by Midhun HP News | Apr 3, 2026 | Latest News, കേരളം
പാലക്കാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയും മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി നിരവധി പരിപാടികളില്‍ പന്ന്യന്‍ രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. കടുത്ത ചൂടില്‍ പ്രചാരണം നടത്തിയതാണ് പന്ന്യന്റെ ശാരിരിക അവശതയ്ക്ക് കാരണമായത്.


by Midhun HP News | Apr 3, 2026 | Latest News, കേരളം
കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.
ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


by Midhun HP News | Apr 3, 2026 | Latest News, കേരളം
കൊച്ചി: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയിലെ ഐസിസി അംഗമാണെന്ന് അറിഞ്ഞില്ലെന്ന് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിച്ച് മുന്നോട്ട് പോകാനാണ് താല്പര്യം.
വിഷയം ഗൗരത്തിൽ തന്നെയാണ് സംഘടന പരിഗണിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായ സുരക്ഷിതത്വം വേണമെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ഐസിസി അംഗമായ അഡ്വ മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്.
ഐസിസിയിൽ നിന്ന് കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം. കുടുംബ സുഹൃത്തായതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 30ന് ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി.നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുവന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം. എറണാകുളം സബ് ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും.


by Midhun HP News | Apr 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്.
ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 30 വരെയും, മെയ് മാസത്തെ വിഹിതം മുന്‍കൂറായി ഏപ്രില്‍ 04 മുതല്‍ മെയ് 30 വരെയും വാങ്ങാവുന്നതാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ മണ്ണെണ്ണയും, ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏപ്രില്‍-മെയ്-ജൂണ്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഓരോ റേഷന്‍ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
by Midhun HP News | Apr 3, 2026 | Latest News, കേരളം
കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.
ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും.
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. അതേ സമയം, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലകളിലെ പല പള്ളികളിലെയും ചടങ്ങുകൾ ഓൺലൈനായാകും നടത്തുക. ദുബൈയിൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പള്ളികളിലെ അധികാരികൾക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ആയി ചടങ്ങുകൾ നടത്താൻ സഭകൾ തീരുമാനിച്ചത്.
by Midhun HP News | Apr 2, 2026 | Latest News, കേരളം
മരണത്തിലും മകനെ വിട്ടുപിരിയാതെ ആ അമ്മ, വസ്ത്രം ഉണക്കാൻ ടെറസിലേക്ക് പോയപ്പോള്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മകന്റെ വിയോഗത്തിൽ മനംനൊന്ത് പിന്നാലെ അമ്മയും ജീവനൊടുക്കി.
ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ പ്രതിഭ (29), മകൻ അഗസ്ത്യ എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാനായി പ്രതിഭ ടെറസിലേക്ക് പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞു നീങ്ങി കുളിമുറിയിൽ എത്തുകയായിരുന്നു. തുടർന്ന് കുളിമുറിയിൽ വെള്ളം നിറച്ചു വെച്ചിരുന്ന ബക്കറ്റിൽ അബദ്ധത്തിൽ കുഞ്ഞ് വീഴുകയായിരുന്നു. പ്രതിഭ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
തന്റെ അശ്രദ്ധ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന കുറ്റബോധം പ്രതിഭയെ തളർത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികകൾ കൂട്ടത്തോടെ കഴിച്ച് മരിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം കൈത്തണ്ട മുറിക്കുകയും ചെയ്തു, പിന്നീട് ജീവനൊടുക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം 6:3ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മഹാന്തേഷ്, വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്പെയർ കീ ഉപയോഗിച്ച് അകത്തു കയറിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘എന്റെ മകന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്, കുറ്റബോധത്തോടെ എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല’ എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ മരിക്കാന്‍ ചെയ്യാൻ സ്വീകരിച്ച വഴികളെക്കുറിച്ചും 15 ഓളം ഗുളികകൾ കഴിച്ചതിനെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്.


Recent Comments