പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു

പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു

പുനലൂർ: പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ശാരദ ശനിയാഴ്ച അർദ്ധരാത്രി 11.15-ഓടെയും രാമസ്വാമി ഞായറാഴ്ച പുലർച്ചെ രണ്ടിനെയുമാണ് മരിച്ചത്.

ശനിയാഴ്ച പുനലൂർ പൊലീസ് പ്രദേശത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എം.എൽ.എ റോഡിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

​വെള്ളിയാഴ്ച പുനലൂർ മണിയാറുള്ള മൂത്ത മകൾ സജിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. അസുഖബാധിതയായ മകൾ പുത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നേദിവസം തന്നെ ഇരുവരും പുനലൂരിലെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളനാശിനി കഴിക്കുകയായിരുന്നു എന്നാണ് അനുമാനം. സംഭവം നടന്ന മുറിയിൽ നിന്നും കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പുനലൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

മക്കൾ: സജിനി, മനോജ്, അശ്വതി.
മരുമക്കൾ: ശ്രീലത, ലിപിൻ, പരേതനായ ബാബു.

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു

കൊല്ലത്ത് അലൂമിനിയവും സ്റ്റീലും ആണെന്നു തെറ്റിദ്ധരിപ്പിച്ചു വിറ്റത് മറ്റേതോ ലോഹ പാത്രങ്ങൾ; വഴിയോരക്കച്ചവടം തടഞ്ഞു

കൊല്ലം: ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവയ്പ്പിച്ചു താക്കീത് നൽകി പറഞ്ഞയച്ചു.

ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം. അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റേതോ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റിരുന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് ഭാരവാഹികൾ സ്ഥലത്തെത്തി കച്ചവടം നിർത്തിവയ്ക്കാൻ ഇവരോട് ആവശ്യപ്പെടുകയും കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.

ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണു സ്ഥലത്തു നിന്നു പറഞ്ഞയച്ചത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓണക്കച്ചവടം ലക്ഷ്യമിട്ട് ഇതര സംസ്ഥാനക്കാർ പാതയോരങ്ങൾ കയ്യടക്കിത്തുടങ്ങിയിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ അൻസാരി, വൈസ് പ്രസിഡന്റ് ഷാനവാസ്, സ്വലേ നിസാർ, അസീം ഫൈവ്എ , അബ്‌ദുൽ റഷീദ്, അറാഫത്ത് എന്നിവരാണ് തടഞ്ഞത്.

യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു അക്രമ സംഭവം നടന്നത്.രണ്ട് ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാളും വാക്കത്തിയും ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. മധുരപലഹാരങ്ങള്‍, എ4 പേപ്പര്‍, ഡെലിവറി ഉത്പന്നങ്ങള്‍ എന്നിവയില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായി നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് എ4 പേപ്പറില്‍ മുക്കി വ്യാപകമായി വിപണനം നടത്തുന്നുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പത്തില്‍ ഇവയുടെ വിതരണം നടത്തുന്നതിനാണിത്. മറ്റൊന്ന് മധുരപലഹാരങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ ഒളിപ്പിക്കുന്നതാണ്. മൂന്നാമത്തെ രീതി അജ്ഞാതമോ അപരിചിതമോ ആയ നമ്പറുകളില്‍ നിന്ന് ഡെലിവറി കമ്പനികള്‍ വഴി അയയ്ക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിക്കുതാണ്.

മയക്കുമരുന്ന് സംഘങ്ങളുടെ വലയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്. സംശയാസ്പദമായ പാക്കേജുകള്‍ സ്വീകരിക്കുകയോ സമ്മാനങ്ങളോ ഡെലിവറികളോ വാഗ്ദാനം ചെയ്യുന്ന അജ്ഞാത വ്യക്തികളുമായി ഇടപഴകുകയോ ചെയ്യരുതെന്ന് അധികാരികള്‍ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി പറഞ്ഞു. ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്കും 80044 എന്ന നമ്പറില്‍ ഹിസ്ന്‍ സേവനവുമായി ബന്ധപ്പെടാം. വിവരങ്ങള്‍ കൈമാറാല്‍, സഹായം, ചികിത്സ എന്നി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. ഇന്നത്തെ ലോക്സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി ദ കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്.

ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.
2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച പകല്‍ 11 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ പ്രവേശനം നേടാം. 7380 പേര്‍ക്കാണ് മാറ്റം ലഭിച്ചത്. 5829 പേര്‍ക്ക് സ്‌കൂള്‍ മാറ്റവും 1551 പേര്‍ക്ക് കോഴ്സ് മാറ്റവും ലഭിച്ചു.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. നിലവില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍, വിഷയം മാറ്റത്തിനു ശേഷമുള്ള ഒഴിവുകള്‍ സ്‌പോട്ട് അഡ്മിഷനായി 13ന് പ്രസിദ്ധീകരിക്കും.