കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുണ്ടായിരുന്നത്.

കുട്ടിയെ കണ്ടെത്താനാകാത്തത് പൊലീസ് വീഴ്ചയെന്നാണ് ആരോപണം. കുട്ടിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല.

ഇതുവരെ തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാലാണ് എസ്‌ഐടി രൂപീകരിച്ചത്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. പൊലീസ് നായകള്‍ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്.

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനര്‍ജിയെ ബിര്‍ഭൂം ജില്ലയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്നു.

റാംപൂര്‍ഹാട്ടിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള പാര്‍ട്ടി ഓഫിസിലാണ് സംഭവം നടന്നത്. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

2001 മുതല്‍ 2026 വരെ തുടര്‍ച്ചയായി 25 വര്‍ഷം റാംപൂര്‍ഹാട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ എംഎല്‍എ ആയിരുന്ന വ്യക്തിയാണ് ആശിഷ് ബാനര്‍ജി. മമത ബാനര്‍ജി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ധ്രുവ സാഹയോട് പരാജയപ്പെട്ടിരുന്നു.

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്ത് തീരം, സോമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ആന്‍ഡ് മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

പശ്ചിമ ബംഗാള്‍, ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, ബംഗ്ലാദേശ് തീരം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട്ചേര്‍ന്ന വടക്കുകിഴക്കന്‍,മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

കൊച്ചി: അത്തം പിറന്നു, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം മനോജ് കെ ജയന്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്.

അവധി ദിവസമായതിനാല്‍ വന്‍ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്താഘോഷത്തിനെത്തുന്ന കാണികള്‍ക്ക് കുടിവെള്ളം, വാഹന പാര്‍ക്കിങ്, ടോയ്ലെറ്റ്, വൈദ്യസഹായം എന്നിവയും ഒരുക്കിയിട്ടുണ്ടെ്. സുരക്ഷാക്രമീകരണങ്ങള്‍ക്കും ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനുമായി 500 ഓളം പൊലീസ്, വാളന്റിയര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാഹനപാര്‍ക്കിങ് സൗകര്യം: തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് ഗ്രൗണ്ട്, സംസ്‌കൃത സ്‌കൂള്‍ ഗ്രൗണ്ട്, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, എന്‍.എസ്.എസ്. കോളജ് ഗ്രൗണ്ട്, കരിങ്ങാച്ചിറ ചര്‍ച്ച് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശൗചാലയം: പൂര്‍ണത്രയീശക്ഷേത്രത്തിന് സമീപം, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍, എസ്.എന്‍. മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലായിട്ടാണ്.

വൈദ്യസഹായം: തൃപ്പൂണിത്തുറ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 5 മെഡിക്കല്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അത്താഘോഷ കമ്മിറ്റി അറിയിച്ചു.

ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂര്‍ത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിനാല്‍ രാവിലെ പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന വരികള്‍ ഉണ്ടായിരിക്കുന്നതല്ല.

ചടങ്ങുകളുടെ സുഗമമായ പൂര്‍ത്തീകരണത്തിനായി രാവിലെ 4.30 മുതല്‍ 9.30 വരെ ദര്‍ശന നിയന്ത്രണം ഉണ്ടാകും.

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ്‌ എം. ബിന്ദു ദേശീയ പതാക ഉയർത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ, സബീല ബീവി, വിജയകുമാരി, ശശിധരൻ നായർ, മഞ്ജു എന്നിവർ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.