ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ്‌ എം. ബിന്ദു ദേശീയ പതാക ഉയർത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ, സബീല ബീവി, വിജയകുമാരി, ശശിധരൻ നായർ, മഞ്ജു എന്നിവർ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎല്‍എയായ എം വിജിന്‍ സംസ്ഥാന സെക്രട്ടറിയുമാകും. ആലപ്പുഴയില്‍ നിന്നുള്ള രാഹുല്‍ പുതിയ ട്രഷററുമാകും. കഴിഞ്ഞദിവസം ചേര്‍ന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.

ചിന്ത ജെറോമിനെ തെരഞ്ഞെടുത്താന്‍ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷന്‍ യോഗത്തില്‍ പാനല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും പരിഗണിച്ചില്ല.

ഡിവൈഎഫ്‌ഐ ഭാരവാഹികളാകുന്നതില്‍ 38 വയസ് പ്രായപരിധി കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പാനല്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിലാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

കല്യാശേരി എംഎല്‍എയായ എം വിജിന്‍ നേരത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ വി വസീഫും വി കെ സനോജും 2022 ല്‍ പത്തനംതിട്ടയില്‍ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

ആറ്റിങ്ങൽ: പോക്സോ കേസിലെ പ്രതിയെ ആറ്റിങ്ങൽ അതിവേഗ കോടതി വെറുതെ വിട്ടു. 2023നാണ് കേസിന് ആസ്പദമായ സംഭവം. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നാണ് ഈ കേസ് ഉടലെടുത്തത്. വിസ്താരമദ്ധ്യേ ഈ കേസ് കളവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി സി. ആർ. ബിജുകുമാർ പ്രതിയെ വെറുതെ വിട്ടത്.

കിളിമാനൂർ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകനായ കിളിമാനൂർ എൻ .ഷെഫിൻ ഹാജരായി.

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കൂടിയ ന്യൂനമര്‍ദമായി ആയി ദുര്‍ബലപ്പെടാന്‍ സാധ്യത.

തല്‍ഫലമായി കേരളത്തില്‍ 2026 ആഗസ്റ്റ് 14 മുതല്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ആഗസ്റ്റ് 14ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16-ന് തുറക്കും; ദർശനം 17 മുതൽ

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16-ന് തുറക്കും; ദർശനം 17 മുതൽ

ശബരിമല: ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ചുമണിക്കാണ് ഭക്തർക്കായി ദർശനം ആരംഭിക്കുന്നത്. ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള ‘ഉൾക്കഴകം’ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.

ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ ഉണ്ടായിരിക്കും. അഞ്ചു ദിവസത്തെ ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് തിരുവോണ പൂജകൾക്കായി ആഗസ്റ്റ് 24-ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും. ചിങ്ങ മാസ പൂജകൾക്കായി ശബരിമലയിൽ എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

കാഞ്ഞിരപ്പുഴ റിസർവോയറിൽ ജീപ്പ് ഇറക്കി അപകടകരമായ അഭ്യാസപ്രകടനം; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞിരപ്പുഴ റിസർവോയറിൽ ജീപ്പ് ഇറക്കി അപകടകരമായ അഭ്യാസപ്രകടനം; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിലേക്ക് ഓഫ്‌റോഡ് ജീപ്പ് ഇറക്കി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. വാഹവും മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഇരുമ്പകച്ചോല മേഖലയിലാണ് ജീപ്പ് റിസർവോയറിലേക്ക് ഇറക്കി വെള്ളത്തിലൂടെ ഓടിച്ചത്.

ജീപ്പ് അപകടകരമായ രീതിയിൽ വെള്ളത്തിലൂടെ പായുന്നതിന്റെയും വാഹനത്തിന്റെ മുകളിൽ കയറിനിന്ന് ഒരു യുവാവ് റിസർവോയറിലേക്ക് എടുത്തുചാടുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഡാമിലേക്കും പരിസരങ്ങളിലേക്കും അതിക്രമിച്ചു കടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് ആളുകൾ റിസർവോയറിലേക്ക് എത്തുന്നത്. വിനോദത്തിനും സമൂഹമാധ്യമങ്ങളിലെ റീൽസ് ചിത്രീകരണങ്ങൾക്കുമായി അപകടകരമായ രീതിയിൽ വെള്ളത്തിലിറങ്ങുന്നത് ഈ മേഖലകളിൽ പതിവായിരിക്കുകയാണ്.

ഇരുമ്പകച്ചോല, ചപ്പാത്ത്, വെള്ളത്തോട്, കൊർണ്ണക്കുന്ന് തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ചതിക്കുഴികളും ചെളിയും മണ്ണും അടിഞ്ഞുകൂടിയ റിസർവോയറിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ താഴ്ന്നുപോകാനും ആളുകൾ അപകടത്തിൽപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അപകടസാധ്യത അവഗണിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.