മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം

മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം

തൊടുപുഴ: മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില തിരിച്ചുകയറുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നതാണ് വിപണി കണ്ടത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

336 ഏക്കര്‍, 6.5 കിലോമീറ്റര്‍ ചുറ്റളവ്; രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്

336 ഏക്കര്‍, 6.5 കിലോമീറ്റര്‍ ചുറ്റളവ്; രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്

തൃശൂര്‍: രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്, കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്.

കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാര്‍പ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാര്‍ക്ക് ഒരുക്കിയത്. മൃഗങ്ങള്‍ക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങള്‍ മൃഗശാലയിലുണ്ട്. തൃശൂര്‍ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റും.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്. സന്ദര്‍ശകര്‍ക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള വെര്‍ച്വല്‍ സൂ എന്നിവ ഒരുക്കിട്ടുണ്ട്.

സന്ദര്‍ശകര്‍ക്കായി പാര്‍ക്കില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. 6.5 കിലോമീറ്റര്‍ ചുറ്റളവുള്ള പാര്‍ക്കില്‍ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവര്‍ക്കായിക്കൂടിയാണ് ബസ് സേവനങ്ങള്‍ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാര്‍ക്കിനകത്തു കൂടി യാത്ര ചെയ്യും. പാര്‍ക്കിനകത്തെ പ്രത്യേക പോയിന്റുകളില്‍ ആളുകള്‍ക്ക് ബസ്സില്‍നിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും.

ഇതുവഴി ഒരു തവണ ബസ് ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് ബസ്സില്‍ കയറി ഓരോ പോയിന്റുകളില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കല്‍ പാര്‍ക്ക് മുഴുവനായും ആസ്വദിക്കാനാകും.

സര്‍വീസ് റോഡ് , സന്ദര്‍ശക പാത ,കംഫര്‍ട്ട് സ്റ്റേഷനുകള്‍, ട്രാം സ്റ്റേഷനുകള്‍, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷന്‍, ക്വാറന്റൈന്‍ സെന്ററുകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.

മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്. സൈലന്റ് വാലിയിലെ നിത്യഹരിതവന സമാനതയും ചീവീടുകളില്ലാത്ത നിശബ്ദ താഴ്വരയും ഒരുക്കി. സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സൈലന്റ് വാലിക്ക് സമാനമായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി.

ആഫ്രിക്കന്‍ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് സുളു ലാന്‍ഡ്. ജിറാഫ്, ഹിപ്പോപൊട്ടാമസ്, സീബ്ര എന്നിവയുടെ വാസ സ്ഥലങ്ങളായി ഇത് മാറും. കന്‍ഹസോണില്‍ മധ്യപ്രദേശിലെ ആവാസവ്യവസ്ഥയാണ് ഒരുക്കുക. ഇവിടെ മാനുകള്‍ തുള്ളിച്ചാടും. ഇരവികുളം മാതൃകയില്‍ ഷോലവനങ്ങളും ഒരുക്കി. വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.

വീടുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്, ഉയരപരിധി ഒഴിവാക്കി; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതിയുമായി സര്‍ക്കാര്‍

വീടുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്, ഉയരപരിധി ഒഴിവാക്കി; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഉയരം പരിഗണിക്കാതെ, 300 ചതുരശ്ര മീറ്റര്‍ (3229.17 ചതുരശ്രയടി) വരെയുള്ള രണ്ടു നില കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ ഇനി പെര്‍മിറ്റ് ലഭിക്കും. അപേക്ഷിച്ചാലുടന്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്നവയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റു ഇളവുകള്‍ വരുത്തിയും ചട്ടഭേദഗതിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ സമഗ്രമാറ്റത്തിനുള്ള ഭേദഗതികളാണ് തദ്ദേശ വകുപ്പ് തയ്യാറാക്കിയത്. നിര്‍ദേശങ്ങള്‍ നിയമവകുപ്പിന്റെ പരിശോധനയിലാണ്.

സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാന്‍ ഉതകുന്ന മാറ്റങ്ങളും ഇക്കൂട്ടത്തിലുണ്ട്. തദ്ദേശ അദാലത്തിലും നവകേരള സദസിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്. ഭൂരിഭാഗം വരുന്ന നിര്‍മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം അനുമതി ലഭ്യമാകും. ഇരുനില വീടുകള്‍ക്ക് ഏഴു മീറ്റര്‍ ഉയരപരിധി ഒഴിവാക്കുന്നതോടെ 80 ശതമാനത്തോളം വരുന്ന വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ നിര്‍മാണ അനുമതി ലഭിക്കും.

സ്ഥലപരമായ വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത് ലൈസന്‍സിയുടെയും ഉടമസ്ഥന്റെയും ഉത്തരവാദിത്വത്തില്‍ എന്ന രീതിയില്‍ പെര്‍മിറ്റ് ലഭിക്കും. നിര്‍മാണം ആരംഭിച്ചശേഷം പ്ലിന്ത് ലെവലില്‍ (തറ പൂര്‍ത്തിയായ ശേഷം) പരിശോധന നടത്തും. ഈ ഘട്ടത്തില്‍ സമര്‍പ്പിച്ച പ്ലാന്‍ പ്രകാരമല്ല നിര്‍മാണമെന്ന് കണ്ടാല്‍ അനുമതി മരവിപ്പിക്കുകയും ഉടമസ്ഥനെതിരെയും പ്ലാന്‍ സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിന് മുന്നോടിയായി പെര്‍മിറ്റ് നിര്‍ബന്ധമാക്കി.

നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ചട്ടലംഘനങ്ങളോടെ നിര്‍മാണം നടത്തുന്നതും ഇത് അപകടങ്ങളിലേക്കും നയിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. സര്‍ക്കാര്‍ കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റിനുള്ള വിസ്തീര്‍ണം 100 ചതുരശ്ര മീറ്ററില്‍നിന്ന് 250 ആയി ഉയര്‍ത്തി. 200 ചതുരശ്ര മീറ്റര്‍ (2152.78 ചതുരശ്രയടി) വരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയിലും ഗ്രീന്‍ കാറ്റഗറിയിലും ഉള്‍പ്പെട്ടതുമായ മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കും.

പ്രളയത്തെ തോല്‍പ്പിക്കും സൗഹൃദം; ഒഴുക്കില്‍പ്പെട്ട ട്രാവലറിന് പകരം പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍

പ്രളയത്തെ തോല്‍പ്പിക്കും സൗഹൃദം; ഒഴുക്കില്‍പ്പെട്ട ട്രാവലറിന് പകരം പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍

തൊടുപുഴ: കുമളിയില്‍ കഴിഞ്ഞയാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ ഒഴുക്കില്‍പെട്ട് പൂര്‍ണമായി നശിച്ച വാനിന്റെ ട്രാവലറിന്റെ ഉടമ ബി റെജിമോന് പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍. കണ്ണൂര്‍ സ്വദേശികളും സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുമായ അഞ്ജിതയും സുബിനും ചേര്‍ന്നാണ് 14.5 ലക്ഷം രൂപ ചെലവില്‍ പുതിയ ട്രാവലര്‍ വാങ്ങിയത്. ഇവര്‍ക്കൊപ്പം പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത മറ്റൊരു സുഹൃത്തും പങ്കാളിയായി.

ഇടുക്കിയിലെ അപ്രതീക്ഷിത പ്രളയത്തില്‍ ‘വിനായക’ എന്ന ട്രാവലര്‍ ഒഴുക്കില്‍പ്പെട്ടത് നാടൊന്നാകെ ശ്രദ്ധിച്ച കാഴ്ചയായിരുന്നു. പഴയ വിനായകയ്ക്ക് 17 സീറ്റുകള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ എത്തിയ വാഹനത്തിന് 19 സീറ്റുകളുണ്ട്.

മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിപ്പുള്ളത്.

മോന്‍താ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. അതിന്റെ ഭാഗമായി ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ആന്ധ്ര തീരത്ത് 110 കിലോ മീറ്റര്‍ തീവ്ര ചുഴലിക്കാറ്റിന് സാധ്യത പ്രവചിച്ചതിനാല്‍ ദുരന്തനിവാരണ സേനയെയും വിന്യസിച്ചു.

ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും കര്‍ണാടക തീരത്ത് ഇന്ന് മറ്റന്നാള്‍ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു