പേരാമ്പ്രയിലേത് ആസൂത്രിത അക്രമം; ഗുരുതര ആരോപണങ്ങളുമായി ഷാഫി പറമ്പില്‍

പേരാമ്പ്രയിലേത് ആസൂത്രിത അക്രമം; ഗുരുതര ആരോപണങ്ങളുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണണങ്ങളുമായി ഷാഫി പറമ്പില്‍ എംപി. പൊലീസ് ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ ആയ അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ സിപിഎമ്മിന്റെ ഗുണ്ടയാണെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ ആരോപിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ഗുണ്ടാ- മാഫിയാ ബന്ധത്തെത്തുടര്‍ന്ന് സേനയില്‍ നിന്നും പുറത്താക്കിയതായി സര്‍ക്കാര്‍ അറിയിച്ച വ്യക്തിയാണ് അഭിലാഷ്. 2023 ജനുവരി 16 നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. 19 ന് ഇയാളെ പൊലീസ് സേനയില്‍ നിന്നും പുറത്താക്കിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇയാള്‍ നിലവില്‍ വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറാണ്. എന്നാല്‍ പൊലീസ് സൈറ്റില്‍ ഇയാളെക്കുറിച്ച് വിവരങ്ങള്‍ ഇല്ല. വഞ്ചിയൂര്‍ ഓഫീസിലെ നിത്യസന്ദര്‍ശകനാണ് അഭിലാഷ് ഡേവിഡെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

രാഷ്ട്രീയ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ബോധപൂര്‍വം ഉണ്ടാക്കിയ സംഘര്‍ഷമാണ് പേരാമ്പ്രയിലേതെന്നും ഷാഫി ആരോപിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് അതിക്രമം നടത്തിയത്. അവിടെ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഡിവൈഎസ്പി ഹരിപ്രസാദ് എന്തിനാണ് ഗ്രനേഡ് കയ്യില്‍ വെച്ചതെന്തിനാണെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ഹരിപ്രസാദ് ചോദിച്ചത് എംപി ഷാഫി അഡ്മിറ്റായോ എന്നാണെന്ന്, അതിന്റെ വീഡിയോ സഹിതം ഷാഫി പറമ്പില്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു പേരാമ്പ്രയില്‍ പൊലീസിന്റെ നടപടികള്‍. സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കൊള്ളയ്ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ, അവിടുത്തെ ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയതെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കട്ടവന്മാര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലുമുണ്ട്. കൊള്ളയില്‍ പങ്കുപറ്റിയ സര്‍ക്കാരാണ് ഇത് എന്നതിനാലാണ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു. വിശ്വാസിയും അവിശ്വാസിയും ഇതു ക്ഷമിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

സ്വന്തം ശബ്ദം കൊടുത്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന; ഭാഗ്യലക്ഷ്മി

സ്വന്തം ശബ്ദം കൊടുത്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന; ഭാഗ്യലക്ഷ്മി

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന താരജോഡി ഒരുമിച്ച ചിത്രമായിരുന്നു തുടരും. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു തുടരും. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശോഭന തന്നെയായിരുന്നു. എന്നാല്‍ നേരത്തെ താന്‍ സിനിമ മുഴുവന്‍ ഡബ്ബ് ചെയ്തിരുന്നുവെന്നും പക്ഷെ ശോഭനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അത് മാറ്റുകയായിരുന്നു എന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന താരജോഡി ഒരുമിച്ച ചിത്രമായിരുന്നു തുടരും. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു തുടരും. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശോഭന തന്നെയായിരുന്നു. എന്നാല്‍ നേരത്തെ താന്‍ സിനിമ മുഴുവന്‍ ഡബ്ബ് ചെയ്തിരുന്നുവെന്നും പക്ഷെ ശോഭനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അത് മാറ്റുകയായിരുന്നു എന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേണ്ട എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. പക്ഷെ ഈയ്യടുത്ത് വിഷമിപ്പിക്കുന്നൊരു സംഭവമുണ്ടായി. ശോഭനയുടെ മിക്ക സിനിമകള്‍ക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും പറയും ഏറ്റവും കൂടുതല്‍ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഇതിപ്പോള്‍ ഞാന്‍ ആദ്യമായിട്ടാണ് പുറത്ത് പറയുന്നത്. പറയണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന വിഷയമാണ്.

