ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

തൃശൂര്‍: ആണവ ശാസ്ത്രജ്ഞനും ഇടതു ചിന്തകനുമായ ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍. തൃശൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.

ശാസ്ത്ര പ്രചാരകനും വൈജ്ഞാനിക എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരന് കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ 1935ലാണ് എംപി പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ്, മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച എംപി പരമേശ്വരന്‍ അറിയപ്പെടുന്ന ഇടതു ചിന്തകനുമായിരുന്നു. നാലാംലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട്, കേരളത്തിലെ സിപിഎമ്മിനെ ഇളക്കിമറിച്ച വിവാദകാലത്ത് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടു.മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകളും നിര്‍വഹിച്ചിട്ടുണ്ട്. 1982ല്‍ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയില്‍ ഇഎംഎസിന്റെ വേഷം ചെയ്തു.

ഒരു ബസ് വാങ്ങിക്കോ, ദാ… 40 ലക്ഷം, ഒറ്റ കണ്ടീഷൻ മാത്രം!

ഒരു ബസ് വാങ്ങിക്കോ, ദാ… 40 ലക്ഷം, ഒറ്റ കണ്ടീഷൻ മാത്രം!

കോഴിക്കോട്: ചരിത്രത്തിലാദ്യമായി കെഎസ്ആര്‍ടിസിക്ക് ഒരു സഹകരണ സംഘം ബസ് വാങ്ങിക്കൊടുക്കുന്നു. ബസ് വാങ്ങാന്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ സംഘം പൊതുനന്മ ഫണ്ടില്‍ നിന്നു ഗതാഗത മന്ത്രി സിപി ജോണിനു 40 ലക്ഷം കൈമാറി. സംഘത്തിന് ഒറ്റ ആശ്യമേ ഉള്ളു കോഴിക്കോട് നിന്ന് പാലക്കാട്ടെ പറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് ഓടണം. നിലവില്‍ ഇവിടേക്കു നേരിട്ട് ബസ് സര്‍വീസ് ഇല്ല.

സംഘം ഡയറക്ടറും എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായ സിഎന്‍ വിജയകൃഷ്ണന്‍ പാലക്കാട് നെന്മാറയില്‍ നിന്നു 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ മുതലമടക്കാരുടെ യാത്രാദുരിതം കണ്ടതില്‍ നിന്നാണ് ഈ ആവശ്യം. പറമ്പിക്കുളത്തെ ജനങ്ങള്‍ക്ക് ഔദ്യോഗിക ആവശ്യങ്ങല്‍ക്കായി മുതലമടയില്‍ എത്താനുള്ള പ്രയാസത്തിനു ഇതോടെ പരിഹാരമാകുമെന്നും റൂട്ടിലെ ടൂറിസം സാധ്യതകള്‍ കൂടുമെന്നും അദ്ദേഹം പറയുന്നു.

കെഎസ്ആര്‍ടിസിക്കു സഹായം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ക്കും പൊതുനന്മ ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനം ഉടന്‍ വരാനിരിക്കെയാണ് കാലിക്കറ്റ് സര്‍വീസ് സഹകരണ സംഘത്തിന്റെ മാതൃക. പഞ്ചായത്തുകള്‍ക്കും എംഎല്‍എമാര്‍ക്കും അവരുടെ ഫണ്ടുപയോഗിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കാനും ഉടന്‍ അനുമതി നല്‍കിയേക്കും. 2000 പുതിയ ബസുകളാണ് ഇത്തരത്തില്‍ നിരത്തിലിറക്കാന്‍ ലക്ഷ്യമിടുന്നത്.

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വിതരണത്തിന് വിലക്ക്

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വിതരണത്തിന് വിലക്ക്

തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു.എന്നാൽ പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്നും അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

രോഗബാധ മറ്റ് ഫാമുകളിലേക്ക് വ്യാപിച്ച് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖലയായും , 10 കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായുംപ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും, പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നിമാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനങ്ങൾക്കും അധികൃതർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം

കൊച്ചി: വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോളാണ് ചികിത്സയിലിരിക്കെ മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തുള്ള സ്ഥാപനത്തില്‍ യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാത്തതോടെ അന്വേഷിച്ചെത്തിയ മകനാണ് മെഷീനില്‍ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന നിലയില്‍ റെജിയെ കണ്ടെത്തിയത്. തൊട്ടടുത്തെ സ്ഥാപനത്തില്‍ നിന്ന് ആളെ കൂട്ടി ഉടന്‍ തന്നെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. പരേതനായ ജെസ്റ്റിനാണ് ഭര്‍ത്താവ്.

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം; പുതുക്കിയ തീയതി ഇങ്ങനെ

പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം; പുതുക്കിയ തീയതി ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് ടു ഓണപ്പരിക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന ബയോളജിയും 20ന് ഉച്ചക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുടെയും ടൈം ടേബിളിൽ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പരീക്ഷകൾ 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇത് അനുസരിച്ചു ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റി വെക്കണമെന്നുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും.പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമി കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു; സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ

ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു; സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2320 രൂപയാണ് വര്‍ധിച്ചത്. 1,13,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 290 രൂപയാണ് കൂടിയത്. 14,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ 8000 രൂപയാണ് വര്‍ധിച്ചത്.

അമേരിക്കന്‍ വിലക്കയറ്റ കണക്കുകള്‍ ഇന്ന് വരാനിരിക്കുകയാണ്. വിലക്കയറ്റ കണക്കുകളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന് തുണയായത്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള കുതിപ്പിന് ശേഷം നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ലാഭമെടുപ്പിനെ തുടര്‍ന്ന് ഇന്നലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണവില തിരിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.