by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാരെ മുഴുവന്‍ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വര്‍ണം വിഴുങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.
ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗികമായ ഒരു സ്ഥാനവുമില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ, ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.
2019ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണം വീണ്ടും പൂശുന്നതിനായി പാളികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം എടുത്തപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍, അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.
സ്വര്‍ണപ്പാളി സ്വര്‍ണം പൂശേണ്ട ആവശ്യമില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ഹര്‍ജിക്കാര്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കിയത്. ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ ചെമ്പു പൂശിയതെന്ന് ബോര്‍ഡ് തീരുമാന്തതിലും ബന്ധപ്പെട്ട മഹസ്സറിലും രേഖപ്പെടുത്തിയാല്‍, സ്വര്‍ണം കവര്‍ച്ച ചെയ്യാമെന്നും വിറ്റു പണമുണ്ടാക്കാമെന്നും പ്രതികള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ ഇതു കൈമാറാന്‍ അനുവദിക്കുമായിരുന്നില്ല. പ്രഥമദൃഷ്ട്യാ പങ്കു വ്യക്തമായതിനാല്‍ ജയശ്രീയെയും ശ്രീകുമാറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ്. ജയശ്രീ. ആറാം പ്രതിയാണ് മുന്‍ അഡ്മിനിനിസ്‌ട്രേറ്റീവ് ഓഫിസറായ എസ്. ശ്രീകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് സെക്രട്ടറിയുടെ ചുമതലയെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയശ്രീ വാദിച്ചത്. എന്നാല്‍ ദ്വാരപാലക ശില്‍പങ്ങളുടെ ചെമ്പുപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്ന തരത്തില്‍ മിനിറ്റ്സില്‍ ജയശ്രീ തിരുത്തല്‍ വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മേലുദ്യോഗസ്ഥനായ എക്സിക്യുട്ടീവ് ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് മഹസറില്‍ ഒപ്പിട്ടതെന്നായിരുന്നു ശ്രീകുമാര്‍ വാദിച്ചിരുന്നത്.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: കേരള സമൂഹം നടുക്കത്തോടെ കേള്‍ക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കുറ്റകൃത്യമാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. വര്‍ഷങ്ങള്‍ നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കേസില്‍ കോടതി വിധി ഈ മാസം എട്ടിന് വിധി പുറപ്പെടുവിക്കും. സിനിമാ മേഖലയേയും രാഷ്ട്രീയ മേഖലയെയും വരെ പിടിച്ചുലച്ച സംഭവവികാസങ്ങളില്‍, ആക്രമണത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ പോകുകയും ചെയ്തിരുന്നു.
2017 ഫെബ്രുവരി 17 ന്, ഒരു സിനിമാ ഷൂട്ടിങ്ങിനായിട്ടാണ് തൃശ്ശൂര്‍ പാട്ടുരയ്ക്കലിലുള്ള വീട്ടില്‍ നിന്ന് നടി കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാട് ചെയ്ത എസ്യുവിയില്‍ വൈകീട്ട് 7 മണിക്ക് കയറുന്നു. വാഹനം കൊച്ചി പനമ്പിള്ളി നഗറിലേക്ക് പോകുന്നതിനിടെയാണ്, കേരളത്തെ നടുക്കിയ ആക്രമണം ഉണ്ടാകുന്നതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) വ്യക്തമാക്കുന്നു.
എസ്യുവി ഡ്രൈവര്‍ മാര്‍ട്ടിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ നടിയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ വാഹനത്തില്‍ അതിക്രമിച്ചു കയറി നടിയുടെ വായ കൈപ്പത്തി കൊണ്ട് പൊത്തി. ഭീഷണിപ്പെടുത്തി നടിയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പാലാരിവട്ടത്ത് എത്തിയപ്പോള്‍, മാര്‍ട്ടിനും രണ്ട് സംഘാംഗങ്ങളും പുറത്തിറങ്ങുകയും, ഒന്നാം പ്രതി എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനിയും, ടവ്വല്‍ കൊണ്ട് മുഖംമൂടി ധരിച്ചിരുന്ന മറ്റ് രണ്ട് പേരും വാഹനത്തില്‍ കയറുകയായിരുന്നു.
