by Midhun HP News | Apr 2, 2026 | Latest News, കേരളം
കൊച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം വിപിഎസ് ലേക്ഷോറിന്റെ സ്‌നേഹത്തണലില്‍ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി, മുന്‍നിശ്ചയിച്ച തീരുമാനങ്ങള്‍ക്ക് മേല്‍ ആരോഗ്യാവസ്ഥ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ചികിത്സയിലിരുന്ന വധുവിന് മുന്നില്‍ ആശുപത്രിയുടെ കരുതലിന്റെ വാതിലുകള്‍ തുറന്നു. ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടില്‍ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തന്‍കണ്ടത്തില്‍ പരേതനായ ഡി. ജയന്‍, അനിത ദമ്പതികളുടെ മകന്‍ ജിതിന്‍ ജയന്‍ താലിചാര്‍ത്തി.
ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. യാത്ര ചെയ്യാന്‍ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തില്‍ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ സല്‍ക്കാര പരിപാടികളും നടത്തി. വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരന്‍ ഷാരോണ്‍ വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലിചാര്‍ത്തിയത് കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു.
അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രി ജീവനക്കാരും ദിയക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേര്‍ന്നുനിന്നു. വി.പി.എസ് ലേക്ഷോര്‍ എംഡി എസ്‌കെ. അബ്ദുള്ള, സിഇഓ ജയേഷ് വി നായര്‍, ഗ്രൂപ്പ് സിഒഒ ലക്ഷ്മണ്‍ സേതുരാമന്‍, ചികിത്സക്ക് നേതൃത്വം വഹിക്കുന്ന സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എച്ച് രമേഷ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മായ പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. എച്ച്. രമേഷും ഡോ. പി. മായയും ചേര്‍ന്ന് താലി മാലയും ജയേഷ് വി. നായര്‍ പൂമാലകളും എടുത്ത് നല്‍കി.
സൗദി അറേബ്യയില്‍ െഹല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫിസറാണ് ജിതിന്‍. എം.എ ഇംഗ്ലീഷ് പൂര്‍ത്തീകരിച്ച് തുടര്‍പഠനത്തിനായി തയാറെടുക്കുകയാണ് ദിയ. വിവാഹ ദിനത്തില്‍ യാത്ര ചെയ്യാനാകുംവിധം ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായാല്‍ നേരിട്ട് കായംകുളത്ത് എത്താമെന്നായിരുന്നു ആലോചന. എന്നാല്‍, വ്യാഴാഴ്ച ആകുമ്പോഴേക്കും യാത്ര ചെയ്യാനാകുന്ന ഘട്ടത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലെ അമ്പലത്തില്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. മാനേജ്‌മെന്റും ഡോക്ടര്‍മാരും സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കി. ദിയ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
വിവാഹത്തിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി ഒപ്പം നിന്ന വിപിഎസ് ലേക്ഷോര്‍ ആശുപത്രി അധികൃതരോട് നന്ദിയുണ്ടെന്ന് വരന്‍ ജിതിന്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു. എല്ലാവരുടെയും സ്‌നേഹവും പരിഗണനയും പ്രാര്‍ഥനകളും തങ്ങള്‍ക്ക് ഇവിടെ ലഭിച്ചുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളേഡ്ജ് സെന്ററിൽ സൗജന്യ എ ആർ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 4ന് രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ പ്രോമ്റ്റ് എഞ്ചിനീയറിങ് വർക്ക്ഷോപ്പും ഉണ്ടായിരിക്കും.
സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾ, രജിസ്ട്രേഷൻ എന്നിവയ്ക്കായി 6282841772, 0481 2304031 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
https://forms.gle/YH8ictceHsTNYwwz5


by Midhun HP News | Apr 2, 2026 | Latest News, കേരളം
ഡല്‍ഹി: സഭാ നടപടികള്‍ക്കിടെ ലോക്‌സഭയ്ക്കുള്ളില്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സ്പീക്കര്‍ ഓം ബിര്‍ല. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഭാവിയില്‍ അത്തരക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്നും ഓം ബിര്‍ല പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് ‘സീറോ അവര്‍’ ആരംഭിച്ച ഉടനെയാണ് സ്പീക്കര്‍ തന്റെ അതൃപ്തി അറിയിച്ചത്. സഭ നടപടികള്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ അരമണിക്കൂറോളം നേരം പരസ്പരം സംസാരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സ്പീക്കര്‍ പറഞ്ഞു. ഹ്രസ്വവും പ്രധാനപ്പെട്ടതുമായ സംഭാഷണങ്ങള്‍ സഭയ്ക്കുള്ളില്‍ അനുവദനീയമാണെന്നും എന്നാല്‍ ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കരുതെന്നു അദ്ദേഹം പറഞ്ഞു.
ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കുന്നവരടെ പേര് ഇനി മുതല്‍ പരസ്യമായി പറയേണ്ടി വരുമെന്നും സഭയുടെ അന്തസ്സ് കാത്ത്‌സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ ഒരു അംഗത്തിന്റെ പേര് സഭയില്‍ വിളിച്ചു പറയുന്നത് ആ അംഗത്തിനുള്ള താക്കീതായാണ് കണക്കാക്കുന്നത്. നേരത്തെ ചോദ്യോത്തരവേളയില്‍ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞുനിന്ന് സഹപ്രവര്‍ത്തകനോട് സംസാരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനെയും സ്പീക്കര്‍ ശാസിച്ചു. അദ്ദേഹത്തെപ്പോലെയുള്ള മുതിര്‍ന്ന അംഗങ്ങളില്‍ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് ഓം ബിര്‍ള ഓര്‍മ്മിപ്പിച്ചു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ ശരത്. തന്റെ മക്കളോടും താന്‍ അതാണ് പറഞ്ഞു കൊടുത്തിട്ടുള്ളതെന്നും ആശ ശരത്. തന്റെ നൃത്ത വിദ്യാലയത്തില്‍ വച്ച് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകനെ തല്ലിയിട്ടുണ്ടെന്നും ആശ ശരത് പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത് ആ സംഭവം തുറന്നു പറഞ്ഞത്.
“നോ പറയേണ്ട സ്ഥലത്തൊക്കെ നോ പറഞ്ഞിട്ടുണ്ട്. നോ പറയാന്‍ മടിയുള്ള ആളേയല്ല ഞാന്‍. നോ പറയേണ്ടിടത്തും പ്രതികരിക്കേണ്ടിയത്തും ആരാണെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുള്ള ആളാണ് ഞാന്‍. ആ പ്രായത്തില്‍ അഭിനയിക്കാന്‍ വന്നത് കൊണ്ട് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ പറ്റിയില്ലെങ്കില്‍ ശക്തമായി തന്നെ ഞാന്‍ പറയും. എനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയും ഞാന്‍ സംസാരിക്കാറുണ്ട്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണമെന്ന് തന്നെയാണ് മക്കളോടും ഞാന്‍ പറയാറുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സ്‌കൂളിലെ ഒരു കുട്ടിയോട് ഒരു അധ്യാപകന്‍ മോശമായി പെരുമാറി. എന്നെ വിളിച്ച് കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയ അവസ്ഥയായിരുന്നു. ഞാന്‍ ആ സമയം നാട്ടിലായിരുന്നു. ഉടനെ തന്നെ തിരിച്ച് ദുബായിലെത്തി. അയാളെ വിളിച്ചു. നിങ്ങള്‍ മോശമായി പെരുമാറിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് അയാള്‍ പറഞ്ഞു. കുട്ടി അങ്ങനെയാണല്ലോ പറയുന്നത്, നിങ്ങളങ്ങനെ ചെയ്തുവോ എന്ന് ചോദിച്ചു. അയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. അങ്ങനെയൊന്നും ചെയ്തില്ല, ഞാന്‍ തുടങ്ങിയതേയുള്ളൂ എന്ന് അയാള്‍ പറഞ്ഞു.
ജീവിതത്തില്‍ ഞാന്‍ ആരേയും അടിച്ചിട്ടില്ല. എന്റെ മക്കളെപ്പോലും പക്ഷെ ഞാന്‍ അയാളുടെ മുഖത്തടിച്ചു. അടിക്കാതെ വേറെ വഴിയില്ല. കൊല്ലണ്ടേ അവനെ? അധ്യാപകനാണ്. കേസ് കൊടുക്കേണ്ട എന്ന് രക്ഷിതാക്കള്‍ പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് ഞാന്‍ പറഞ്ഞു. അയാളെ അറസ്റ്റ് ചെയ്തു. അവസരങ്ങള്‍ കിട്ടില്ലെന്ന് ഭയക്കാതെ പെണ്‍കുട്ടികള്‍ പ്രതികരിക്കണം”.


by Midhun HP News | Apr 2, 2026 | Latest News, കേരളം
മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് കളിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. ടീമിന് നല്‍കേണ്ട 250 കോടി രൂപ കണ്ടെത്താന്‍ സ്‌പോണ്‍സര്‍മാരെ ഏര്‍പ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അര്‍ജന്റീന ടീം നമ്മെ ചതിച്ചു. വരാമെന്ന് ഏല്‍ക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ടീമില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കുണ്ടായതായും മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ കേസ് ഫയല്‍ ചെയ്യേണ്ട സാഹചര്യമാണിത്. അവര്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
മെസിയും സംഘവും കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തില്‍ കളിക്കുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കളിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. താനൂര്‍ വിട്ട് തിരൂരിലെത്തിയത് തോല്‍വി ഭയന്നല്ലെന്നും അവിടെ വികസനമുരടിപ്പുണ്ടെന്ന് ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. താന്‍ ഇല്ലെങ്കിലും താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Apr 2, 2026 | Latest News, കേരളം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, സിപിഐ നേതാവ് കെ പ്രകാശ് ബാബു, ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ച് ഇടതുമുന്നണിയുടെ പ്രകടന പത്രിക. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് കാംപസ് പ്ലേസ്‌മെന്റ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കും, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും. അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരും, കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തന ലാഭത്തിലാക്കും.
കേരളത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും, എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും. അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ സര്‍ക്കാര്‍ പരിരക്ഷ, തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും, കേവല ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യും, വ്യവസായ ടൗണ്‍ഷിപ്പ് അതോറിറ്റിക്ക് രൂപം നല്‍കും, വിഴിഞ്ഞം ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ വികസിപ്പിക്കും, ചവറ – കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ ആരംഭിക്കും, പവര്‍കട്ട് ഇല്ലാത്ത കാലം തുടരും.
ഒരു ലക്ഷം നാനോ മൈക്രോ സംരംഭങ്ങള്‍ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. തോട്ടവിളകള്‍ക്ക് പുതിയ കര്‍മപദ്ധതി, പ്രവാസി പ്രൊഫഷണലുകള്‍ക്കായി ലോക കേരള സങ്കല്‍പ്പം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കും, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും, ആരോഗ്യകരമായ വാര്‍ധക്യം പദ്ധതി നടപ്പാക്കും, ലൈഫ് മിഷന്‍ 2.0 നടപ്പാക്കും. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കും, 2031 ആകുമ്പോഴേക്കും 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിടുന്നുവെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു.


Recent Comments