ചരിത്രത്തിലാദ്യമായി ‘വന്ദേമാതര’ത്തോടെ തുടക്കം, മുഴുവന്‍ ആലപിച്ചില്ല; ഗവര്‍ണര്‍ നയം പ്രഖ്യാപിക്കുന്നു

ചരിത്രത്തിലാദ്യമായി ‘വന്ദേമാതര’ത്തോടെ തുടക്കം, മുഴുവന്‍ ആലപിച്ചില്ല; ഗവര്‍ണര്‍ നയം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

നവകേരള നിർമ്മിതിക്കും സുതാര്യവും വേഗത്തിലുള്ളതുമായ ഭരണസംവിധാന ഉറപ്പിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പുവരുത്തി അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം മുന്നോട്ടുപോയത്. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള വലിയ ആശങ്കയാണ് പ്രസംഗത്തിൽ ആദ്യം തന്നെ പരാമർശിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രതിസന്ധികളുണ്ടെങ്കിലും സർക്കാർ സേവന മേഖലയിൽ നിന്ന് പിന്മാറില്ല. ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് കേന്ദ്രസർക്കാരുമായി പരമാവധി സഹകരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം.

ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി, അതിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ വയോജന വകുപ്പ് രൂപീകരണം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും പ്രസംഗത്തിൽ പറയുന്നു. പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര നയപ്രഖ്യാപനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനുപുറമെ റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ പരസ്പലം ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു സംയോജിത ബൃഹദ്‌പദ്ധതി നടപ്പാക്കും.

കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനവും സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളും യാഥാർത്ഥ്യമാക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ നിലവിൽ വരും. സംസ്ഥാനത്ത് പ്രതിസന്ധിയായി തുടരുന്ന മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം: ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും കോർപ്പറേഷൻ മുൻ കൌൺസിലറുമായ ഐ പി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബിനു കീഴടങ്ങിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ പി ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്.

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനിയാണ് കുത്തേറ്റ് മരിച്ചത്. 22 വയസ്സായിരുന്നു. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.

ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു.മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍ നടത്തിവരികയാണ്.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിഎംആര്‍എല്ലിന്റെ പക്കല്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ നിന്നും ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ അടക്കം സിഎംആര്‍എല്ലുമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുന്നത്.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടു രേഖകളും വിശദമായി പരിശോധിച്ചശേഷം, ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ ഡി ആലോചിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരിട്ട് ഹാജരാകണമെന്ന് ‘അമ്മ’; പിഷാരടിയും ധ്യാനുമടങ്ങിയ സമിതി വേണമെന്ന് അന്‍സിബയുടെ മറുപടി

നേരിട്ട് ഹാജരാകണമെന്ന് ‘അമ്മ’; പിഷാരടിയും ധ്യാനുമടങ്ങിയ സമിതി വേണമെന്ന് അന്‍സിബയുടെ മറുപടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കത്തിന് മറുപടി നൽകി മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം.

ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികൾ പൂർണമായും റെക്കോർഡ് ചെയ്യണമെന്നും ഈ റെക്കോർഡിങ്ങുകൾ അമ്മയുടെ ഔദ്യോഗിക രേഖകളിൽ സൂക്ഷിക്കേണ്ടതും, അതിന്റെ പകർപ്പുകൾ തനിക്കും ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എതിർകക്ഷികൾക്കും നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.

തന്റെ ആരോപണങ്ങളും പരാതികളും ‘അമ്മ’യുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒരു എക്സിക്യൂട്ടീവ് അംഗം എന്നിവർക്കെതിരെ ആയതിനാൽ, വിഷയം നിഷ്പക്ഷമായി കേൾക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാനലിന് മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ കൂട്ടായും നിഷ്പക്ഷമായും കേൾക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.- അൻസിബ കത്തിൽ പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് അം​ഗത്തിനെതിരെയുള്ള തന്റെ പരാതിയിൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും മറ്റ് അസോസിയേഷൻ അം​ഗങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ വച്ച് അദ്ദേഹം പരസ്യമായി അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാൽ, കുറ്റാരോപിതനെതിരെ നിയമനടപടികൾ ആരംഭിക്കാനും പൊലീസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു.

വൈസ് പ്രസിഡന്റ് ‘അമ്മ’യുടെ പ്രസിഡന്റുമായും തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മയുമായും ചേർന്ന് ഗൂഢാലോചന നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട്, തന്റെ മൗലികാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതികൾ സമർപ്പിച്ചിട്ടുണ്ട്.

തെറ്റായതും മനഃപൂർവ്വം കെട്ടിച്ചമച്ചതുമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിലധികം പൊലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, അനാവശ്യമായ ചോദ്യം ചെയ്യലിനും പീഡനത്തിനും മാനസിക വിഷമങ്ങൾക്കും ഇരയാക്കുകയും ചെയ്തുവെന്നും കത്തിൽ‌ പറയുന്നു. അതേസമയം ‘അമ്മ’യിലെ നാലു പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. ജൂൺ 21 നാണ് ‘അമ്മ’യുടെ ജനറൽ ബോഡി
യോ​ഗം ചേരുന്നത്.