സുനിയെ വാഹനം ഓടിച്ചപ്പോള്‍ മാര്‍ട്ടിന്‍ അക്രമികളുടെ വാനില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. കാക്കനാട്ടേക്ക് പോയ എസ്യുവി ഒരു പാലത്തിന് സമീപം നിര്‍ത്തി. തുടര്‍ന്ന് സുനി പിന്‍സീറ്റിലേക്ക് കയറി. തുടര്‍ന്ന് എതിര്‍പ്പു വകവെയ്ക്കാതെ നടിയെ മടിയിലിരുത്തി, ആക്രമിച്ചു. രാത്രി 8:30 മുതല്‍ രാത്രി 11 വരെ ആക്രമണം നീണ്ടു നിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പള്‍സര്‍ സുനി പകര്‍ത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
എതിര്‍ത്ത നടിയെ സുനി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നു മിനിറ്റ് വീഡിയോയ്ക്കായി ഞങ്ങളോട് സഹകരിക്കണം. എന്നാല്‍ നീ പറയുന്ന സ്ഥലത്തു കൊണ്ടുവിടാം. അതല്ലെങ്കില്‍ നിന്നെ ഡിഡി റിട്രീറ്റിലേക്ക് കൊണ്ടുപോകും. അവിടെ നിരവധി പേര്‍ കാത്തിരിപ്പുണ്ട്. അവരുടെ കൈകളില്‍ എത്തിയാല്‍ പിന്നീട് എന്താണ് സംഭവിക്കുകയെന്ന് എനിക്ക് പറയാനാവില്ലെന്നും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. നടിയെ പിന്നീട് കാക്കനാട് പടമുഗളില്‍ ഉപേക്ഷിക്കുകയായിരുന്നു.
നടി നേരെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലാലിന്റെ കൈകളിലേക്ക് തളര്‍ന്നു വീണ നടി, സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. ലാല്‍ ഉടന്‍ തന്നെ പിടി തോമസ് എംഎല്‍എയേയും നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും വിവരം അറിയിച്ചു. അവര്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പി ടി തോമസിന്റെ ഇടപെടലാണ് പൊലീസിനെ കര്‍ക്കശവും ജാഗ്രതയോടെയുമുള്ള ഇടപെടലിന് കാരണമായത്.
രാത്രി വൈകി ഉറങ്ങാന്‍ പോകുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്. തുടര്‍ന്ന് തന്നോടൊന്നും പറയാതെ, തിടുക്കപ്പെട്ട് പിടി തോമസ് പുറത്തേക്ക് പോകുകയായിരുന്നുവെന്ന് ഭാര്യ ഉമ തോമസ് ഓര്‍മ്മിച്ചു. പുലര്‍ച്ചെയാണ് പി ടി തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മാനസിക വിഷമം നേരിടുന്നതായി മനസ്സിലാക്കി. സ്വന്തം മകള്‍ക്ക് നേരിട്ട ആപത്തു പോലെയാണ് പിടി തോമസ് സംഭവത്തെ കണക്കാക്കിയത്. എസ് യുവി ഡ്രൈവറുടെ പ്രവൃത്തി, വലിയ ഗൂഢാലോചന അക്രമത്തിനു പിന്നിലുണ്ടെന്ന് പി ടി തോമസില്‍ സംശയം ശക്തമാക്കാന്‍ കാരണമായി എന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.
കേസില്‍ പത്താം സാക്ഷിയായിരുന്നു പി ടി തോമസ്. എന്നാല്‍ കേസില്‍ മൊഴി നല്‍കുന്നതിനെതിരെ പല കോണുകളില്‍ നിന്നും പിടി തോമസിന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. എന്നാല്‍ അണുവിട പിന്നോട്ടു പോകുവാന്‍ പിടി തോമസ് കൂട്ടാക്കിയില്ല. തന്നെ സമീപിച്ചവരോട് പിടി തോമസ് പറഞ്ഞു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല, സത്യം മാത്രമാണ് താന്‍ പറയുക. പിടി തോമസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം പിന്നോക്കം പോകുകയായിരുന്നുവെന്നും ഉമ തോമസ് വ്യക്തമാക്കി.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം.
റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല. മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പവിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 4, 2025 | Latest News, കേരളം
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഫോണ്‍ ഓണായി. ഫോണ്‍ വിളിച്ചതിന് പിന്നാലെ കോള്‍ കട്ടാക്കുകയും ചെയ്തു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് ഫോണ്‍ ഓണായത്. രാഹുല്‍ ഏതെങ്കിലും കോടതില്‍ ഹാജരായി കീഴടങ്ങിയേക്കുമെന്നാണ് വിവരം. രാഹുല്‍ ഫോണ്‍ ഓണാക്കിയത് അന്വേഷസംഘത്തെ വഴി തെറ്റിക്കാനാണോയെന്ന സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.
അതേസമയം, എട്ടാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. അതേസമയം, രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ച മലയാളി ഡ്രൈവര്‍ ജോസിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ പതിവായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ ആണ് ഇന്ന് കോടതിയില്‍ നല്‍കിയത്.
യുവതിയുടെ കേസില്‍ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്ഐആര്‍ കൂടി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്‌ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Dec 4, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് നഗരമധ്യത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.



Recent Comments