തുടരുമിന് ഡബ്ബിങിന് വിളിച്ചപ്പോള്‍ തമിഴ് കഥാപാത്രം ആണെന്ന് പറഞ്ഞു. അവര്‍ നന്നായി തമിഴ് പറയുമല്ലോ അതിനാല്‍ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു. ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു, സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം, ഭാഗ്യ ചേച്ചി മതി എന്ന്. എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ പോയി.

കുറച്ച് കാലങ്ങളായി എനിക്ക് ഡബ്ബിങ്ങിലുള്ള ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. എന്റെ ശബ്ദം ഓവര്‍ എക്‌സ്‌പോസ്ഡ് ആയെന്ന് തോന്നുന്നുണ്ട്. അത് കഥാപാത്രത്തെ ബാധിക്കും. ഭാഗ്യലക്ഷ്മിയെയാകും അവര്‍ കാണുക. അതെനിക്ക് ഇഷ്ടമല്ല. അവിടെപ്പോയി സിനിമ കണ്ടപ്പോഴും ഞാന്‍ ചോദിച്ചു ഇത് ശോഭന തന്നെ ചെയ്താല്‍ പോരെയെന്ന്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയും സുനിലും കൂടെ ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. മുഴുവന്‍ സിനിമയും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേര്‍ട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു.

ഒരു മാസം കഴിഞ്ഞും സിനിമ റിലീസായില്ല. ഒരു ദിവസം ഞാന്‍ രഞ്ജിത്തിനെ അങ്ങോട്ട് വിളിച്ചു. ചേച്ചി, എങ്ങനെ പറയണമെന്ന് അറിയില്ല. ചേച്ചിയുടെ ശബ്ദം മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു. എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങള്‍ക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്ന് അവര്‍ എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ച വ്യക്തിയ്ക്ക് അവരുടെ ശബ്ദം നല്‍കാനുള്ള എല്ലാ അവകാശമുണ്ട്. ആര് ശബ്ദം നല്‍കണമെന്നത് സംവിധായകന്റെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാനുള്ള അവകാശവുമുണ്ട്. അതിലൊന്നും എനിക്കൊരു എതിര്‍പ്പുമില്ല.

പക്ഷെ, എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്‌തൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു. അവര്‍ പറഞ്ഞില്ല. നിര്‍മാതാവും സംവിധായകനും പറഞ്ഞില്ല. ഇതേ സംവിധായകന്‍ പ്രൊമോഷന്‍ ഇന്റര്‍വ്യുവിലിരുന്ന് പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ ഓണ്‍ വോയ്‌സ് ആയിരിക്കുമെന്നും തീരുമാനിച്ചിരുന്നുവെന്ന്. അത് നുണയാണ്. സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. ക്ലൈമാക്‌സില്‍ അവര്‍ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം ശോഭനയ്ക്ക് അത്ര അലറി നിലവിളിച്ച് ചെയ്യാനാകില്ല, അവര്‍ക്ക് അത്രയും എക്‌സ്പീരിയന്‍സില്ല. ഡയലോഗ് ഒക്കെ അവര്‍ പറഞ്ഞിട്ടുണ്ടാകും, പക്ഷെ അലറലും നിലവിളിയും എന്റേതാണ്. അവര്‍ എന്നോട് എത്തിക്‌സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്.

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാലു വയസുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാലു വയസുകാരന്‍ മരിച്ചു

തൃശൂര്‍: കളിക്കുന്നതിനിടയില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. തൃശൂര്‍ എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങിയതായി കണ്ടെത്തിയത്.

