കോയമ്പത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ചിറ്റൂര്‍ സ്വദേശി അഭിലാഷ് (20), കാടാങ്കോട് സ്വദേശി സുനില്‍ (40) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാല്‍ രാത്രിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂരില്‍ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സര്‍വീസ് റോഡിലൂടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ ഡിവൈഡര്‍ തകര്‍ത്തുവന്ന് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാര്‍ പിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. തുടര്‍ന്ന് വിനീഷിന്റെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ഇന്നോവ കാറില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയായ അദിത്ത് (29) എന്നയാളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. സംഭവത്തില്‍ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രനാണ് അജിത്തിന്റെ അച്ഛന്‍. അമ്മ: കല്യാണി. സഹോദരങ്ങള്‍: അരുണ്‍, അഭിലാഷ്. പ്രീതിയാണ് വിനീഷിന്റെ ഭാര്യ. ഏക മകള്‍ ആദ്യ

ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

പാലക്കാട്: പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായും പ്രശോഭ് ശ്രമം തുടങ്ങി.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി. കൗണ്‍സിലര്‍ പ്രശോഭ് വല്‍സന്‍ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കി.

കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി പൊലീസിന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് യുവതി തെളിവുകള്‍ കൈമാറി എന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വിഡിയോ കോള്‍ ചെയ്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു.

ഫ്‌ളോട്ടിന് മുന്നില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാലില്‍ ചവിട്ടി; 19 കാരനെ കുത്തിക്കൊലപ്പെടുത്തി യുവാക്കള്‍

ഫ്‌ളോട്ടിന് മുന്നില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാലില്‍ ചവിട്ടി; 19 കാരനെ കുത്തിക്കൊലപ്പെടുത്തി യുവാക്കള്‍

കൊല്ലം: ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കൊട്ടിയൂര്‍ മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.

ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്‌ലോട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മര്‍ദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യന്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്‌സുകള്‍ ഘടിപ്പിച്ച ഫ്‌ലോട്ടില്‍ എല്‍ഇഡി കളര്‍ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

കുത്തിയ പ്രതികള്‍ നിമിഷ നേരം കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്‌ലോട്ട് കടന്നു പോയ ശേഷം ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. അവിടെയെത്തിയ തേജസിന്റെ സഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലത്തറ സഹകരണ ആശുപത്രിയില്‍ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഒാടെ തേജസ് മരിച്ചു.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ചാത്തന്നൂര്‍ എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, എസ്‌ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുലര്‍ച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 2 പേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴാണ് സ്വര്‍ണ വില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />

വയോധിക കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

വയോധിക കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

കൊല്ലം: വൃദ്ധ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസ് (32) അറസ്റ്റിലായി.

കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് വര്‍ഗീസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

‘എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നടക്കേണ്ട കാര്യം എനിക്കില്ല’

‘എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നടക്കേണ്ട കാര്യം എനിക്കില്ല’

മലപ്പുറം: തന്റെ പെരുമാറ്റം ശരിയാണോയെന്ന് ജനം വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നാട്ടിൽ നടക്കേണ്ട കാര്യം എനിക്കില്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയോ ഇന്നോ വന്ന് പ്രവര്‍ത്തനം നടത്തിയ ആളല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു. നിങ്ങള്‍ തന്നെ വിലയിരുത്തിക്കോളൂ. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയല്ലെന്ന യുഡിഎഫ് വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

എവിടെയാണ് ഭരണവിരുദ്ധ വികാരമുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതു കാര്യത്തിലാണ് വിരുദ്ധ വികാരമുള്ളത്. കേരളത്തില്‍ 10 വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ഇന്ന കാര്യങ്ങളില്‍ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാണിക്കൂ. അത്തരം കാര്യമുണ്ടെങ്കില്‍ പറയൂ. അതിനല്ലേ വാര്‍ത്താസമ്മേളനം നടത്തുന്നത്. അത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യരുതെന്നാണ്, ഇവരെല്ലാം ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പിവി അന്‍വര്‍ ഉന്നയിച്ച മരുമോനിസത്തെക്കുറിച്ചുള്ള ചോദ്യത്തിലും മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചു.

എന്തു കാര്യവും പറയുന്ന എല്ലില്ലാത്ത നാക്കുള്ള ആളാണ് അന്‍വര്‍. അതുകേട്ട് അതുപോലെ വര്‍ത്തമാനം പറയാന്‍ നിക്കേണ്ട. അതു നല്ല ഗുണമല്ല. മാധ്യമപ്രവര്‍ത്തനം എന്നത് എന്തെങ്കിലും കേട്ട്, അതുമുഴുവന്‍ സ്വീകരിച്ച് അതിപോലെ തന്നെ വിളമ്പേണ്ടവരല്ല. അല്‍പ്പം ബുദ്ധി ഉപയോഗിക്കണം. അതു നമുക്കെല്ലാവര്‍ക്കുമുണ്ടല്ലോ. എന്നിട്ട് സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം ചോദിക്കാന്‍. അല്ലെങ്കില്‍ അന്‍വര്‍ വന്നിരുന്ന് ചോദിച്ചാല്‍ മതിയല്ലോ?. അന്‍വറിന്റെ പ്രതിപുരുഷന്‍ ആയിട്ട് വന്നിരുന്നു ചോദിക്കേണ്ട ആവശ്യമില്ലല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടർഭരണം കേവലം ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകൾ കൊണ്ടല്ല, മറിച്ച് നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എൽഡിഎഫ് നടത്തിയ ആത്മാർഥമായ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ ഇതിന് തെളിവാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും അത് കൃത്യമായ രാഷ്ട്രീയ നൈതികതയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് വഴി സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സർക്കാരിന് സാധിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണ്. വികസനത്തിലൂടെയും ദാരിദ്ര്യനിർമ്മാർജ്ജനത്തിലൂടെയും കേരളം കൈവരിച്ച ആഗോള ശ്രദ്ധ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളും അഭിവൃദ്ധി പ്രാപിച്ചു. കേരളം അതിദാരിദ്ര്യ മുക്തമായത് ലോകം തന്നെ ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിക്കുകയും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വലിയ വളർച്ച ഉണ്ടാവുകയും ചെയ്തു. രാജ്യത്തെ വികസിച്ചുവരുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ കേരളം ഇന്ന് പരിഗണിക്കപ്പെടുന്നു. യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതകളിലല്ല, മറിച്ച് നുണകളിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.