ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.

കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടും. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം; നാല് ദിവസം 3.28 ലക്ഷം തീര്‍ത്ഥാടകര്‍

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം; നാല് ദിവസം 3.28 ലക്ഷം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമല മണ്ഡല – മകല വിളക്ക് തീര്‍ത്ഥാടത്തില്‍ ഇത്തവണ വന്‍ ഭക്തജന തിരക്ക്. സീസണിലെ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് 3.28 ലക്ഷം തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് ഉള്‍പ്പെടെയുള്ള കണക്കുകളിലാണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

16ന് വൈകിട്ട് അഞ്ചിന് തുറന്നശേഷം 53,278 പേരും 17ന് 98,915 പേരും 18ന് 1,12,056 പേരും ദര്‍ശനം കഴിഞ്ഞ് മടങ്ങി. 19ന് വൈകിട്ട് 6 വരെ 64,574 പേരും സന്നിധാനത്തെത്തി. കഴിഞ്ഞ സീസണില്‍ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് രണ്ട് ലക്ഷത്തോളം ഭക്തരായിരുന്നു. ഇക്കാലയളവില്‍ ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോള്‍ ആണ് തീര്‍ത്ഥാടകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞത്.

മണ്ഡലപൂജയ്ക്ക് നട തുറന്നശേഷം ശബരിമലയില്‍ ഉണ്ടായ വന്‍ ഭക്തജനത്തിരക്ക് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ ഈ വിഷയത്തില്‍ കര്‍ശന നിലപാട് എടുക്കുന്ന നിലയുണ്ടാവുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ശബരിമലയിലെ തിരക്ക് സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ മാത്രം പതിനാലായിരത്തോളം സ്‌പോട്ട് ബുക്കിങ്ങ് ആണ് അനുവദിച്ചത്. ഇതാണ് അയ്യായിരത്തിലേക്ക് കുറച്ചത്. അടുത്തമാസം ഉൾപ്പെടെ ദർശനത്തിന് ബുക്ക് ചെയ്തവർ നേരത്തെ എത്തിയതും തിരക്ക് വര്‍ധിപ്പിച്ചു.

അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിലവില്‍ 20,000 ഉള്ള സ്പോട്ട് ബുക്കിങ് 5000 ആക്കി കുറയ്ക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ നിയന്ത്രണം നടപ്പാക്കണം എന്നാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കാനനപാതവഴി വരുന്നവരെയും നിയന്ത്രിക്കണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.

സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ശക്തമായി തിരിച്ചുവന്ന് 91,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 91,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,430 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

വ്യാജ മരുന്നുകളുടെ വില്‍പന ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി

വ്യാജ മരുന്നുകളുടെ വില്‍പന ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി

സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

വ്യാജമരുന്ന് ശൃംഖലയില്‍ മരുന്നുകള്‍ വാങ്ങി വില്‍പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍, പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Med World ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊര്‍ജിതമായി നടത്തി അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്‍മ്മാതാവില്‍ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്‍ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയില്‍, മതിയായ രേഖകള്‍ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്‍ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം; നാല് ദിവസം 3.28 ലക്ഷം തീര്‍ത്ഥാടകര്‍

സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ച് ഹൈക്കോടതി; നിയന്ത്രണം തിങ്കളാഴ്ച വരെ

കൊച്ചി: ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.

നിലവില്‍ പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി 20,000 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ഭക്തര്‍ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് ദര്‍ശനം ലഭിച്ചത്. ചിലര്‍ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

സ്‌പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാന്‍ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറയ്ക്കുന്നതോടെ പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.

വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. രാവിലെ വാദത്തിനിടെ പറഞ്ഞ പോലെ കാര്യങ്ങള്‍ നടന്നില്ലല്ലോ എന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ ഏകോപനമില്ലായ്മയെയും കോടതി വിമര്‍ശിച്ചിരുന്നു.

‘മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം’; ടിന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

‘മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം’; ടിന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിന് കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

അഡ്വ. മേരി ട്രീസ പി ജെ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയായ ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’,-എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.

സംഭവം വിവാദമായതിന് പിന്നാലെ, കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടീന ജോസിന്റെ പ്രാഥമിക അംഗത്വം 2009 ഏപ്രില്‍ മാസത്തില്‍ നഷ്ടപ്പെട്ടതാണെന്നും മാനുഷിക പരിഗണനയനുസരിച്ച് തങ്ങളുടെ ഭവനത്തില്‍ സൗജന്യമായി താമസിച്ച് അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച് വരിരകയാണ്. ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ അപലപിക്കുന്നതായും സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.