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വളയന്‍ചിറങ്ങര സ്വദേശി ജിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. കടുത്ത മദ്യപാനിയായ ജിസര്‍, മദ്യപിച്ച് പലയിടത്തും പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ചു ലക്കുകെട്ട ജിസാറിനെ സുഹൃത്തുക്കള്‍ പിടിച്ചു കെട്ടി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയിലെത്തിച്ചത്. കാഷ്വാലിറ്റിയിൽ വെച്ച് മരുന്നു നല്‍കാന്‍ കയ്യിലെ കെട്ടഴിച്ചപ്പോള്‍, അക്രമാസക്തനായി ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുത്തു. ഡോക്ടറെ ആക്രമിക്കുകയും ചെയ്തു. തടയാന്‍ വന്ന സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡിവൈഎസ്‌പി ആർ.മനോജ് കുമാറാണ് സ്‌റ്റാറ്റസ് ഇട്ടത്.

ഡിവൈഎസ്പിയുടെ വാട്സാപ്പ് സ്‌റ്റാറ്റസിനെതിരെ ഇന്ന് ആലത്തൂർ ഡിവൈഎസ്പി ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും മനോജ് കുമാറിന്റെ സ്‌റ്റാറ്റസിൽ പറയുന്നു. ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്‌റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്‌പി പറയുന്നു.

75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യം; രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി പാലാ സെന്റ് തോമസ് കോളജ്

75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യം; രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി പാലാ സെന്റ് തോമസ് കോളജ്

കോട്ടയം: 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേല്‍ക്കുന്നതിന്റെ അഭിമാനത്തിലും ആവേശത്തിലും പാലാ സെന്റ് തോമസ് കോളജ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് വ്യക്തമാക്കി.

‘എ’ ബ്ലോക്ക് ഉള്‍പ്പെടെയുള്ള കോളജിന്റെ പ്രധാന കെട്ടിടങ്ങള്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി മനോഹരമാക്കി. വൈദ്യുത ദീപാലങ്കാര പ്രഭയില്‍ പ്രൗഢിയോടെ നില്‍ക്കുന്ന കോളജിന്റെ ചിത്രവും രാഷ്ട്രപതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ബോര്‍ഡുകളും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കോളേജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിനുശേഷം വൈകുന്നേരം 4.50 ന് രാഷ്ട്രപതിയും സംഘവും കോട്ടയത്തേക്ക് മടങ്ങും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പാസ്സ് ലഭിച്ചവര്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെയാണ് സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പങ്കെടുക്കുന്നവര്‍ പ്രവേശനത്തിനുള്ള പാസ്സ് കൂടാതെ ഒരു ഐഡി പ്രൂഫും കൂടി കൊണ്ടുവരേണ്ടതാണ്. 2.30 ന് മുന്‍പായി ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള യാതൊരുവസ്തുക്കളും ഹാളില്‍ പ്രവേശിപ്പിക്കുവാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്‍പ്പിക്കേണ്ടതാണ്.

ഊരാശാലയ്ക്ക് സമീപമുള്ള സണ്‍ സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തും പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള റോഡിന്റെ വലതുവശത്തുനിന്ന് പ്രവേശിക്കാവുന്ന കോളേജിന്റെ ‘എച്ച്’ ബ്ലോക്കിനുമുന്നിലുമാണ് പാര്‍ക്കിങ് ക്രമീകരിച്ചിരിക്കുന്നത്. സി ആര്‍ ഹോസ്റ്റലിനു മുന്‍വശം വിഐപികള്‍ക്കുള്ള പാര്‍ക്കിങ് ഏരിയായാണ്.4.00 മണിക്ക് ബിഷപ് വയലില്‍ ഹാളില്‍ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, പാലാ രൂപതാദ്ധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, എംപിമാരായ ജോസ് കെ മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, എംഎല്‍എ മാണി സി കാപ്പന്‍, പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ സന്നിഹിതരാകും. സമ്മേളനത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.