ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരിക്ക് രക്ഷകരായി റിഷികയും റിഥിനും

ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരിക്ക് രക്ഷകരായി റിഷികയും റിഥിനും

കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ മാതൃകയായി. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യിൽ സ്വദേശി റിഥിൻ രാജും ചേർന്ന് കുളത്തിലിറങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.

കീഴറയിലെ ശില്പയുടെയും ആർമി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എൻ.സി.സി കേഡറ്റ് കൂടിയാണ്. ഈ പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തിൽ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാൻ പെൺകുട്ടിക്ക് കരുത്തായത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ റിഥിൻ രാജ്.

കുളത്തിലെ ആഴമേറിയ വെള്ളത്തിൽ വീണ് കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടൻ റിഷികയും റിഥിനും ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ ജീവനായി പിടയുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിർത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: മൈസൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് (18) മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.

മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു പിതാവിനൊപ്പം നാട്ടിലേക്കു കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. കേ‍ാളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിൽ അല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.

10 പവൻ സ്വർണം അടിച്ചു മാറ്റി; വീടിനു മുന്നിൽ മാപ്പ് പറഞ്ഞ് കത്ത്; കള്ളൻ പിടിയിൽ

10 പവൻ സ്വർണം അടിച്ചു മാറ്റി; വീടിനു മുന്നിൽ മാപ്പ് പറഞ്ഞ് കത്ത്; കള്ളൻ പിടിയിൽ

തൃശൂർ: ​ഗുരുവായൂർ ​അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിൽ നിന്നു കഴിഞ്ഞ എട്ടിനു 10 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ യുവാവ് പിടിയിൽ. കുന്നകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (36) ആണ് പിടിയിലായത്. പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

സംഭവത്തിനു പിന്നാലെ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 11ാം തീയതി രാവിലെ 8 പവൻ സ്വർണവും മാപ്പ് പറഞ്ഞുള്ള മോഷ്ടാവിന്റെ കത്തും വീടിനു മുന്നിൽ നിന്നു കിട്ടി.

കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ. ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറോയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരു ദിവസം കഴിഞ്ഞാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. ബാൽക്കണി വാതിൽ തള്ളിത്തുറന്നാണ് അകത്തു കടന്നതെന്നു പ്രതി പൊലീസിനോടു പറഞ്ഞു.

നേരത്തേയും മോഷണം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതി ജയിൽവാസം അനുഭവിച്ചിട്ടുള്ളതായി പൊലീസ് പഞ്ഞു. ഇയാൾ 4 വർഷത്തോളം ​ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു.

ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

ബിഎസ്എൻഎൽ ജൂനിയർ ടെലികോം ഓഫീസർ (JTO) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണ് ഉള്ളത്. ബി.ടെക്/ബി.ഇ, എം.എസ്.സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ ജൂൺ 4 മുതൽ ജൂലൈ 3 വരെ സമർപ്പിക്കാം.

യോഗ്യത
വിദ്യാഭ്യാസ യോഗ്യത
കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്നും താഴെ പറയുന്ന വിഷയങ്ങളിലേതെങ്കിലും ഒന്നിൽ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.

ടെലികമ്മ്യൂണിക്കേഷൻ

ഇലക്ട്രോണിക്സ്

റേഡിയോ

കംപ്യൂട്ടർ

ഇലക്ട്രിക്കൽ

ഇൻഫർമേഷൻ ടെക്നോളജി (IT)

ഇൻസ്ട്രുമെന്റേഷൻ

അല്ലെങ്കിൽ

എം.എസ്.സി ഇലക്ട്രോണിക്സ്

എം.എസ്.സി കംപ്യൂട്ടർ സയൻസ്

ഉയർന്ന യോഗ്യത
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ എംടെക് നേടിയ ഉദ്യോഗാർത്ഥികൾക്കും ഡയറക്ട് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

കാഴ്ച സംബന്ധിച്ച യോഗ്യത
അപേക്ഷകർക്ക് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവും രണ്ട് കണ്ണുകൾക്കും ശരിയായ കാഴ്ചശേഷിയും ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ
കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് പരീക്ഷ (CBT) വഴിയാണ് നിയമനം നടത്തുന്നത്.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയിൽ ആകെ 120 ചോദ്യങ്ങളുണ്ടാകും, മൊത്തം 480 മാർക്കാണ്.

പരീക്ഷയിൽ എഞ്ചിനീയറിങ് സ്ട്രീം സെക്ഷൻ I-ൽ 50 ചോദ്യങ്ങൾക്ക് 200 മാർക്കും, സെക്ഷൻ II-ൽ 50 ചോദ്യങ്ങൾക്ക് 200 മാർക്കും, ജനറൽ അബിലിറ്റി ടെസ്റ്റ് സെക്ഷൻ III-ൽ 20 ചോദ്യങ്ങൾക്ക് 80 മാർക്കും ലഭിക്കും.

ഓരോ ശരിയുത്തരത്തിനും 4 മാർക്ക് നൽകും, തെറ്റായ ഉത്തരങ്ങൾക്ക് 1 മാർക്ക് വീതം കുറയ്ക്കുന്ന നെഗറ്റീവ് മാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ വെടിവച്ചിട്ടു

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ വെടിവച്ചിട്ടു

ടെഹ്റാൻ: ഇറാനു നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ഇറാന്റെ ഭാ​ഗത്തു നിന്നു ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. സൈനിക കേന്ദ്രത്തിനും ഡ്രോണുകൾക്കും നേരെയാണ് ഏറ്റവും പുതിയ ആക്രമണം. ഹോർമുസ് കടലിടുക്കിനു ഭീഷണിയാണെന്നു കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായത്. യുഎസ് ഉദ്യോ​ഗസ്ഥർ അസോസിയേറ്റഡ് പ്രസിനോടാണ് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ കരാറിനെക്കുറിച്ച് യുഎസും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് വീണ്ടും വീണ്ടും ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇതോടെ ചർച്ചകൾ കൂടുതൽ സങ്കീർമായ സ്ഥിതിയാണ്.

വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ തിങ്കളാഴ്ച ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ​ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.

ഹോർമുസിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകൾ സൈന്യം തകർത്തിരുന്നു. അമേരിക്കൻ യുദ്ധ വിമാനങ്ങളെ ലക്ഷ്യം വച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവും തകർത്തതനായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു.

ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ് നടക്കും. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ​ഗാഹ് ഒഴിവാക്കിയിട്ടുണ്ട്.

പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ. ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.