം. ഇതായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക എന്നാണ് അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,835 രൂപയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇത് സ്വര്‍ണവില കുറയാന്‍ കാരണമായി.

കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ വിഡിയോയ്ക്ക് പിന്നാലെ വന്ന വാര്‍ത്തകളോടും നരേറ്റീവുകളോടും പ്രതികരിച്ചു കൊണ്ട് കിച്ചു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി. കഴിഞ്ഞ ദിവസത്തെ ലൈവിന് താഴെ കമന്റ് ചെയ്തു കൊണ്ടായിരുന്നു കിച്ചുവിന്റെ പ്രതികരണം.’എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു കിച്ചു കമന്റ് സെക്ഷനില്‍ കുറിച്ചത്. പിന്നാലെ പിന്തുണയറിയിച്ചു കൊണ്ട് നിരവധി പേരെത്തി.

‘ ചക്കരെ നീ അടിച്ച് പൊളിക്കട. ആരുടെ മുന്നിലും കൈനിട്ടാതെ ഈ യൂട്യൂബ് ല്‍നിന്ന് തന്നെ വരുമാനം കണ്ടെത്തി പഠിച്ച് മിടുക്കനായി നല്ലൊരു ജോലിവാങ്ങി അനിയന്‍കുട്ടി യെയും ഹാപ്പിയായ്ക്കി യാത്ര തുടരുക , എന്തേലും ദുശീലം മൊക്കെയുണ്ടെങ്കില്‍ അതെക്കെ ഒഴിവാക്കാന്‍ ശ്രമിക്കണം, മനസ്സില്‍ അടക്കി പിടിച്ചിരുന്നോ കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ കിച്ചുവിന്റെ മനസ് ഫ്രീ ആയത് മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്. ഇനി മുതല്‍ എന്ത് കാര്യം ഉണ്ടെങ്കിലും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഇടുക്കിയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

ഇടുക്കിയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റു. പത്തോളം പേര്‍ക്ക് കുത്തേറ്റതായാണ് വിവരം.

ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നല്‍ ആക്രമണമുണ്ടായത്. രാവിലെ 11ഓടെ തോട്ടത്തില്‍ മരുന്ന് തളിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടന്നല്‍ കുത്തേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.